ശോഭാ സുരേന്ദ്രന് താക്കോല്‍ സ്ഥാനം നല്‍കും; ഷോണ്‍ ജോര്‍ജിനേയും സംസ്ഥാന നേതൃത്വത്തില്‍ പ്രധാനിയാക്കും; എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും താല്‍പ്പര്യങ്ങള്‍ പരിഗണിക്കും; ഗ്രൂപ്പിന്റെ കരുത്തില്‍ നേതൃത്വത്തിലുള്ളവരെ തൂത്തെറിയും; കേരളാ ബിജെപിയില്‍ അടിമുടി മാറ്റത്തിന് സാധ്യത; പഴയ മുഖങ്ങള്‍ പുറത്തേക്ക്

Update: 2025-03-23 07:04 GMT

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ ഇനി അടിമുടി മാറ്റം വരും. ഏറെ കാലത്തിന് ശേഷം ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ശോഭാ സുരേന്ദ്രന്‍ വരും. കോട്ടയത്ത് നിന്നുള്ള ഷോണ്‍ ജോര്‍ജിനും പ്രധാന പദവി നല്‍കും. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആയി ഷോണ്‍ ജോര്‍ജിനെ നേതൃത്വത്തിലെ പ്രധാനിയാകും. നിലവിലെ പല ഭാരവാഹികള്‍ക്കും പദവി നഷ്ടമാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ് കുര്യന്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും മാറും. അതുകൊണ്ട് തന്നെ ഷോണ്‍ ജോര്‍ജ്ജിന് ജനറല്‍ സെക്രട്ടറി പോലും ആക്കാന്‍ കഴിയും. ക്രൈസ്തവരുമായുള്ള ബന്ധം സുദൃഢമാക്കുകയാണ് ലക്ഷ്യം. ബിജെപിയില്‍ ദീര്‍ഘകാലമായി തുരുന്ന പഴയ മുഖങ്ങള്‍ക്ക് പുറത്തേക്ക് പോകേണ്ടി വരും. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ കുടുങ്ങിയവരെ കോര്‍ കമ്മറ്റിയിലും ഉള്‍പ്പെടുത്തില്ല.

രാജീവ് ചന്ദ്രശേഖറിനൊപ്പം ശോഭാ സുരേന്ദ്രനേയും എംടി രമേശിനേയും വി മുരളീധരനേയുമാണ് സംസ്ഥാന അധ്യക്ഷനായി പരിഗിച്ചത്. കെ സുരേന്ദ്രനെ ഒരു ഘട്ടത്തില്‍ പോലും ദേശീയ നേതൃത്വം വിശ്വാസത്തിലെടുത്തില്ല. വി മുരളീധരന് ദേശീയ നേതൃത്വത്തില്‍ പ്രധാന പദവി കിട്ടും. ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് സൂചന. നാഗ്പൂരിലെ ആര്‍ എസ് എസ് നേതൃത്വവുമായി മുരളീധരനുള്ള അടുപ്പം ഇതിലെല്ലാം നിര്‍ണ്ണായകമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍ എസ് എസ് നിര്‍ദ്ദേശങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല. അതിനാല്‍ രാജീവിന്റെ പേര് ദേശീയ നേതൃത്വത്തിന് നിശ്ചയിക്കാനും കഴിഞ്ഞു. അതിന് ശേഷം ആര്‍ എസ് എസിനെ അറിയിച്ചു. അവരും അംഗീകരിച്ചു. കേരളത്തിലെ ഒരു നേതാവ് പോലും ഇതൊന്നും അറിഞ്ഞതുമില്ല. സുരേന്ദ്രന്‍ തുടരുമെന്ന തരത്തിലെ പ്രതീതി നല്‍കിയാണ് എല്ലാം തന്ത്രപരമായി നടപ്പാക്കിയതും.

കേരളത്തില്‍ വോട്ടുയര്‍ത്തുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍. കുറേ കാലമായി അധ്യക്ഷനാകാന്‍ ശോഭ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശോഭയ്ക്ക് കൂടി അംഗീകരിക്കാന്‍ ഉതകുന്ന തരത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കുന്നത്. കോര്‍ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു. നാമനിര്‍ദേശ പത്രിക ഇന്നു നല്‍കുമെങ്കിലും നാളെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നും പ്രചരിച്ചു. സംസ്ഥാന പ്രസിഡന്റാകാന്‍ താല്‍പര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖര്‍ മുന്‍പ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍, യുവാക്കളെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

ആരാകും ബിജെപിയെ കേരളത്തില്‍ നയിക്കുക എന്നറിയാനായി പ്രവര്‍ത്തകരും നേതാക്കളും 3 മാസമായി കാത്തിരിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യ വികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്. കര്‍ണാടകയില്‍നിന്നാണു കേരളത്തിലേക്കുള്ള വരവ്.

തൃശൂര്‍ കൊണ്ടയൂരിലാണ് അമ്മവീട്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി. 2006 മുതല്‍ കര്‍ണാടകയില്‍നിന്ന് തുടര്‍ച്ചയായി 3 തവണ രാജ്യസഭയിലെത്തി. 2021ല്‍ കേന്ദ്രസഹമന്ത്രിയായി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു.

Tags:    

Similar News