രേഖയുടെ ആദ്യ വിവാഹ ചിത്രം; കൂടെ പ്രേം കുമാറുമായുള്ള രണ്ടാം വിവാഹത്തിന്റെ പടം; ഒപ്പം രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ഫോട്ടോ; മൃതദേഹത്തില്‍ ആ സൈക്കോ ഭര്‍ത്താവ് കുത്തിവച്ചത് ഈ മൂന്ന് ചിത്രങ്ങള്‍; പടിയൂരിലെ കൊലയില്‍ പ്രേംകുമാര്‍ പറഞ്ഞു വയ്ക്കുന്നതും സംശയ രോഗം; കൊടും ക്രിമിനലിന് മുന്തിയ ഹോട്ടലുകളില്‍ അനയാസം മാനേജര്‍ ജോലി കിട്ടുന്നതും ദുരൂഹം; മൂവാറ്റുപുഴയിലെ പഴയ 'ഹോട്ടല്‍ ബോയിയ്ക്ക്' പിന്നില്‍ ആര്?
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊപാതകത്തിലേക്ക് നയിച്ചത് രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിന്റെ സംശയരോഗം. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. പ്രേംകുമാര്‍ ഒരു സ്ഥലത്തും അധികനാള്‍ ജോലി ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി മുതലുള്ള കാലയളവില്‍ 5 സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി നോക്കിയിരുന്നു. പോകുന്നിടത്തെല്ലാം ഇയാള്‍ രേഖയെയും ഒപ്പം കൂട്ടിയിരുന്നു. അധ്യാപികയായ രേഖയ്ക്ക് ഇയാള്‍ ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി തരപ്പെടുത്തി നല്‍കി. എന്നാല്‍ അധ്യാപികയായി ജോലി ചെയ്യാനായിരുന്നു രേഖ ആഗ്രഹിച്ചിരുന്നത്.
രേഖയുടെ ഫോണ്‍ പോലും പ്രേംകുമാര്‍ പിടിച്ചു വെച്ചിരുന്നു. കൊലപാതകങ്ങള്‍ സംശയ രോഗത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് രേഖയുടെ മൃതദേഹത്തില്‍ കുത്തിവെച്ചിരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രേഖയുടെ ആദ്യ വിവാഹ ചിത്രവും, പ്രേം കുമാറുമായുള്ള വിവാഹ ചിത്രവും, രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവെച്ചിരുന്നത്. രേഖ പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് പ്രേംകുമാര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്. വീട്ടിലെ പിന്‍വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതു വഴിയാണ് പ്രതി വീട്ടില്‍ കടന്നത്. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.
പടിയൂരില്‍ വാടകവീട്ടില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് പോലീസ്. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരേയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും ഉണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടില്‍ അന്നേ ദിവസം കണ്ടവരുണ്ട്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ചയാണ് രേഖ പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി. അമ്മയോടൊപ്പമാണ് രേഖ സ്റ്റേഷനിലെത്തിയത്. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. വീട്ടിലെത്തിയ ശേഷം രേഖയും അമ്മയും സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കൗണ്‍സിലിംഗ് നടത്തിയാലും ഒന്നും ശരിയാകാന്‍ പോകുന്നില്ലെന്ന് രേഖയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ കൗണ്‍സിലിംഗിന് പോകുന്നില്ലെന്നും രേഖ സഹോദരിയോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്നേയാണ് രേഖയുമായി സഹോദരി സംസാരിച്ചിരുന്നത്.
രണ്ട് ദിവസമായി അമ്മയേയും രേഖയേയും ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാത വിവരം പുറത്തറിയുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആദ്യ ഭാര്യയായ വിദ്യയേയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയാണ് പ്രേംകുമാര്‍. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. എന്നിട്ടും ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയ്ക്ക് കേരളത്തിലെ പ്രമുഖ ഹോട്ടലുകളില്‍ തന്നെ ജോലി കിട്ടി. ഈ ഹോട്ടലുകളുടെ അടുത്തേക്ക് വരുന്ന യുവതികളെ വളച്ചെടുക്കുന്നത് ഇയാളുടെ ശീലമാണ്. ആദ്യ ഭാര്യ വിദ്യയേയും ഇത്തരത്തിലാണ് തന്നിലേക്ക് പ്രേംകുമാര്‍ അടുപ്പിച്ചത്. 2019 ഡിസംബറിലായിരുന്നു വിദ്യയെ പ്രേംകുമാര്‍ കൊന്നത്.
പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു അതിന് 15 വര്‍ഷം മുന്‍പ് ഫോണ്‍ കോളിലൂടെയാണ്. അന്ന് മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായിരുന്നു പ്രേംകുമാര്‍. ബന്ധുവായ ദീപക്കിനെ ഹോട്ടലില്‍ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോണ്‍ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചു. 6 മാസം ഉദയംപേരൂരിലായിരുന്നു. മുന്‍ ബന്ധത്തിലുള്ള മകനെ കസിന്‍ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വര്‍ഷങ്ങളോളം മറച്ചു വച്ച സത്യം പീന്നീട് അറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നുവെന്നും ഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോടു പറഞ്ഞിരുന്നത്. വിദ്യയെ നേരത്തെ 4 തവണ കാണാതായിരുന്നുവെന്ന് പ്രേം പൊലീസിനോടു പറഞ്ഞിരുന്നു. ആദ്യ വിവാഹത്തിലെ മക്കളുടെ കൂടെ താമസിക്കാന്‍ പോയെന്നാണു തിരിച്ചെത്തിയ ശേഷം വിദ്യ വിശദീകരിക്കാറത്രേ.
പ്രേംകുമാറും നേരത്തെ വിവാഹിതനായിരുന്നുവെന്നു സൂചനയുണ്ടെങ്കിലും ആദ്യ വിവാഹമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇയാള്‍ അന്നും എറണാകുളം ജില്ലയില്‍ വിവിധ ഹോട്ടലുകളില്‍ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി നോക്കി. 2015 ലാണു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്‌മെന്റ് സ്ഥാപനം തുടങ്ങിയത്. ആദ്യ ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ഹോട്ടല്‍ ജോലികളിലേക്ക് പ്രേംകുമാര്‍ കടക്കുകയായിരുന്നു.