റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചു; കടലാസ് കമ്പനിക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; ദുബായില്‍ വന്‍ വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി; 25.21 മില്യണ്‍ ദിര്‍ഹം പിഴ!

റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചു

Update: 2025-06-25 07:28 GMT

ദുബായ്: ദുബായില്‍ വന്‍ വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇരുപത്തിയൊന്ന് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 25.21 മില്യണ്‍ ദിര്‍ഹമാണ് പിഴ ചുമത്തിയത്. ദുബായ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി കോടതിയാണ് ശിക്ഷ വിധിച്ചത്. ആളുകളെ ചൂഷണം ചെയ്യുന്നതിനായി റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചതും റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ പദവി സ്ഥിരപ്പെടുത്താതെ പെട്ടെന്ന് അടച്ചുപൂട്ടിയ കടലാസ് കമ്പനികള്‍ നടത്തിയതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസുകളില്‍ ഒന്നിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സംശയിക്കുന്നവരെയും സംശയാസ്പദമായ കമ്പനികളെയും പിടികൂടിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് സീനിയര്‍ അഡ്വക്കേറ്റ് ജനറലും സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിന്‍ ഖാതിം പറഞ്ഞു.

കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഓഫീസുകള്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് പലരേയും അറസ്റ്റ് ചെയ്തത്. ഈ ഓഫീസുകള്‍ എല്ലാം തന്നെ നിലവില്‍ ഇല്ലെന്നും രഹസ്യമായി റെസിഡന്റ് വിസ നേടുന്നതിനായി മാത്രം സ്ഥാപിച്ചതാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിനുശേഷം, പ്രതികളെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന് കൈമാറിയിരുന്നു. അവര്‍ വ്യാപകമായ അന്വേഷണം നടത്തുകയും ആവശ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയും ചെയ്തു.

തുടര്‍ന്ന് കേസ് ദുബായ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി കോടതിയില്‍ വിചാരണയ്ക്ക് വന്നു. അങ്ങനെയാണ് 21 പ്രതികളെയും കുറ്റക്കാരാണെന്ന് വിധിച്ചുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. 33 വാണിജ്യ സ്ഥാപനങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവയില്‍ പല സ്ഥാപനങ്ങളുടേയും ബിസിനസ് ലൈസന്‍സുകള്‍ പോലും വ്യാജ മേല്‍വിലാസങ്ങള്‍ നല്‍കി സംഘടിപ്പിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Tags:    

Similar News