ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി രവതാ ചന്ദ്രശേഖര്‍ എത്തുമെന്ന് ഏതാണ്ടു ഉറപ്പാകുമ്പോള്‍ സിപിഎമ്മിലെ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍ നിരാശയില്‍. രവതയെ പോലീസ് മേധാവിയാക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ചാര്‍ജ് പോലീസ് മേധാവിയെ നിയമിക്കാന്‍ കഴിയാത്തതിന്റെ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവതയെ നിയോഗിക്കാനാണ് സര്‍ക്കാരിലെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഇതിനിടെയിലും സമ്മര്‍ദ്ദം ശക്തമാക്കുകയാണ് സിപിഎമ്മിലെ ഒരു വിഭാഗം. രവതയ്ക്ക് കൂടുതല്‍ താല്‍പ്പര്യം ബിജെപിയോടാണെന്നും അവര്‍ പറയുന്നു. പുതിയ തിയറികളും രവതയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെറു കഥകളായി തള്ളാനാണ് സാധ്യത. ജോലി ചെയ്യുന്നിടത്ത് കൂറുള്ള ഉദ്യോഗസ്ഥനാണ് രവതയെന്ന നിഗമനത്തില്‍ മുഖ്യമ്ര്രന്തി എത്തി കഴിഞ്ഞു.
കേന്ദ്ര ഇന്റലിജന്‍സിലാണ് പതിനാറു കൊല്ലമായി രവത പ്രവര്‍ത്തിക്കുന്നതെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. മഹാരാഷ്ട്രയിലെ ഭരണ അട്ടിമറിക്ക് ബിജെപി ഐബിയെ നിയോഗിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തെ നാമവിശേഷമാക്കിയത് ഈ കൂട്ടുകെട്ടാണ്. ഐബിയില്‍ അതിസുപ്രധാന ചുമതലയിലായിരുന്നു രവതാ. പല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും രവതയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയാണ് കൂത്തുപറമ്പില്‍ വികാരം കാണുന്ന കേരളത്തിലെ സഖാക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അതിവിശ്വസ്തനാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് അമിത് ഷായുമായി അടുത്തത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ സുരക്ഷാ ചുമതയുള്ള പദവി രവതയ്ക്ക് നല്‍കിയതും അമിത് ഷാ. ഈ സാഹചര്യത്തില്‍ രവതയെ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ നിയോഗിക്കുന്നത് കരുതലോടെ വേണമെന്നാണ് ആവശ്യം. എന്നാല്‍ സിപിഎമ്മിലെ ചില 'കുടുംബ ഘടങ്ങള്‍' രവതയെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രവത പോലീസിനെ നയിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. അല്ലാത്ത പക്ഷം സിപിഎമ്മില്‍ നിന്നും മുഖ്യമന്ത്രിയ്ക്ക് അതിജീവിക്കാന്‍ കഴിയാത്ത കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരണം.
കേരള ചരിത്രത്തിലെയും സിപിഎമ്മിന്റെ ചരിത്രത്തിലെയും മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്.പിയായിരുന്ന രവതാ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ പിറ്റേന്നാണ് ഇത്. പൊലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടു. പുഷ്പനുള്‍പ്പടെ ആറു പേര്‍ക്ക് പരുക്കേറ്റു. പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്‌ന നാഡി തകര്‍ന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പുഷ്പന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ചു.
കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ രവതയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഐബിയിലെത്തിയതോടെ റവാഡയുടെ കരിയറില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. മുംബൈയില്‍ അഡിഷനല്‍ ഡയറക്ടറായി തുടങ്ങിയ റവാഡ പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്‌പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫിസറായ രവത ചന്ദ്രശേഖര്‍ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു. മുംബൈയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച രവത മഹാരാഷ്ട്ര രാഷ്ടരീയ അട്ടിമറിയില്‍ ഇടപെട്ടുവെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കാലാവധി പൂര്‍ത്തിയാക്കിയതോടെ പുതിയ ഡിജിപിയായി രവതയെ ചന്ദ്രശേഖറെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്നാണ് സൂചന. ഇതോടെയാണ് കൂത്തുപറമ്പ് വെടിവയ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. നാളെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. 1994 നവംബര്‍ 25ന് കൂത്തുപറമ്പിലുണ്ടായ വെടിവെ്പ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത് രവതാ ചന്ദ്രശേഖര്‍ കണ്ണൂര്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് കുറിച്ച് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി എംവി രാഘവന്‍ ഉള്‍പ്പടെ നിരവധി പോലീസുകാര്‍ക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു.
അക്കൂട്ടത്തില്‍ രവതാ ചന്ദ്രശേഖരനും പ്രതിയായിരുന്നു. അന്ന് ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസിന്റ പരാതി പ്രകാരമാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.