പറഞ്ഞതെല്ലാം എഴുതി എടുത്ത ചീഫ് സെക്രട്ടറി; മറ്റു രണ്ടു ജീവനക്കാരും എല്ലാം കുറിച്ചെടുത്തു; ആ ഹിയറിംഗ് പ്രൊഫഷണലിസത്തിന്റേത്; ഗൗരവം വിടാതെ 'മൊടയില്ലാത്ത' നടപടികള്‍; ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ തീരുമാനം; പ്രശാന്തിനെ തിരിച്ചെടുക്കേണ്ടി വരും; പ്രെമോഷന്‍ നല്‍കാതിരിക്കാന്‍ കുതന്ത്രം?
തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടി വരും. ആറു മാസത്തില്‍ കൂടുതല്‍ ആരേയും സസ്‌പെന്റ് ചെയ്ത് നിര്‍ത്താന്‍ കഴിയില്ലെന്നതാണ് കേന്ദ്ര ചട്ടം. അല്ലാത്ത പക്ഷം അന്വേഷണം നടത്തി നടപടി എടുക്കണം. എന്നാല്‍ പ്രശാന്തിന്റെ കാര്യത്തില്‍ നടപടി എടുക്കുക അത്ര എളുപ്പമല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയിലേക്ക് കേസെത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഈ സാഹചര്യത്തില്‍ പ്രശാന്തിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കും. എന്നാല്‍ അന്വേഷണം തുടരും. പ്രശാന്തിന് അര്‍ഹതപ്പെട്ട പ്രെമോഷന്‍ അട്ടിമറിക്കുന്നതിനാണ് ഇതെന്ന വാദം ശക്തമാണ്. 2022ല്‍ പ്രശാന്തിനെതിരെ ആഴക്കടല്‍ വിവാദത്തില്‍ അന്വേഷണം തുടങ്ങി. ആ അന്വേഷണം പൂര്‍ത്തിയാകാത്തതു കൊണ്ടാണ് പ്രെമോഷന്‍ നല്‍കാത്തത്. എന്നാല്‍ മൂന്ന് കൊല്ലമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ പ്രെമോഷന്‍ നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വിവാദത്തിലെ അന്വേഷണം തുടരുന്നുവെന്ന് കാട്ടി പ്രെമോഷന്‍ തടയാനാണ് നീക്കം.
ഹിയറിങ് സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. സസ്‌പെന്‍ഷനിലിരിക്കുമ്പോഴും പരസ്യപ്രതികരണമടക്കം നിരന്തരമായി ചട്ടലംഘനം നടത്തുന്ന പ്രശാന്തിനെതിരേ എന്തുനടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രി തീരുമാനിക്കും. അന്വേഷണ കമ്മിഷനെവെച്ച് വീണ്ടും തെളിവെടുപ്പ് നടത്തേണ്ടതുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആദ്യപടിയെന്നനിലയിലാണ് ചീഫ് സെക്രട്ടറിയോട് ഹിയറിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രശാന്ത് പറഞ്ഞതെല്ലാം കുറുകൃത്യമായാണ് ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയത്. പ്രശാന്തിന് പറയാനുള്ളതെല്ലാം ചീഫ് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തി. കൂടാതെ രണ്ട് സ്റ്റാഫുകളെ കൊണ്ടും മൊഴി എഴുതിച്ചു. അതിന് ശേഷം മൂന്നും ഒന്നു പോലെയാണെന്ന് ഉറപ്പാക്കാനും പ്രശാന്തിന് അവസരമൊരുക്കി. തീര്‍ത്തും പ്രൊഫഷണലായിരുന്നു ചീഫ് സെക്രട്ടറിയുടെ സമീപനം. ഗൗരവം വിടാതെ എന്നാല്‍ പ്രശാന്തിനോട് വൈരാഗ്യ ബുദ്ധി കാട്ടാതെയായിരുന്നു ഹിയറിങ്.
തനിക്കെതിരേ വ്യാജരേഖ ചമച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ. ഗോപാലകൃഷ്ണനുമെതിരേ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങില്‍ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെയല്ല ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെയാകും കേസ് കൊടുക്കുക എന്ന നിലപാടിലാണ് പ്രശാന്ത്. ചീഫ് സെക്രട്ടറിയുമായുള്ള ഹിയറിങിനുശേഷവും പ്രശാന്ത് പരസ്യപ്രതികരണം തുടര്‍ന്നു. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയാണെന്ന് പറഞ്ഞ് അഞ്ചുകാര്യങ്ങളാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാരിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസ് കൊട്' എന്നുപറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാരിനെതിരേ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്'- കുറിപ്പില്‍ പറയുന്നു.
'ആറുമാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്നുവര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തിവെച്ച്, അതിന്റെപേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സര്‍ക്കാര്‍രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുക്കണം. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസംമുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല'- കുറിപ്പില്‍ പറയുന്നു.