അമ്മയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍; 17 വയസുകാരിയായ മകളെ അമ്മാവന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; 16 വയസ്സുകാരിയെ വിറ്റു: പരാതി നല്‍കി പെണ്‍കുട്ടി

പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, ഇളയ സഹോദരിയെ വിറ്റു

Update: 2026-03-30 00:27 GMT

ലക്‌നൗ: അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ വഴിയാധാരമായത് രണ്ട് പെണ്‍കുട്ടികള്‍. മാതാപിതാക്കള്‍ ഇല്ലാതായതോടെ അമ്മാവന്മാരാണ് പെണ്‍കുട്ടികളെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മാവന്മാര്‍ ചേര്‍ന്ന് 17 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസ്സുകാരിയായ സഹോദരിയെ വില്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ട് അമ്മാവന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മ കൊല്ലപ്പടുകയും കേസില്‍ അച്ഛന്‍ ജയിലില്‍ ആകുകയും ചെയ്തതോടെയാണ് പെണ്‍കുട്ടികള്‍ ദുരിതത്തിലായത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വേനലവധി ആഘോഷിക്കാനാണ് പെണ്‍കുട്ടിയും സഹോദരിയും അമ്മാവന്‍മാരുടെ വീട്ടിലെത്തിയത്. ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തി. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെണ്‍കുട്ടികള്‍ ബന്ധുക്കളുടെ സംരക്ഷണയിലായി. ഇതോടെ അമ്മാവന്മാരുടെ സ്വഭാവം മാറി.

സെപ്റ്റംബറില്‍ അമ്മാവന്‍മാര്‍ ഇളയ സഹോദരിയെ എങ്ങോട്ടോ കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവന്‍മാര്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവര്‍ വിറ്റതാണെന്ന് മനസ്സിലായി.

ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്ത അമ്മാവന്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഈ സമയം ഇളയ അമ്മാവന്‍ വാതിലിനു പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചതായും പെണ്‍കുട്ടി ആരോപിച്ചു. അവര്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി ഒറ്റയ്ക്ക് പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

പരാതി നല്‍കാന്‍ മറ്റ് ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും ഒടുവില്‍ പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ കൊലപാതകക്കേസില്‍ പിതാവിനെതിരെ പരാതി നല്‍കിയ വ്യക്തിയായിരുന്നു പ്രതികളിലൊരാളെന്ന് ബര്‍ഖേര എസ്എച്ച്ഒ പ്രമേന്ദ്ര കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രായം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ചുവരികയാണ്. കാണാതായ ഇളയ സഹോദരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News