ഒരു നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് പരസ്യ പരാമര്‍ശം; നടന്റെ പേരു പറയാത്ത നിര്‍മ്മാതാവ് നിവിന്‍ പോളിയെ അണ്‍ ഫോളോ ചെയ്ത് നല്‍കിയത് താന്‍ ഉദ്ദേശിച്ചത് ആരെന്ന സന്ദേശം; കഞ്ചാവ് സെറ്റില്‍ നിന്നും നടന്‍ പോയതിന്റെ പ്രതികാരം തീര്‍ക്കാന്‍ നടത്തിയത് ഗൂഡാലോചന; ലിസ്റ്റിന്‍ സ്റ്റീഫന് അനൗദ്യോഗിക താക്കീത്; മോളിവുഡ് അമര്‍ഷത്തില്‍

Update: 2025-05-04 01:02 GMT

കൊച്ചി: നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ അനൗദ്യോഗിക താക്കീത്. സംഘടനയിലൂടെ പ്രശ്‌നം പരിഹരിക്കാതെ ഒരു നടനെതിരെ പൊതുവേദിയില്‍ പൊട്ടിത്തെറിച്ചതിനാണ് നടപടി. പൊട്ടിത്തെറിച്ചത് നിവിന്‍ പോളിക്കെതിരെയാണെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ വാര്‍ത്ത വന്നിട്ടും നിവിന്‍ പോളി അല്ല നടനെന്ന് ലിസ്റ്റിന്‍ പ്രതികരിച്ചിട്ടില്ല. നിവിനും ഈ വിഷയത്തില്‍ തുടക്കം മുതല്‍ മൗനത്തിലാണ്. ആരോടും ഒന്നും പരസ്യമായി പറഞ്ഞില്ല. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്ന നിലയില്‍ ലിസ്റ്റിന്‍ കരുതല്‍ എടുക്കാതെ പ്രതികരിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് ലിസ്റ്റിനോട് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടതായാണ് സൂചന. ലിസ്റ്റിന്‍ സ്റ്റീഫന്റെ സെറ്റില്‍ നിന്നും അടുത്ത കാലത്ത് കഞ്ചാവ് പിടിച്ചിരുന്നു. ഇതിനൊടൊന്നും പ്രതികരിക്കാത്ത നിര്‍മ്മാതാവാണ് നടനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നത്. ഇത് സിനിമാക്കാര്‍ക്കിടയിലും ഞെട്ടലായിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ സെറ്റിലെ കഞ്ചാവ് കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടാതുമില്ല. ഇതും ദുരൂഹമായി മാറിയിട്ടുണ്ട്. ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളില്‍ നിവിന്‍ ആയിരുന്നു നായകന്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ നിവിനെ ലിസ്റ്റിനും ബേബി ഗേളിന്റെ സംവിധായകനും സമൂഹമാധ്യമത്തില്‍ നിന്ന് അണ്‍ഫോളോ ചെയ്തു. ഇതിന് പിന്നില്‍ നടനെതിരായ വലിയ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍. ബേബി ഗേളിന്റെ സംവിധായകനും നിവിനെ അണ്‍ഫോളോ ചെയ്തു. ഇതോടെ നടന്‍ ആരെന്ന് വ്യക്തമാകുകയും ചെയ്തു. വേദിയില്‍ പേരു പറയാതെ നടനെ കുറ്റപ്പെടുത്തിയ ശേഷം ആരാണെന്ന് പുറത്തേക്ക് എത്തിക്കാനായിരുന്നു ഈ അണ്‍ഫോളോ തന്ത്രമെന്നാണ് വിലയിരുത്തല്‍.

പൊതുവേദിയിലെ ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിര്‍മാതകളുടെ സംഘടനയില്‍ ഭിന്നാഭിപ്രായം ശക്തമാണ്. ലിസ്റ്റിന്റെ പരാമര്‍ശം അനവസരത്തിലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഒരു നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന പരാമര്‍ശമാണ് വിവാദമായത്. ലിസ്റ്റിനോ നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കോ പരിഹരിക്കാന്‍ കഴിയുന്ന വിഷയമായിരുന്നു. സംഘടനയില്‍ ലിസിറ്റിന്‍ ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ല. പരാതി നല്‍കിയാല്‍ പ്രശ്‌നം പരിശോധിക്കുമെന്ന് സംഘടന വിശദമാക്കി. ലിസ്റ്റിന്‍ സ്റ്റിഫന്റെ പുതിയ സിനിമയുടെ പ്രെമോഷന്‍ പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും, ആ തെറ്റ് ഇനി ആവര്‍ത്തിക്കരുത് എന്നുമുള്ള പ്രതികരണമാണ് സിനിമയ്ക്കുള്ളിലും പുറത്തും ചൂടുള്ള ചര്‍ച്ചയാകുന്നത്. നടനെ പരസ്യമായി ഭീഷണിയുടെ സ്വരത്തില്‍ താക്കീത് ചെയ്യുകയായിരുന്നു നിര്‍മ്മാതാവ്. നടന്മാരെയാകെ സംശയ നിഴലില്‍ നിര്‍ത്തിയ ലിസ്റ്റിന്‍ സ്റ്റീഫനെ സംഘടനയില്‍ നിന്ന് പുറത്താക്കാണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് പ്രസ്താവന നടത്തിയെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ് ലിസ്റ്റിന്റെ നടപടി. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ലിസ്റ്റിനെ പുറത്താക്കണമെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ വിലയ വിവാദമായി എമ്പുരാന്‍ വിഷയം മാറിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു പ്രശ്നവുമില്ലെന്നും നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരും ജി.സുരേഷ് കുമാറും സംഘടനയ്ക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നും സംഘടനയുടെ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ അന്ന് പറഞ്ഞിരുന്നു. ഒരു സിനിമാ സമരം ഉണ്ടായാല്‍ ആന്റണി പെരുമ്പാവൂര്‍ അതിന്റെ മുന്നില്‍ത്തന്നെ ഉണ്ടാവുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ലിസ്റ്റിന്‍ പറഞ്ഞു. സിനിമ സമരം പ്രഖ്യാപിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന്റെ പേരില്‍ വിവാദം കനക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ലിസ്റ്റിന്റെ അഭിപ്രായ പ്രകടനം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന വൈകാതെ യോഗം ചേരും. അതില്‍ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും ഉള്‍പ്പെടെ പങ്കെടുക്കും. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഫലം കുറയ്ക്കണം എന്നു തന്നെയാണ് അഭിപ്രായം. സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് നിര്‍മാതാക്കളുടെ സംഘടനയും മറ്റു സംഘടനകളും ചേര്‍ന്നുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. എന്നാല്‍ അതില്‍ തന്റെ സിനിമയെക്കുറിച്ചു സുരേഷ് കുമാര്‍ പറഞ്ഞതാണ് ആന്റണി പെരുമ്പാവൂരിനെ ബുദ്ധിമുട്ടിച്ചതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു. അതായത് സുരേഷ് കുമാര്‍ പരസ്യമായി അങ്ങനെ പറയരുതായിരുന്നുവെന്ന് പരോക്ഷമായി സൂചിപ്പിച്ച വ്യക്തി. ആ സിനിമാക്കാരനാണ് പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന പരസ്യ പ്രസ്താവനയുമായി പ്രതികാരത്തിന് എത്തിയത്. പ്രശ്നമുണ്ടെങ്കില്‍ അത് സംഘടനകള്‍ വഴി പരിഹരിക്കണമെന്ന തത്വം ലിസ്റ്റിന്‍ സ്റ്റീഫന്‍ ഓര്‍ക്കുന്നില്ല ഇപ്പോള്‍.

മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന തുടര്‍ പരാജയങ്ങള്‍ അലട്ടുന്ന പ്രമുഖ നടനാണ് ലിസ്റ്റിന്‍ നിര്‍മിക്കുന്ന പുതിയ പടത്തിലെ നായകന്‍. ലിസ്റ്റിനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് നടന്‍ ഈ സിനിമ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാല്‍ ചിത്രീകരണം തുടരവേ ഒരാഴ്ച ലീവ് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടുവെങ്കിലും ലിസ്റ്റിന്‍ വഴങ്ങിയില്ല. തുടര്‍ന്ന് സിനിമ സെറ്റില്‍ എത്താതിരുന്ന നടന്‍ മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടനെതിരെ ലിസ്റ്റിന്‍ പരസ്യമായി രംഗത്തെത്തിയത്. നടനെതിരെ ലിസ്റ്റിന്‍ ഫിലിം ചേംബറിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കുമെന്നാണ് സൂചന. അതിനിടെ ബേബി ഗേളില്‍ കഞ്ചാവ് പിടിച്ചതോടെ മനംമടുത്താണ് നടന്‍ പോയതെന്നും സൂചനകളുണ്ട്. നിവില്‍ പോളി കഴിഞ്ഞ ദിവസം അഖില്‍ സത്യന്റെ സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു. ഇതെല്ലാം ബന്ധപ്പെടുത്തിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ലക്ഷ്യമിട്ടത് നിവിന്‍ പോളിയെയാണെന്ന സൂചനകള്‍ പുറത്തു വരുന്നത്. പല നടന്മാരും സിനിമാ സെറ്റില്‍ നിന്നും പിണങ്ങി പോവാറുണ്ട്. ഇതെല്ലാം സംഘടനകള്‍ക്ക് മുന്നില്‍ വച്ച് പ്രശ്ന പരിഹാരമുണ്ടാക്കുകയാണ് രീതി. എന്നാല്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടനെ ഭീഷണിപ്പെടുത്തും വിധം ഏകപക്ഷീയമായി പത്ര സമ്മേളനത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്തുകൊണ്ട് ഈ നിലപാട് തന്റെ സെറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചപ്പോള്‍ ലിസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും വാദമുയരുന്നു.

ഇതിനിടെ റെഡിറ്റില്‍ നിവിന്‍ പോളിയുടെ അടുത്ത വൃത്തങ്ങളുടെ പ്രതികരണമെന്ന് പറഞ്ഞ് മെസേജ് സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഇതില്‍ പറയുന്നത്. 'ബേബി ഗേള്‍ എന്ന മൂവിയുടെ തിരുവനന്തപുരത്തെ നമ്മുടെ ഷൂട്ട് കഴിഞ്ഞു. ഞങ്ങളില്ലാതെ അവര്‍ക്ക് കുറച്ച് ഷൂട്ട് തീര്‍ക്കാനുണ്ടായിരുന്നു. ബാലന്‍സ് ഷൂട്ട് കൊച്ചിയില്‍ ഈ ആഴ്ച ആയിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് മൂന്ന് ദിവസത്തേക്ക് അഖില്‍ സത്യന്റെ പടത്തില്‍ ജോയിന്‍ ചെയ്തു. ഇപ്പോള്‍ ബേബി ഗേള്‍ അല്ലാതെ നിവിന്‍ പോളിക്ക് വേറെ ഷൂട്ടിംഗില്ല. അല്ലാതെ ഈ പറയുന്ന കഥകളൊക്കെ വെറുതെ ആണ്,' പ്രചരിക്കുന്ന മെസേജിങ്ങനെയാണ്. പക്ഷേ വിവാദത്തിലെ നായകന്‍ നിവിന്‍ പോളിയാണെന്ന വാദം ഉയര്‍ന്നിട്ടും ലിസ്റ്റിന്‍ സ്റ്റീഫന്‍ അത് നിഷേധിച്ച് വന്നിട്ടില്ല. ഇതിനൊപ്പം സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ നിരവധി പേര്‍ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു തരത്തിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്. പ്രശ്നമുണ്ടെന്ന് 'എനിക്ക് തോന്നുന്നില്ല. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ഇത് സാധാരണ സംഭവമായിരിക്കുന്നു. വിന്‍സി, ഷൈന്‍ പ്രശ്നത്തില്‍ മാത്രമാണ് പേര് പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ ആദ്യമായാണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍ മാത്രം മണ്ടന്‍മാരല്ല ഞങ്ങള്‍' എന്നും കമന്റുകള്‍ പറയുന്നു.

'ഒരുപാട് തവണ ഷൂട്ടിംഗുകള്‍ വൈകല്‍, പ്രതിഫലം ലഭിക്കാതിരിക്കല്‍, ബോക്സ് ഓഫീസ് പരാജയങ്ങള്‍ എന്നിവ മലയാള സിനിമാ രംഗത്തുണ്ടായിട്ടുണ്ട്. പ്രൊമോഷനുകളില്‍ ചെറിയ പ്രസ്താവന നടത്താനുള്ള കോപ്പി പേസ്റ്റ് ടെംപ്ലേറ്റ് പോലെയായി 'കൂടുതല്‍ വിശദീകരിക്കാന്‍ താല്‍പര്യമില്ല, അത് പ്രശ്നങ്ങളുണ്ടാക്കും' എന്ന വാചകം മാറിയിരിക്കുന്നു,' റെഡിറ്റില്‍ വന്ന കമന്റില്‍ പറയുന്നതിങ്ങനെ. ലിസ്റ്റിന്‍ സ്റ്റീഫന്‍ വിഷയത്തില്‍ ഇനി വ്യക്തത വരുത്താനിടയുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. നിവിന്‍ പോളിയെ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിലൂടെ എല്ലാ സംശയവും ലിസ്റ്റിന്‍ നിവിന്‍ പോളിയിലേക്ക് തിരിച്ചു വിട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. കരിയറില്‍ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ അഭിനേതാക്കളുടെ അമിതപ്രതിഫലത്തിനെതിരെ ലിസ്റ്റിന്‍ സംസാരിച്ചിരുന്നു. ജനങ്ങള്‍ കാണിക്കുന്ന സ്നേഹം വെച്ച് നിര്‍മാതാക്കളെ താരങ്ങള്‍ മുതലെടുക്കുകയാണെന്നും പലരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Tags:    

Similar News