ചിക്കന്‍ ബിരിയാണിയില്‍ ലെഗ് പീസ് കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്! യുപിയിലെ അംറോഹയില്‍ വരന്റെ വീട്ടുകാര്‍ അഴിഞ്ഞാടി; കസേരകളും മേശകളും തല്ലിത്തകര്‍ത്തു

Update: 2026-03-29 12:28 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹയില്‍ വിവാഹസല്‍ക്കാരത്തിനിടെ ചിക്കന്‍ ലെഗ് പീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ കലാശിച്ചത് വന്‍ സംഘര്‍ഷത്തില്‍. ബിരിയാണിയില്‍ ലെഗ് പീസ് കിട്ടിയില്ലെന്നാരോപിച്ച് വരന്റെ കൂട്ടുകാര്‍ തുടങ്ങിയ ബഹളം വധുവിന്റെ വീട്ടുകാരുമായുള്ള കൂട്ടത്തല്ലിലേക്കും വിവാഹപ്പന്തല്‍ തകര്‍ക്കുന്നതിലേക്കുമാണ് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.

വിവാഹത്തിന് ശേഷം നടന്ന വിരുന്നിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭക്ഷണം കഴിക്കാനിരുന്ന വരന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിളമ്പിയ ബിരിയാണിയില്‍ ചിക്കന്‍ ലെഗ് പീസ് ഉണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ഇവര്‍ വിളമ്പുകാരുമായി തര്‍ക്കത്തിലായി. ലെഗ് പീസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ രംഗം വഷളാവുകയും ആതിഥേയരായ വധുവിന്റെ വീട്ടുകാര്‍ ഇടപെടുകയും ചെയ്തു.

വാക്കുതര്‍ക്കം പെട്ടെന്നുതന്നെ കൈയാങ്കളിയിലേക്ക് നീങ്ങി. വരന്റെ കൂടെയെത്തിയവര്‍ രോഷാകുലരായി വിവാഹപ്പന്തലിലെ കസേരകളും മേശകളും തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും മറ്റും വലിച്ചെറിയുകയും പരസ്പരം മര്‍ദ്ദിക്കുകയും ചെയ്തതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി.

വിവാഹസല്‍ക്കാരത്തിനായി ഒരുക്കിയ കസേരകളും മേശകളും വലിയ തോതില്‍ തകര്‍ക്കപ്പെട്ടു. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിലാണ് ഒടുവില്‍ രംഗം ശാന്തമായത്.

സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. വിരുന്നിലെ വിഭവങ്ങളെച്ചൊല്ലി ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ സംഘര്‍ഷം നടക്കുന്നത് ഇതാദ്യമായല്ലെങ്കിലും, ഒരു ലെഗ് പീസിന്റെ പേരില്‍ നടന്ന ഈ 'ബിരിയാണി യുദ്ധം' സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

Similar News