ഫോര്‍ട്ട് പോലീസില്‍ മാത്രം 20 പരാതികള്‍; ചെറിയ തുകയുടെ തട്ടിപ്പ് കേസുകള്‍ പ്രത്യേകം പ്രത്യേകം ഇടുന്നതു കൊണ്ട് ഇഡിയെ അറിയിക്കേണ്ട ബാധ്യത പോലീസിനുമില്ല; എല്ലാ പരാതിയും ഒന്നായി പരിഗണിച്ച് ഒറ്റ എഫ് ഐ ആര്‍ ഇട്ടാല്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടും; സാമ്പത്തിക അന്വേഷണ വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാത്തും അറസ്റ്റൊഴിവാക്കാന്‍; അല്‍മുക്താദിറിന് ഇത് സുഖവാസം; പണം പോയ പാവങ്ങള്‍ പെരുവഴിയിലും

Update: 2025-06-22 06:07 GMT

തിരുവനന്തപുരം: അല്‍മുക്താദിറിനെതിരായ സാമ്പത്തിക തട്ടിപ്പിലെ പരാതികളില്‍ കേസെടുക്കുമ്പോഴും മുതലാളിയെ അറസ്റ്റു ചെയ്യാന്‍ പോലീസിന് മടി. ഇതിനൊപ്പം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും വിവരങ്ങളൊന്നും അറിയിക്കുന്നില്ല. ഇതോടെ കേസുകളുടെ എണ്ണം കുമിഞ്ഞ് കൂടുമ്പോഴും സുഖവാസത്തിലാണ് സ്ഥാപനത്തിന്റെ ഡയററ്റര്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. കേസെടുക്കുന്നതല്ലാതെ ഒന്നും ചെയ്യില്ലെന്ന ഉറപ്പ് മുതലാളിയ്ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാത്തതും മുതലാളിയ്ക്ക് തുണയായി മാറിയിട്ടുണ്ട്.

അല്‍ മുക്താദിര്‍ ജ്വല്ലറി സ്ഥാപനത്തിന്റെ മറവില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തി കോടികളാണ്. ഓരോ നിക്ഷേപകരില്‍ നിന്നും നഷ്ടമായ തുകയുടെ മൊത്തം കണക്ക് പുറത്ത് വന്നാല്‍ 15ല്‍ പരം എഫ്‌ഐആറുകള്‍ മറുനാടന്‍ മാത്രം ലഭിച്ചിട്ടുണ്ട്. ഇന്നലെയും നാലോളം കേസുകള്‍ ഫോര്‍ട്ട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം നിക്ഷേപകര്‍ക്കും ഒരു ലക്ഷത്തില്‍ കുറയാതെ പണം നഷ്ടമായി. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് സ്ഥാപനത്തിന്റെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പിനെ കുറിച്ചാണ്. കണക്കുകള്‍ നോക്കുമ്പോള്‍ പാതിവില തട്ടിപ്പിനോളം സമാനമാണ് അല്‍ മുക്താദിറിന്റെ നിക്ഷേപ തട്ടിപ്പെന്നാണ് സൂചന. കേസ് ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടില്ല.

ചെറിയ തുകകളുടെ തട്ടിപ്പിലും വേണമെങ്കില്‍ ഇഡിക്ക് കേസെടുക്കാം. പക്ഷേ അതവരെ അറിയിക്കണം. ഒരു കോടിക്ക് മുകളിലെ സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമേ ഇഡിയെ പോലീസ് സാധാരണ നിലയില്‍ ഔദ്യോഗികമായി അറിയിക്കാറുള്ളൂ. അല്‍മുക്താദിറിനെതിരെ പരാതികള്‍ കുമിഞ്ഞു കൂടുന്നത് പോലീസ് ഉന്നതര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ എല്ലാ പരാതിയും കൂടി ചേര്‍ത്ത് ഒറ്റക്കേസായി പോലീസിന് വേണമെങ്കില്‍ അന്വേഷിക്കാം. അങ്ങനെ വന്നാല്‍ തട്ടിപ്പ് തുക കൂടും. ഇഡിയെ അറിയിക്കേണ്ടിയും വരും. ഇത് അല്‍മുക്താദിറിനെ കുടുക്കിലാക്കും. ഇത് ഒഴിവാക്കാനാണ് ഓരോ പരാതിയിലും വെവ്വേറെ കേസ് എടുക്കുന്നത്. കേരളാ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ബഡ്‌സ് നിയമ പ്രകാരം അല്‍മുക്താദിറിനെതിരെ കേസുടെത്താല്‍ എല്ലാ അര്‍ത്ഥത്തിലും മുതലാളി പെടും.

നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ അവകാശപ്പെടുമ്പോഴും പല ബ്രാഞ്ചുകളും പൂട്ടിയ നിലയിലാണ്. സ്റ്റേഷനുകളില്‍ അല്‍ മുക്താദിറിനെതിരെ പരാതി പ്രവാഹമാണ്. പരാതികള്‍ ഓരോ കേസായാണ് പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഒരു ദിവസം മാത്രം എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതികള്‍ ഒരു കേസായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ നഷ്ടമായ തുകയുടെ വളരെ വലുതായിരിക്കും. മാത്രമല്ല പല കേസുകളും ബഡ്സ് ആക്ട് നിയമത്തിലെ വകുപ്പുകള്‍ ചുമത്താതെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കല്ലമ്പലം സ്റ്റേഷനുകളില്‍ ബഡ്സ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഈ വാര്‍ത്ത മറുനാടനാണ് പുറത്ത് കൊണ്ട് വന്നതും. എന്നാല്‍ പ്രതികളെ ഇപ്പോഴും പിടികൂടാനായിട്ടില്ല. കേസില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടായാല്‍ സ്വത്ത് കണ്ടെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കും. അതിനായി തട്ടിപ്പിനിരയായവരുടെ പരാതികള്‍ ഒരു കേസായി പോലീസ് രജിസ്റ്റര്‍ ചെയ്യണം. നിക്ഷേപകര്‍ക്ക് നഷ്ടമായ തുക കണ്ടുകെട്ടി നല്‍കണമെങ്കില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുക്കേണ്ടി വരും. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ഇഡി ഏറ്റെടുത്തതും. അതേസമയം, തക്കതായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതിലും, നടപടി സ്വീകരിക്കുന്നതില്‍ പോലീസ് കാണിക്കുന്ന തണുപ്പന്‍ മട്ടും കേസിലെ തുടര്‍ നടപടികളെ തന്നെ ബാധിച്ചേക്കാം.

അതേസമയം ഇന്നലെയും തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അല്‍ മുക്താദിറിനെതിരെ നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 മാസത്തേക്ക് സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് 15 ശതമാനം അധിക സ്വര്‍ണം പണിക്കൂലിയില്ലാതെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കരാറില്‍ പറഞ്ഞിരുന്ന ലാഭവിഹിതമോ നിക്ഷേപ തുകയോ പരാതിക്കാര്‍ക്ക് ലഭിച്ചില്ല. ലക്ഷങ്ങളാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. സ്ഥാപനത്തിന്റെ ഡയററ്റര്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമാണ് കേസിലെ മുഖ്യ പ്രതി. എന്നാല്‍ കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്ത് വരുമ്പോഴും പ്രതികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അവര്‍ക്ക് സുഖവാസമാണ് വിധിക്കുന്നത്. പണം നഷ്ടപ്പെട്ട പാവങ്ങള്‍ മഴക്കാലത്തും തെരുവില്‍ പ്രതിഷേധത്തിലാണ്. മറുനാടനല്ലാതെ ഒരു മാധ്യമവും ഇത് വാര്‍ത്തയായി പോലും നല്‍കുന്നുമില്ല.

Tags:    

Similar News