യാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം; ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഹിപ്പ്-ഹോപ്പ് സംയോജനം ഏറ്റെടുത്ത് 180 രാജ്യങ്ങള്‍; ആഴ്ചയില്‍ ഒന്നരക്കോടിപേര്‍ ക്ലാസെടുക്കുന്ന ശാസ്ത്രീയ രീതി; ഒപ്പം കോടികളുടെ വിപണിയും; നിരോധിച്ചത് ഇറാന്‍ മാത്രം; കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!

കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!

Update: 2025-06-30 10:11 GMT

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്നത് നാം കേട്ടുമടുത്ത ഒരു പഴയ പരസ്യവാചകം മാത്രമാണ്. എന്നാല്‍ നമ്മുടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോവുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ലോകത്തിലെ തന്നെ ഏറ്റവും സന്തോഷം കുറഞ്ഞ ഒരു സമുഹമായിരിക്കും അവര്‍! ഒര േദിവസമെങ്കിലും അവധി കിട്ടാന്‍, അതിനായി മഴപെയ്യാന്‍, പ്രളയം വരാന്‍ ഒക്കെ ആഗ്രഹിക്കുന്നവരായി ജില്ലാ കളക്ടര്‍മാരുടെ പേജിനുതാഴെ അവധിക്ക് കെഞ്ചുന്നവരെയൊക്കെ നാം കാണുന്നുണ്ട്. ഇന്നും നമ്മുടെ സ്‌കുളുകള്‍ ഏറെയും ഒരു തടവറപോലെയാണ് ഭൂരിപക്ഷം കുട്ടികള്‍ക്കും. അങ്ങോട്ട് പോവാന്‍ ആവര്‍ ആഗ്രഹിക്കുന്നില്ല.

ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തത് സംഭവം ഇതിന്റെ കൃത്യമായ സൂചകമാണ്. കുട്ടികള്‍ക്ക് എന്താണ് വേണ്ടത് എന്ന് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഒരിടത്തും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ പാഠ്യപ്രവര്‍ത്തനങ്ങളെല്ലാം പാഠപുസ്തകത്തേയും ക്ലാസുകളെയും കേന്ദ്രീകരിച്ച് നിജപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള, ആനന്ദിക്കാനുള്ള, കൂട്ടുകൂടാനുള്ള സമയമോ സന്ദര്‍ഭമോ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കിയാണ് ഈ സിസ്റ്റം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ശ്വാസം വിടാന്‍ അനുവദിക്കാതെയുള്ള തുടര്‍ച്ചയായ ക്ലാസുകള്‍ കുട്ടികളെ മാനസികമായും പിന്നോട്ടടിപ്പിക്കയാണ്.

ആ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ വിവാദമായ സൂംബ എക്സര്‍സൈസിന്റെയൊക്കെ പ്രസക്തി. ഒരു ഹാപ്പി എക്സര്‍സൈസാണ് അത്. ആരോഗ്യസംരക്ഷണം മാത്രമല്ല, ഒരേസമയം സന്തോഷവും തരുന്നത്. ശരീരം താളത്തിനനുസരിച്ച് ചലിപ്പിക്കാന്‍ കഴിയുന്നതിലൂടെ താളബോധം ഉണ്ടാവാനും സൂംബ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷേ ഇപ്പോഴിതാ കേരളത്തിലെ ഇസ്ലാമികമൗലികവാദികള്‍, സൂംബക്കെതിരെ തിരിഞ്ഞിരിക്കയാണ്. എന്നും മതത്തെയും പൗരോഹിത്യത്തെയും പേടിക്കുന്നവരാണ് നമ്മുടെ സര്‍ക്കാര്‍. 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗം പിന്‍വലിച്ച കഥ നമുക്ക് അറിയാം. പിന്നീട് സ്‌കുള്‍ സമയമാറ്റം വന്നപ്പോള്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ വന്നപ്പോള്‍ തുടങ്ങി ഓരോ ഘടത്തിലും മതമൗലികവാദികള്‍ക്ക് മുന്നില്‍ മുള്ളുന്ന ഭരണനേതൃത്വത്തെയാണ് നാം കണ്ടത്.

സമസ്ത കണ്ണുരുട്ടിയാല്‍ മുട്ടിടിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന പരസ്യവാചകം, 'എല്ലാം ശരീയത്ത് ആവുമെന്ന്' ട്രോളന്‍മ്മാര്‍ തിരുത്തുന്നതും അതുകൊണ്ടുതന്നെ. പക്ഷേ ഇത്തവണ സര്‍ക്കാര്‍, മതമൗലികവാദികള്‍ക്ക് വഴങ്ങാതെ നില്‍ക്കുന്നതും ആശ്വാസമാണ്. പക്ഷേ, ചാനല്‍ ചര്‍ച്ചകളില്‍വന്ന് കഥകളിയോട് ഉപമിക്കുന്ന, ഇസ്ലാമിസ്റ്റുകള്‍ക്ക് ഒന്നും എന്താണ് സൂംബയെന്നോ, അത് എങ്ങനെയാണ് ഉണ്ടായതോ എന്നോ അറിയില്ല. ഇന്ന് ലോകത്തിലെ 180 രാജ്യങ്ങളിലായി പടര്‍ന്നുപന്തിച്ചിരിക്കുന്ന ഒരു വ്യായാമ വിനോദമാണിത്. തികച്ചു ശാസ്ത്രീയമാണത്. നിലവില്‍ ഇതിന് രണ്ടുലക്ഷത്തോളം സ്ഥലങ്ങളില്‍ ഇതുണ്ട്. ആഴ്ചയില്‍ ഒന്നരക്കോടി ആളുകള്‍ സൂംബ ക്ലാസുകള്‍ എടുക്കുന്നു. അവിടെയൊന്നുമില്ലാത്ത പ്രശ്നം എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഉണ്ടാവുന്നു?

യാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം

പ്രാചീന ക്ലാസ്സിക്കല്‍ നൃത്തരൂപമൊന്നുമല്ല സുംബ. കാല്‍നൂറ്റാണ്ടോളംമുമ്പ് ബെറ്റോ പെരസ് എന്ന കൊളംബിയന്‍ നര്‍ത്തകന്‍ വികസിപ്പിച്ചെടുത്ത ഒരു സമൂഹ എയറോബിക്സ് നൃത്ത/വ്യായാമ പദ്ധതിയാണത്. ലാറ്റിനമേരിക്കന്‍/ആഫ്രിക്കന്‍/ഹിപ്പ്-ഹോപ്പ് സംഗീതതാളമേളങ്ങളാണ് അതിന്റെ അടിസ്ഥാനം. നൃത്തത്തിന്റെയും വ്യായാമത്തിന്റെയും ഒരു സംയോജിത രൂപമാണ് സൂംബ എന്ന് ചുരുക്കിപ്പറയാം. കൊളംബിയയിലെ കാലിയില്‍ നിന്നുള്ള ബെറ്റോ പെരെസ്, എയ്റോബിക്സ് ഇന്‍സ്ട്രക്ടറും, നര്‍ത്തകനും നൃത്തസംവിധായകനുമൊക്കെയാണ്. തന്റെ നൃത്തത്തിനിടെ സ്റ്റെപ്പുകള്‍ മറന്നുപോയ ബെറ്റോ പെരസ് പെട്ടെന്ന് തട്ടിക്കൂട്ടിയ ഡാന്‍സാണത്രേ സൂംബയായി മാറിയത് എന്നൊരു കഥയുണ്ട്. പക്ഷേ ഇത് പുര്‍ണ്ണമായും ശരിയല്ല.


 



ബെറ്റോ പെരെസ്, ഒരിക്കല്‍ സംഗീതം പുനരാവിഷ്‌ക്കരിച്ചപ്പോള്‍ യാദൃശ്ചികമായി ഉണ്ടായതാണ് ഈ പുതിയ സാധനം. ഒരു ദിവസം തന്റെ പതിവ് സംഗീതത്തിന് പകരം, ക്ലാസിനായി ലാറ്റിന്‍ നൃത്ത സംഗീതത്തിന്റെ കാസറ്റ് ടേപ്പുകള്‍ ഉപയോഗിച്ചതിന് ശേഷം, നൃത്തം ചെയ്തപ്പോഴാണ് പാട്ടും കളിയം ചേര്‍ന്നുള്ള ഒരു പുതിയ രൂപം പിറന്നത്. അതിനെ 'റുംബസൈസ്' എന്നാണ് വിളിച്ചത്. അന്ന് അതിന് അധികം പ്രചാരമെന്നും കിട്ടിയില്ല. പക്ഷേ ഇതിനെ ശതകോടികള്‍ വരുമാനം വരുന്ന, ഒരുവ്യായാമപദ്ധതിയാക്കി വികസിപ്പിക്കാന്‍ ബെറ്റോ പെരസിനെ സഹായിച്ചത് അമേരിക്കന്‍ വ്യവസായികളായ ആല്‍ബെര്‍ട്ടൊ പേള്‍മാനും ആല്‍ബെര്‍ട്ടൊ അഗിയോണുമാണ്.

2001-ല്‍ പെരെസ്, പെര്‍ല്‍മാനും അഗിയോണുമായി സഹകരിച്ച് സുംബ വീഡിയോകള്‍ പുറത്തിറക്കി. ക്യൂബന്‍ സംഗീത വിഭാഗമായ 'റുംബ' എന്ന വാക്കിനോട് സാമ്യമുള്ളതിനാല്‍ അവര്‍ പേര് മാറ്റാന്‍ തീരുമാനിച്ചു. പെരെസ് 'സുംബ' എന്ന വാക്ക് തീരുമാനിച്ചു. എല്ലാവരും അത് അംഗീകരിച്ചു. ആ ഫിറ്റ്നസ് ബ്രാന്‍ഡാണ് സുംബ ഫിറ്റ്നസ് എന്ന എല്‍എല്‍സി. ഒരു കമ്പനിയായി അവര്‍ അതിനെ രജിസ്്റ്റര്‍ ചെയ്തു. പിന്നീടുള്ളത് സുംബയുടെ കാലമായിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ സുംബ തരംഗമായി. ഡിവിഡികള്‍ ചൂടപ്പംപോലെ വിറ്റുപോവാന്‍ തുടങ്ങി. ജിമ്മുകളില്‍ പോലും പ്രത്യേകമായി സൂംബ ക്ലാസുകള്‍ തുടങ്ങി. നിരവധി പേര്‍ പരിശീലിക്കുകയും ട്രെയിനിംഗ് മേഖലയിലൂടെ ഉപജീവനം കണ്ടെത്തുകയും ചെയ്തു.

2012-ല്‍, ഇന്‍സൈറ്റ് വെഞ്ച്വര്‍ പാര്‍ട്ണേഴ്‌സും, ദി റെയ്ന്‍ ഗ്രൂപ്പും ഈ സംരംഭത്തില്‍ നിക്ഷേപം നടത്തി. 2015 ആയപ്പോഴേക്കും 186 രാജ്യങ്ങളിലായി ഒന്നരക്കോടിയോളം സുംബ വിദ്യാത്ഥികളായി അത് വളര്‍ന്നു. അങ്ങനെ ബെറ്റോ പെരസും കൂട്ടുകാരും കോടീശ്വരന്‍മ്മാരുമായി! സുംബ വ്യത്യസ്ത ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, എല്ലാ പ്രായക്കാര്‍ക്കും ഇത് സുരക്ഷിതമാണെന്നും ആര്‍ക്കും പങ്കെടുക്കാമെന്നും സുംബ പ്രോഗ്രാമിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു. സുംബ ഒരു വ്യായാമ രീതി മാത്രമല്ല, ഒരു ജീവിതശൈലിയാണ്. സുംബ പരിശീലിക്കുന്നത് ഒരു ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് വേണമെങ്കില്‍ പറയാം.

ഇങ്ങനെയൊക്കെ ആയിക്കോട്ടെ എന്താണ് സുംബ തന്നെ വേണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധം എന്ന് ചോദിക്കുന്നവരുണ്ട്. വേറെ എത്ര നൃത്തങ്ങളുണ്ട് എന്നാണ് വാദം. പക്ഷേ ഈ നൃത്തത്തിലൊന്നും പൂര്‍ണ്ണ വ്യായമമില്ല. ആഫ്രിക്കന്‍/ലാറ്റിനമേരിക്കന്‍ നൃത്തരൂപങ്ങളുടെ വേറിട്ടരീതിയിലുള്ള ശാരീരിക ദ്രുതചലനങ്ങള്‍ ഇന്ത്യന്‍ നൃത്തചലനങ്ങളില്‍നിന്ന് പാടേ വ്യത്യസ്തമാണ്. അത് ശരീരത്തിന്റെ എല്ലാഭാഗത്തും വ്യായമം എത്തിക്കും. നിങ്ങള്‍ മോഹിനിയാട്ടമോ ഭരതനാട്യമോ, എന്തിന് ഒപ്പനയോ, കോല്‍ക്കളിയോപോലും ചെയ്്താല്‍ ഒന്നും സൂംബയുടെ അടുത്ത് എത്തില്ല.

അക്വാ സൂംബയും സൂംബിനിയുമായി....

ആര്‍ക്കും എങ്ങനെയും തുടങ്ങാവുന്ന ഒന്നല്ല ഇത്. പ്രത്യേക പരിശീലനം നേടിയ ഇന്‍സ്ട്രക്ടര്‍മാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. സൂംബ ബേസിക് 1, ബേസിക് 2, ഗോള്‍ഡ്, 4 മുതല് 11 വയസുവരെ ഉള്ളവര്‍ക്കായി കിഡ്സ് & കിഡ്സ് ജൂനിയര്‍, അക്വാ സൂംബ തുടങ്ങി വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. പതിനാറ് പ്രധാന ചുവടുകള്‍ മുഴുവനായോ അല്ലെങ്കില്‍ ചിലതോ ഉപയോഗിച്ചാണ് സൂംബ നൃത്തസംവിധാനം രചിച്ചിരിക്കുന്നത്. നാല് അടിസ്ഥാന താളങ്ങളുണ്ട്: സല്‍സ, റെഗ്ഗെറ്റണ്‍, മെറെന്‍ഗ്യു, കുംബിയ. ഓരോ അടിസ്ഥാന താളത്തിനും നാല് പ്രധാന ചുവടുകളുണ്ട്.

ക്ലാസുകള്‍ പഠിപ്പിക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സൂംബ ഫിറ്റ്നസ്, എല്‍എല്‍സി ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സാധാരണയായി 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിനെടുക്കുക. ഒരു സെഷനില്‍ 10- 13 വരെ പാട്ടുകളുണ്ടാകും. താളങ്ങള്‍ മാറിമാറിയാണ് പാട്ടുകള്‍ വരുന്നത്. ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം.കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനും, അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച് പ്രത്യേകം സ്റ്റെപ്പുകളുണ്ട്.


 



പൊതുവെ ആഴ്ചയില്‍ മൂന്ന് ക്ലാസുകള്‍ എന്ന കണക്കിലാണ് സുംബ പരിശീലനം. 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണര്‍ത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതല്‍ 15 മിനിറ്റ് വരെ കൂള്‍ ഡൗണ്‍ സ്റ്റെപ്പുമുണ്ടാകും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിര്‍ദേശിക്കുക. സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനാണ് സൂംബ ഫിറ്റ്നസ് നൃത്തം. വ്യത്യസ്ത പ്രായക്കാര്‍ക്കും അധ്വാന നിലവാരത്തിനുമായി പതിനൊന്ന് തരം ക്ലാസുകളുണ്ട്.

സൂംബ സ്റ്റെപ്പ് ആണ് ഇതില്‍ ആദ്യത്തേത്. ലാറ്റിന്‍ നൃത്ത താളങ്ങളോടുകൂടിയ സൂംബ ദിനചര്യകളും സ്റ്റെപ്പ് എയ്റോബിക്സും ഉള്‍ക്കൊള്ളുന്ന ഒരു താഴ്ന്ന ശരീര വ്യായാമമാണിത്. കായിക ക്ഷമത കൂട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് സൂംബ ടോണിംഗ്. തുടകള്‍, കൈകള്‍, മറ്റ് പേശികള്‍ എന്നിവ ലക്ഷ്യമാക്കി, ടോണിംഗ് സ്റ്റിക്കുകള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന ആളുകള്‍ക്കുള്ളതാണിത്. സന്ധികളില്‍ കുറഞ്ഞ ആഘാതം ഉണ്ടാക്കുന്നതിനായി വെള്ളത്തില്‍ ചെയ്യുന്നതാണ് അക്വാ സൂംബ. നീന്തല്‍ക്കുളത്തില്‍ നടക്കുന്ന ക്ലാസുകളാണ് ഇവയില്‍. പഠിതാക്കള്‍ വെള്ളത്തിലറങ്ങിയാണ് ഇത് ചെയ്യേണ്ടത്. പ്രായമായവര്‍ക്ക് കുറഞ്ഞ തീവ്രതയില്‍ ചെയ്യുന്നതാണ് സൂംബ ഗോള്‍ഡ്. 4 വയസ്സ് ലരെ പ്രായമുള്ള കുട്ടികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും വേണ്ടിയുള്ളതാണ് സുംബിനി. സൂംബ കിഡ്‌സ് (711 വയസ്സ്) & സൂംബ കിഡ്‌സ് ജൂനിയര്‍ (46 വയസ്സ്) എന്നിങ്ങനെ തിരിച്ചും കുട്ടികള്‍ക്ക് മാത്രമായി ഇവ നടത്താറുണ്ട്.

കുട്ടികളിലാണ് സൂംബ ഏറെ ഗുണകരം എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ആത്മവിശ്വാസം വര്‍ധിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളെയും, കുട്ടിക്കാലത്തെ അമിതവണ്ണത്തെ ഇല്ലാതാക്കാനുമെല്ലാം, ലഹരിയില്‍ നിന്ന് കുട്ടികളെ വഴിതിരിച്ച് നടത്താനും സൂംബ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.

ഗുണങ്ങള്‍ ഒരുപാട്

വ്യായാമത്തിന്റെ വിരസത അകറ്റാന്‍ കഴിയുമെന്നതാണ് സൂംബയുടെ ഏറ്റവും വലിയ പ്രത്യേക. നിങ്ങള്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കുകയാണെന്ന് മാത്രമാണ് തോന്നുക.. മറ്റു വ്യായാമ രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആനന്ദകരമായ സംഗീതത്തിന്റെ അകമ്പടിയോടുകൂടിയതുമായതാണ് സുംബ ഫിറ്റ്നസ് ഡാന്‍സ്. പ്രത്യേകിച്ച് മറ്റ് വ്യായാമ രീതികള്‍ ചെയ്യുമ്പോള്‍ മടുപ്പ് ഉളവാകുന്ന ആളുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രധാനമായും ഫിറ്റ്നസ്, ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, മാനസിക സമ്മര്‍ദം കുറയ്ക്കല്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് സൂംബ ഇന്ന് പ്രചരിക്കുന്നത്. ശാരീരികക്ഷമത, ഹൃദയാരോഗ്യം, അമിതവണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് ഫലപ്രദമാണ്. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, പക്ഷാഘാതം, ഫാറ്റി ലിവര്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് സൂംമ്പ ചെറുപ്പത്തിലേ ശീലമാക്കുന്നത് അനുയോജ്യമാണ് എന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

സൈക്ലിങ്ങ്, നീന്തല്‍, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറല്‍, സ്‌കിപ്പിംഗ്, ടെന്നീസ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, നൃത്തം, അയോധന കലകള്‍ തുടങ്ങിയവയാണ് ഹൃദയധമ്നികളെ ഉത്തേജിപ്പിക്കുന്ന ഏറോബിക്സ് വ്യായാമങ്ങള്‍. സൂംബ നൃത്തം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവയെ കാര്‍ഡിയാക് വ്യായാമങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇവ പരിശീലിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും വിയര്‍ക്കുകയും ചെയ്യാറുണ്ട്. പല വിദേശ രാജ്യങ്ങളിലും സ്‌കൂളുകള്‍, കോളേജുകള്‍, ജിം, ഫിറ്റ്നസ് സെന്ററുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, കോര്‍പ്പറേറ്റ് ട്രെയിനിങ് തുടങ്ങിയ ഇടങ്ങളില്‍ എല്ലാം സൂംബ ഫിറ്റ്നസ് നൃത്ത പരിശീലനം നല്‍കി വരുന്നുണ്ട്. അവിടെയാന്നും ഇതിനെതിരെ യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ല.

ഒരു മണിക്കൂര്‍ സുംബ ചെയ്താല്‍ 300 മുതല്‍ 600 കലോറി വരെ എരിച്ചു കളയുന്നുവെന്നാണ് കണക്ക്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.സുംബയിലെ വിവിധ ചുവടുകള്‍ ശരീരത്തിന്റെ എല്ലാ പേശികളേയും ശക്തിപ്പെടുത്തുന്നു.ശാരീരിക ക്ഷമതയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്നു.


 



മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിലും സുംബക്ക് വലിയ പങ്കുണ്ട്. സംഗീതവും നൃത്തവും സമ്മര്‍ദ്ദം കുറയ്ക്കുകയും എന്‍ഡോര്‍ഫിന്‍ എന്ന സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സന്തോഷം നല്‍കുകയും വിഷാദം കുറയ്ക്കുകയും ചെയ്യുന്നു. ഉന്മേഷവും നല്‍കുന്നു. നൃത്തവും സംഗീതവും ഉള്‍പ്പെടുന്നതുകൊണ്ട് ശരീരത്തില്‍ സന്തോഷഹോര്‍മോണുകളുടെ ഉത്പാദനം കൂടും. മാനസിക സമ്മര്‍ദവും ജോലിസമ്മര്‍ദവുമെല്ലാം സുംബ കളിച്ച് കുറയ്ക്കാം.

വിഷാദത്തില്‍നിന്ന് കരകയറാനും ഉറക്കത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും.ചിന്താശേഷി, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ ഇത് മെച്ചപ്പെടുത്തും. നൃത്തചുവടുകള്‍ ശരീരത്തിന്റെ ഏകോപനവും ബാലന്‍സും മെച്ചപ്പെടുത്തുന്നു. ഇതൊരു കൂട്ടായ പ്രവര്‍ത്തനം കൂടിയാണ്. എല്ലാവരും ഒരുമിച്ച് കൂടി നൃത്തം ചെയ്യുന്നത് സൗഹൃദങ്ങള്‍ വളര്‍ത്തുന്നു. ഗ്രൂപ്പ് ആയി ചെയ്യുന്നത് കാരണം ടീംവര്‍ക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനും ഇതുവഴി കഴിയുന്നു.

കോടികളുടെ വിപണി

ഇന്ന് കോടികളുടെ വിപണിയാണ് സൂംബയിലൂടെ ലോകത്ത് രുപപ്പെട്ട് വന്നിരിക്കുന്നത്. ഡിവിഡികളും വിഡീയോ ഗെയിമുകളും സൂംബ ഡയറ്റുമൊക്കെയായി അത് അങ്ങോട്ട് പടര്‍ന്ന് പന്തലിക്കയാണ്. 2002-ലാണ് സൂംബ ഡിവിഡികള്‍ വില്‍ക്കാന്‍ തുടങ്ങിയത്. 2012 ആയപ്പോഴേക്കും 10 ദശലക്ഷത്തിലധികം ഡിവിഡികള്‍ വിറ്റു. 2005-ല്‍, സൂംബ ക്ലാസുകള്‍ പഠിപ്പിക്കുന്നതിനുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി സൂംബ അക്കാദമി ആരംഭിച്ചു. ഇത്വഴിയും കോടികളുടെ വരുമാനം അവര്‍ക്ക് വന്നു. 2007-ല്‍, കമ്പനി സൂംബ വെയര്‍ എന്ന പേരില്‍ ഒരു വസ്ത്ര നിര ആരംഭിച്ചു. 2012ലെ കണക്കനുസരിച്ച്, ഔദ്യോഗിക വസ്ത്ര വില്‍പ്പന പ്രതിവര്‍ഷം 10-മില്യണ്‍ ആയിരുന്നുവെന്നാണ്.

2012 ജൂലൈയില്‍, സൂംബ ഫിറ്റ്നസ് ഡാന്‍സ് പാര്‍ട്ടി എന്ന സമാഹാര ആല്‍ബം പുറത്തിറക്കി. 2010 ല്‍, സുംബ അവരുടെ ആദ്യത്തെ ഫിറ്റ്നസ് വീഡിയോ ഗെയിം - സൂംബ ഫിറ്റ്നസ് പുറത്തിറക്കി. ഇത് കുട്ടികള്‍ക്കിടയിലൊക്കെ വലിയ തരംഗമായി. 2011 ഓഗസ്റ്റ് ആയപ്പോഴേക്കും 30 ലക്ഷം കോപ്പികളാണ് വിറ്റത്. കുട്ടികള്‍ക്ക് വേണ്ട പ്രധാന കാര്യങ്ങള്‍ എല്ലാം അതില്‍ ഉള്‍പ്പെടുത്തിരുന്നു. പോഷകാഹാര ടിപ്സ്, വ്യക്തിഗത ലക്ഷ്യങ്ങള്‍ സജ്ജീകരിക്കാനുള്ള കഴിവ് തുടങ്ങിയവയൊക്കെയുള്ളവയായിരുന്നു ഈ ഗെയിമുകള്‍. 2019നുശേഷം സുംബ ട്രെയിനിങ്ങും ഡജിറ്റലായി. ഇപ്പോള്‍ എഐ അധിഷ്ഠിത പാക്കേജുകള്‍ ഇതിനായുണ്ട്.

2013-ല്‍ പോളണ്ടില്‍ സുംബ ലോക റെക്കോര്‍ഡ് പരീക്ഷക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സൂംബ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായുള്ള വാര്‍ഷിക സിന്‍-കോണ്‍ അമേരിക്കയിലാണ് നടക്കുന്നത്. അതില്‍ മാസ്റ്റര്‍ ക്ലാസുകള്‍, സ്പെഷ്യാലിറ്റി പരിശീലനം, ഒരു സൂംബ കച്ചേരി എന്നിവ ഉള്‍പ്പെടുന്നു. വാര്‍ഷിക സൂംബ കണ്‍വെന്‍ഷനു പുറമേ, ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മാസ്റ്റര്‍ ക്ലാസുകളിലും റിഥം സെഷനുകളിലും പങ്കെടുക്കാന്‍ കഴിയുന്ന നിരവധി ഏകദിന അക്കാദമികളും സുംബ നടത്തുന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളിലാണ് ഈ പരിപാടികള്‍ നടക്കുന്നത്. 2016 ജനുവരിയിലാണ്, ആദ്യത്തെ സൂംബ ക്രൂയിസ് നടന്നത്. സൂംബയുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇ-ലേണിംഗ് പ്രോഗ്രാമിനും ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സൂംബയെന്നത് ഇന്ന് വലിയൊരു പ്രസ്ഥാനമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.

ഇറാന്റെ വഴിയേ കേരളാ ഇസ്ലാമിസ്റ്റുകളും


 



ഇത്രയധികം രാജ്യങ്ങളില്‍ തരംഗമായിട്ടും ഇറാനില്‍ ഒഴികെ ഒരിടത്തും, സൂംബക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. 2017 ജൂണില്‍, സൂംബ ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് ഇറാനില്‍ നിരോധിച്ചു. അതിന് അവര്‍ പറഞ്ഞ കാരണം തന്നെയാണ് ഇന്ന് കേരളത്തിലെ ഇസ്ലാമിസ്റ്റുകളും ഒളിച്ചുകടത്തുന്നത്്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലരാന്‍ സാധ്യതയുണ്ടെന്നും, പെണ്‍കുട്ടികളുടെ വസ്ത്രം പൂര്‍ണ്ണമായും ശരീരം മറയ്്ക്കപ്പെടുന്നില്ല എന്നുമാണ്, ആയത്തൊള്ള ഖാമനേയി നേതൃത്വം കൊടുക്കുന്ന, ഷിയാ ഭരണകൂടം കണ്ടെത്തിയത്. ഇറാനില്‍ ഒരുകാര്യം ഇസ്ലാമിക വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ യാതൊരു രക്ഷയുമില്ല. പക്ഷേ എന്നിട്ടും രഹസ്യമായി ജനം സൂംബ അഭ്യസിച്ചു. അത് ഇപ്പോഴും തുടരുന്നു.

2017 ഓഗസ്റ്റില്‍, സൂംബ പഠിപ്പിച്ചുകൊണ്ട് 'ജീവിതശൈലി മാറ്റാന്‍ ശ്രമിച്ചു' എന്നാരോപിച്ച് ആറ് പേരെ അറസ്റ്റ് ചെയ്തു. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഇറാന്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. തീര്‍ത്തും പാശ്ചാത്യമായ ഒരു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇസ്ലാമിക നിയമങ്ങളെ തള്ളുന്നുവെന്നുമായിരുന്നു, ആരോപണം. തടവും ചാട്ടവാറടിയുമൊക്കെയാണ് ഈ പാവങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷവം നിരവധിപേര്‍ സൂംബപരിശീലിച്ചതിന് ഇറാന്‍ പിടിയിലായി.

ഇറാന്‍ അല്ല ഇന്ത്യ. ഇത് ഒരു മതേതര - ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഒരു സ്റ്റേറ്റ് ഗവണ്‍മെന്റിന്, കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തനായി ഇത്തരം ഒരു പരിശീലന പദ്ധതി നടപ്പാക്കാനുള്ള അധികാരവുമുണ്ട്. അത് ശാസ്തീയമാണോ എന്ന് മാത്രമാണ് സര്‍ക്കാര്‍ നോക്കേണ്ടത്.

പക്ഷേ ഇറാന്‍ പറഞ്ഞതുപോലുള്ള അതേ ന്യായമാണ് കേരളത്തില്‍ ഇസ്ലാമിസ്റ്റുകളും ഉയര്‍ത്തുന്നത്. ആണും പെണ്ണും ഇടകലരുമെന്നും, പെണ്‍കുട്ടികള്‍ അല്‍പ്പവസ്ത്രധാരിണികളായി തുള്ളുമെന്നും! ഇതെല്ലാം തീര്‍ത്തും ബാലിശമായ വാദമാണെന്ന് സൂംബയുടെ പരിശീലന വീഡിയോകള്‍ കണ്ടവര്‍ക്കറിയാം. കുട്ടികള്‍ അവരുടെ യൂണിഫോമിലാണ് സൂംബ പരിശീലിക്കുന്നത്. എന്നിട്ടും ഇതിനെതിരെ തിരിയുന്നതിനുള്ള കാരണം മതബോധം മാത്രമാണ്. മതം ഹലാലാക്കിയ ഒരു പരിപാടിയല്ല ഇത് എന്ന് പച്ചക്ക് പറയാന്‍, കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് കഴിയുന്നില്ല. അതിനുപകരം അവര്‍ വളഞ്ഞവഴിക്ക് മൂക്ക് പിടിക്കുന്നു! പൊതുവെ മതമൗലികവാദികള്‍ സന്തോഷത്തിന് എതിരാണ്. കുട്ടികളുടെ സന്തോഷം അഥവാ ആനന്ദമാണ് മൗലികവാദികളെ ഹാലിളക്കുന്നതിന്റെ ഒരുകാരണവും.

ഇന്ന് നമ്മുടെ കുട്ടികള്‍പോലും ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ്. ഡ്രില്‍ പിരീഡുകള്‍പോലും പഠനത്തിന് ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോഴും പല സ്‌കൂളുകളിലു കണ്ടുവരുന്നത്. വീട്ട് വാതുക്കല്‍ നിന്നും സ്‌കൂള്‍ ബസ്സിലേറി ക്ലാസ് റൂമില്‍ ചെന്നു കയറുന്ന കുട്ടികള്‍ക്ക്് ഇന്ന് മതിയായ വ്യായാമം കിട്ടറാറില്ല. അമിതമായ അന്നജം,വ്യായാമമില്ലായ്മ, മൊബൈല്‍ ഫോണ്‍ ആശ്രിതത്വം തുടങ്ങി എല്ലാം കൊണ്ടും ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ കുട്ടികള്‍ക്കുള്ളത്. അതിനുള്ള അതിശക്തമായ പ്രതിരോധം കൂടിയായിരുന്നു സൂംബ. കായിക വിനോദങ്ങളിലേക്കടക്കം മാറുമ്പോഴാണ് കുട്ടികള്‍, ലഹരിക്കെണിയില്‍ വീഴാതെയുമിരിക്കുക. ഇത്രയും ഗുണങ്ങള്‍ ഉണ്ടായിട്ടും, എതാനും 'മദ്രസാപൊട്ടന്‍മ്മാരുടെ' വാക്കുകള്‍ കേട്ട് സുംബയെ സ്‌കുളിന്റെ പഠിക്ക് പുറത്തുനിര്‍ത്തിയാല്‍, ചരിത്രം പിണറായി സര്‍ക്കാറിനെ കുറ്റക്കാര്‍ എന്ന് തന്നെ വിധിക്കും.


 



വാല്‍ക്കഷ്ണം: പിന്നെ ആകെയുള്ള ഒരു ഗുണം ഇസ്ലാമിസ്റ്റുകള്‍ എന്തിനെ എതിര്‍ത്താലും അത് ഹിറ്റാവുമെന്നതാണ്. ടാറ്റയുടെ സൂഡിയോയെ ബഹിഷ്‌ക്കരിച്ചപ്പോള്‍, ജനം അതിനെ അതിനെ നെഞ്ചിലേറ്റി. ഇപ്പോള്‍ സുംബയെ എതിര്‍ക്കൂമ്പോള്‍, ജനം അതിനെ വരവേല്‍ക്കുകയാണ്. പക്ഷേ പേടി സര്‍ക്കാറിനാണ്. നാലുവോട്ടിനുവേണ്ടി മതമൗലികവാദിള്‍ക്ക് വഴങ്ങിയതാണ് നമ്മുടെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം!

Tags:    

Similar News