തൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?

Update: 2025-10-04 06:31 GMT

തിരുവനന്തപുരം: കൊട്ടിഘോഷിച്ചു നടത്തിയ അയ്യപ്പ സംഗമത്തിന്‍െ്റ പരാജയത്തിനു പിന്നാലെ ഹിന്ദുമത വിശ്വാസികളെ കൈയ്യിലെടുക്കാന്‍ തന്ത്രപരമായ നീക്കവുമായി സിപിഎം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഡോ രതീഷ് കാളിയാടന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവന്തപുരത്തെ ആശ്രമത്തില്‍ സ്ഥിര സന്ദര്‍ശനം നടത്തുന്നയാളാണ്. അദ്ദേഹം ഈയ്യിടെ ശാന്തിഗിരി ആശ്രമത്തിലെത്തി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയേയും ആലുവ അദ്വൈതാശ്രമത്തിലെത്തി സ്വാമി ധര്‍മ്മ ചൈതന്യയെയും തൃശ്ശൂരിലെ ആശ്രമത്തില്‍ എത്തി സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധിനെയും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍െ്റ അറിവോടെയുള്ള സന്ദര്‍ശനങ്ങളായിരുന്നു ഇതെല്ലാമാണെന്നാണ് സൂചന. വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയിയല്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സി.പി.എമ്മിന് ഹിന്ദുമത വിശ്വാസികളോടുള്ള അടുപ്പം വര്‍ധിക്കുന്നത്. അയ്യപ്പ സംഗമത്തിലുടെ വിശ്വാസികളെ കൈയ്യിലെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും സംഗമം പൊളിഞ്ഞതോടെ അതിനുള്ള സാധ്യത ഇല്ലാതായി. അതോടൊപ്പം ശബരിമലയിലെ ഇപ്പോഴുണ്ടായ സ്വര്‍ണ്ണപ്പാളി വിവാദവും വിശ്വാസികളെ സര്‍്ക്കാരിന് എതിരാക്കുകയായിരുന്നു. സര്‍ക്കാരിനു പാരം ദേവസ്വം ബോര്‍ഡിന്‍െ്റ അനാസ്ഥയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതും നടക്കാതെ പോകുകയായിരുന്നു. മൂന്നാംവട്ടവും ഭരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദു വോട്ടുകള്‍ പരമാവധി സമാഹരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഹിന്ദുമത മേധാവികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ഇപ്പോഴുള്ള നീക്കം. വിശ്വാസങ്ങള്‍ക്ക് സി.പി.എമ്മും സര്‍ക്കാരും എതിരല്ലെന്ന സന്ദേശം നല്‍കാനും ഇതിലൂടെ ശ്രമിക്കുകയാണ്. ഇതിനിടെ ഡോ രതീഷ് കാളിയാടന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പും വൈറലാണ്.

ഡോ രതീഷ് കാളിയാടന്റെ കുറിപ്പ് ചുവടെ

Full View

കഴിഞ്ഞ ദിവസം ഒരു യാത്ര നടത്തി. തൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം. ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആലുവയില്‍ ഇറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിപ്പാടകലെയാണ് ആ സുപ്രധാന കേന്ദ്രമെന്നതിനാല്‍ പ്രഭാത ഭക്ഷണത്തിനു ശേഷം അങ്ങോട്ട് വെച്ചുപിടിച്ചു. ദാര്‍ശനിക തര്‍ക്കവിതര്‍ക്കങ്ങളില്‍ തല്‍പരരായവര്‍ ആദ്യം ഓര്‍ക്കുന്ന ഇടങ്ങളിലൊന്ന് ആലുവ മണപ്പുറത്തിന് സമീപത്ത് പെരിയാറിന്റെ തീരത്ത് തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന അദ്വൈതാശ്രമമാണ്. 1913 - 14ല്‍ ശ്രീനാരായണ ഗുരു പര്‍ണശാല കെട്ടി ധ്യാനനിമഗ്‌നനായി ഇരുന്ന അതേ ആശ്രമഭൂവ്.

'അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല' എന്ന മുഖവുരയോടെ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ 1924 മാര്‍ച്ച് 03 - 04 (കൊ. വ. 1099 കുംഭം 20 - 21) സംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സര്‍വമത സമ്മേളനത്തിന് വേദിയായ ഇടം. ആലുവ അദ്വൈതാശ്രമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി പെരിയാറിന്റെ തീരത്തായിരുന്നു സര്‍വമത സമ്മേളനത്തിന്റെ പ്രധാനവേദി. സര്‍വമത പ്രാര്‍ത്ഥനയോടെ ആരംഭിച്ച സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസും പണ്ഡിതനുമായ സര്‍ ടി. സദാശിവ അയ്യര്‍ അധ്യക്ഷനായി. മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍, പണ്ഡിറ്റ് ഋഷിറാം (ആര്യ സമാജം), കെ. കുരുവിള (ക്രിസ്തുമതം), സ്വാമി ശിവപ്രസാദ് (ബ്രഹ്‌മസമാജം), മുഹമ്മദ് മൗലവി (ഇസ്ലാം മതം), മഞ്ചേരി രാമകൃഷ്ണയ്യര്‍ (ബുദ്ധമതം), മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അദ്വൈതാശ്രമത്തിന്റെ കാര്യദര്‍ശി സ്വാമി സത്യവ്രതന്‍ സ്വാഗതം പറഞ്ഞു. സഹോദരന്‍ അയ്യപ്പന്‍, സി. വി. കുഞ്ഞിരാമന്‍, എ ബി സേലം, വക്കം മൗലവി, കെ. എം സീതി സാഹിബ് മുതലായ പ്രഗല്‍ഭര്‍ സമ്മേളനത്തിന്റെ പിന്നണിയിലും മുന്നണിയിലും സജീവമായി.

സര്‍വമത സമ്മേളനം ഇപ്പോഴും അദ്വൈതാശ്രമത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. അദ്വൈതാശ്രമത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാരന്‍ ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യയാണ്. പെരിയാറില്‍ സ്വാമി ശാശ്വതീകാനന്ദയുടെ സമാധിയിടവും ശ്രീനാരായണ ഗുരു ധ്യാനിച്ചിരുന്ന പര്‍ണശാലയുടെ പുതിയ രൂപവും ആശ്രമ സംവിധാനങ്ങളും വിവരിച്ച് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന ധര്‍മ്മ ചൈതന്യ സ്വാമിയുടെ വിവരണങ്ങളില്‍ ചരിത്രബോധവും വര്‍ത്തമാനകാല ആശങ്കകളും പ്രതീക്ഷകളും പ്രതിഫലിച്ചു.

മധുരയില്‍ കഴിഞ്ഞ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് പിണറായി വിജയന്‍െ്റ പത്നി കമലയും മകള്‍ വീണയും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയിരുന്നു. താത്വിക ആചാര്യന്‍മാര്‍ക്കു പകരം മതമേധാവികള്‍ക്കും ആശ്രമ ആചാര്യന്‍മാര്‍ക്കും മുന്നിലാണ് മാസങ്ങളായി സി.പി.എം നേതാക്കള്‍ എന്നാണ് സൂചന. മതമേധാവികളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടുള്ള നീക്കങ്ങളും സജീവമാണ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പയ്യന്നൂരിലെ ജോതിഷി മാധവ പൊതുവാളിനെ സന്ദര്‍ശിച്ച് വിവാദമായപ്പോള്‍ വിശദീകരണവുമായെത്തിയ സി.പി.എം തന്നെയാണ് മാതാ അമൃതാനന്ദമയിയുടെ ജന്മ ദിനാഘോഷത്തിന് മന്ത്രി സജി ചെറിയാനെ നിയോഗിച്ചത്. ശബരിമലയിലും ഗുരുവായൂര്‍ സന്നിധിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് വ്യക്തമായ ഉദ്ദേശത്തോടെയുമാണ്. ആഗോള അയ്യപ്പ സംഗമത്തിലും നിറച്ചത് ഈ രാഷ്ട്രീയം തന്നെയാണ്.

ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെത്തി, 'ആ തിരി തെളിയുന്നിടത്താണോ കണ്ണന്‍ ഇരിക്കുന്നത്'.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ നയം മാറ്റം ആരംഭിക്കുകയായിരുന്നു. അവിടെ നിന്ന് ശബരിമലയില്‍ സി.പി.എം അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതുവരെ കാര്യങ്ങളെത്തി. പാര്‍ട്ടിയുടെ നിലപാട് മാറ്റമാണ് ഇതിലൂടെ വ്യക്തമായത്. അയ്യപ്പ സംഗമത്തിന്‍െ്റ പൂര്‍ണ ചുമതല മന്ത്രി വി.എന്‍ വാസവനായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ജന്‍മദിന പരിപാടിയില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ടത് മന്ത്രി സജി ചെറിയാനായിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാന്‍ മന്ത്രിയും ശ്രമിച്ചിരുന്നു.



Tags:    

Similar News