പിറന്നുവീണപ്പോള്‍ അയല്‍ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ജയിച്ചവര്‍; 67-ല്‍ ഇസ്ലാമിക രാജ്യങ്ങളെ ചുരുട്ടിക്കെട്ടിയത് വെറും ആറ് ദിവസം കൊണ്ട്; ഒരുപാട് ഭീകരാക്രമണങ്ങളും അതിജീവിച്ചു; തീയില്‍ കരുത്തവര്‍ ഇറാന്റെ ആക്രമണത്തില്‍ തകരുമോ? വെട്ടി തുണ്ടമാക്കിയിട്ടാലും മുറികൂടി ഉയര്‍ന്നു വരുന്ന ഇസ്രയേലിന്റെ കഥ
വെട്ടി തുണ്ടമാക്കിയിട്ടാലും മുറികൂടി ഉയര്‍ന്നു വരുന്ന ഇസ്രയേലിന്റെ കഥ
1948 മെയ് 14. ലോകചരിത്രത്തിലെ ഏറ്റവും വലിയ പീഡനങ്ങള്‍ക്ക് ഇരയായ യൂഹദര്‍ക്കുവേണ്ടി, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍, ഇസ്രയേല്‍ എന്ന കൊച്ചുരാഷ്ട്രം രൂപം കൊണ്ട സമയം. പിറന്നുവീണ് കൈകാലിട്ടിടിക്കുന്ന, പറക്കമുറ്റാത്ത ആ കുഞ്ഞിനുനേരെ, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ഇറാഖ്, ലെബനന്‍ എന്നീ അറബ് എന്നീ അറബ് രാജ്യങ്ങള്‍ ഒന്നിച്ചാണ് യുദ്ധത്തിന് വന്നത്. ഇസ്രയേല്‍ ശരിക്കും പകച്ചുപോയ നിമിഷം. ഇന്നത്തെപ്പോലെ സൈനിക ശക്തിയായിരുന്നില്ല അവര്‍. പകുതിയും പാറയും മരുഭൂമിയുമുള്ള ഒരു കൊച്ചുരാഷ്ട്രമായിരുന്ന അവര്‍. സാങ്കേതികമായി ഒരു വളര്‍ച്ചയുമില്ല. അയല്‍ക്കാര്‍ മൂത്രമൊഴിച്ചാല്‍ അവര്‍ ഒലിച്ചപോവും എന്ന് എല്ലാവരും കരുതി. അന്ന് അമേരിക്കപോലും തന്ത്രപരമായ മൗനം പാലിച്ചിരിക്കയായിരുന്നു.
പക്ഷേ ആ ഒന്നുമില്ലായ്മയില്‍നിന്നും, ഇസ്രയേല്‍ തിരിച്ചടിച്ചു. ലോകവ്യാപകമായി യഹൂദരുടെയും, മനുഷ്യസ്നേഹികളുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ രക്തം ചിന്തിയാണ് ഇസ്രയേല്‍ ഭൂമി പിടിച്ചത്്. പിന്നീട് 67-ലും ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാന്‍ വന്നിട്ടും വെറും 6 ദിവസങ്ങള്‍കൊണ്ടാണ്, ഇസ്രയേല്‍ അവരെ ചുരുട്ടിക്കെട്ടിയത്. 73-ലെ യുദ്ധത്തിലും യഹുദരാഷ്ട്രത്തെ തോല്‍പ്പിക്കാനായില്ല. അതിനുശേഷമാണ് അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇസ്രയേലുമായി സന്ധിയായത്. ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരു ശക്തിയായാണ് അവര്‍ ഇസ്രയേലിനെ കാണുന്നത്.
വെറും പുല്ല് മാത്രമുള്ള മണ്ണില്‍നിന്ന് ജയിച്ചുകയറിവരാണ് യഹൂദര്‍. അവര്‍ക്കാണോ ഈ ആധുനിക കാലത്ത്, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ സമയത്ത് ഇറാനെ നേരിടാന്‍ ബുദ്ധിമുട്ട്. പക്ഷേ കേരളത്തിലെ സോഷ്യല്‍ മീഡിയ നോക്കുക. ഇറാന്റെ ആക്രമണത്തില്‍ ആകെ തകര്‍ന്ന് തരിപ്പണമായ ഇസ്രായേല്‍ ലോകത്തോട് തെണ്ടുന്നുവെന്നാണ് അവര്‍ പറയന്നത്. പാപ്പരായ രാജ്യം നികുതി കുത്തനെ കൂട്ടുകയാണെന്നും, യഹൂദ കമ്പനികള്‍ക്ക് സെസ് ചുമത്തി പിഴിയുന്നുവെന്നം കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ഇസ്രയേലിനെ അറിയില്ല എന്നാണ് യാഥാര്‍ത്ഥ്യം. വെട്ടിമുറിച്ചിട്ടാല്‍, മുറികൂടി വരുന്നതാണ് അവരുടെ ചരിത്രം!
പിറന്നുവീണപ്പോള്‍ തന്നെ ആയുധമെടുത്തവര്‍!
കേരളത്തിന്റെ പകുതി മാത്രമുള്ള ഒരു രാജ്യം. ആകെയുള്ളത് 90ലക്ഷം ജനങ്ങള്‍. നാലുപാടും ശത്രുരാജ്യങ്ങള്‍. പുല്ലുപോലും മുളക്കാത്ത മരുഭൂമിപോലുള്ള മണ്ണ്. അവിടെ നിന്നാണ് അവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തുന്നതാണ്. അതാണ് ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതാണെന്ന ചോദ്യത്തിന്, ഒരു സംശയം വേണ്ട ജൂതര്‍ എന്നായിരിക്കും ഉത്തരം. ക്രിസ്തുവിന്റെ ഘാതകര്‍ എന്ന പേരില്‍ യൂറോപ്പില്‍ ഒരു കാലത്ത് അവര്‍ ആട്ടിയോടിക്കപ്പെട്ടു. ഒരു ഗ്രാമത്തില്‍ തന്നെ എന്ത് കളവ് നടന്നാലും, ജൂതനെ പിടിച്ച് കെട്ടിയിട്ട് തല്ലിക്കൊല്ലുകയും, കൈവെട്ടുകയും ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇസ്ലാമിക മതശാസനകള്‍ പ്രകാരം കണ്ടിടത്തുവെച്ച് കൊല്ലപ്പെടേണ്ടവര്‍ ആണ് ജൂതര്‍. കിട്ടാവുന്നിടത്തുവെച്ചെല്ലാം ഇസാലാം ജൂതര്‍ക്കിട്ട് പണിതത് ലോക ചരിത്രം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ ജൂതര്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലകള്‍ കുപ്രസിദ്ധമാണേല്ലാ. ജൂത ജനസംഖ്യ മൂന്നിലൊന്നായി കുറഞ്ഞു. അങ്ങനെ സമാനതകള്‍ ഇല്ലാതെ പീഡിപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ പിറക്കുന്നത്. പക്ഷേ അവിടെയും തുടക്കം യുദ്ധം ആയിരുന്നു. 48 പിറന്നുവീണ ആ കൊച്ചുരാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുൗ സിറിയും, ജോര്‍ദാനും, ഈജിപ്തും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ചെയ്തത്. ഇസ്രായേലിന്റെ സൈനിക ശക്തിയെക്കുറിച്ച് അറബ് രാജ്യങ്ങള്‍ക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലിനെ തുടച്ചുനീക്കാമെന്ന് അവര്‍ കണക്കുകൂട്ടി. അവരുടെ സൈനിക ശക്തിയും ആയുധശേഷിയും ഇസ്രായേലിനെക്കാള്‍ എത്രയോ വലുതായിരുന്നു. ഈജിപ്ഷ്യന്‍ വ്യോമസേന ടെല്‍ അവീവില്‍ ബോംബുകള്‍ വര്‍ഷിച്ചു തുടങ്ങി. പുതുതായി രൂപീകരിച്ച ഇസ്രായേല്‍ സൈന്യത്തിന് കാര്യമായ ആയുധങ്ങളോ സൈനിക പരിശീലനമോ ഇല്ലായിരുന്നു. പല സൈനികര്‍ക്കും മുന്‍പരിചയമില്ലായിരുന്നു. അവര്‍ക്ക് ജീവന്‍ മാത്രം പണയപ്പെടുത്താനുണ്ടായിരുന്നു.
യുദ്ധത്തിന്റെ ആദ്യ ആഴ്ചകള്‍ ഇസ്രായേലിന് അതിജീവനത്തിനായുള്ള കഠിനമായ പോരാട്ടമായിരുന്നു. ഈജിപ്ഷ്യന്‍ സൈന്യം തെക്ക് നിന്ന് ഗാസ മുനമ്പ് വഴി ഇസ്രായേലിലേക്ക് മുന്നേറി. വടക്ക് സിറിയന്‍, ലെബനീസ് സൈന്യങ്ങള്‍ ഗലീലിയിലേക്ക് കടന്നു. കിഴക്ക്, ജോര്‍ദാന്‍ സൈന്യം വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ആക്രമണം അഴിച്ചുവിട്ടു. അപ്രതീക്ഷിതമായിരുന്നു അറബ് രാജ്യങ്ങളുടെ ആക്രമണമെങ്കിലും ഇസ്രായേല്‍ പ്രതിരോധിക്കാന്‍ തയ്യാറായിരുന്നു. തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവര്‍ അസാമാന്യ ധൈര്യം കാണിച്ചു.
ജറുസലേം നഗരത്തിന് ചുറ്റും കനത്ത പോരാട്ടങ്ങള്‍ നടന്നു. ജോര്‍ദാന്‍ ലീജിയന്‍ സൈന്യം ജറുസലേമിന്റെ പഴയ നഗരം വളഞ്ഞു. യഹൂദര്‍ക്ക് പുണ്യമായ പല സ്ഥലങ്ങളും കൈവിട്ടുപോവുമെന്ന അവസ്ഥ വന്നു. പട്ടിണിയും ജലക്ഷാമവും നേരിട്ടുകൊണ്ടിരുന്ന ജറുസലേമിലെ യഹൂദ സമൂഹം കടുത്ത പ്രതിസന്ധിയിലായി. ഇസ്രായേലി സൈനികര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പോലും കഴിഞ്ഞില്ല. വഴിയില്‍വെച്ച് അറബ് സൈന്യത്തിന്റെ ആക്രമണം ഭയന്ന് പല ചരക്കുവാഹനങ്ങളും മടങ്ങി.
യുദ്ധത്തിന്റെ ഈ ഘട്ടത്തില്‍, ഇസ്രായേലിന് ലോകമെമ്പാടുമുള്ള യഹൂദ സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. ചെക്കോസ്ലോവാക്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്ന് രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചു. പഴയ ലോകമഹായുദ്ധ കാലത്തെ വിമാനങ്ങളും ടാങ്കുകളും ആയുധങ്ങളും ഇസ്രായേലിലേക്ക് കടത്തിക്കൊണ്ടുവന്നു. ഈ ആയുധങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന് പുതിയ ഊര്‍ജ്ജം നല്‍കി. വോളണ്ടിയര്‍മാരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈനികപരിശീലനം ലഭിച്ച യഹൂദരും ഇസ്രായേലിലേക്ക് എത്തിച്ചേര്‍ന്നു. അവര്‍ ഇസ്രായേല്‍ സൈന്യത്തെ പരിശീലിപ്പിക്കുകയും യുദ്ധക്കളത്തില്‍ നേതൃത്വം നല്‍കുകയും ചെയ്തു.
അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്രസഭ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇത് ഇസ്രായേലിന് ആയുധങ്ങള്‍ സംഭരിക്കാനും സൈന്യത്തെ പുനഃസംഘടിപ്പിക്കാനും വിലപ്പെട്ട സമയം നല്‍കി. ഈജിപ്ത് അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഈ വെടിനിര്‍ത്തല്‍ കാലയളവില്‍ കാര്യമായ സൈനിക മുന്നേറ്റം നടത്തിയില്ല. ഇത് ഇസ്രായേലിന് ഒരു അനുഗ്രഹമായി മാറി.
വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ, യുദ്ധം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇത്തവണ ഇസ്രായേല്‍ സൈന്യം കൂടുതല്‍ തയ്യാറെടുപ്പുകളോടെയായിരുന്നു യുദ്ധക്കളത്തിലേക്ക് ഇറങ്ങിയത്. പുതിയ ആയുധങ്ങളും മികച്ച പരിശീലനവും അവരെ കൂടുതല്‍ ശക്തരാക്കി. ഇസ്രായേല്‍ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് മാറി. ഓപ്പറേഷന്‍ ദാനി,
ഓപ്പറേഷന്‍ ഡെക്കല്‍, ഓപ്പറേഷന്‍ യോവ് എന്നിവയിലുടെ അവര്‍ വിജയം കൊയ്തു.
ഈ ഓപ്പറേഷനുകളിലൂടെ ഇസ്രായേല്‍ സൈന്യം തന്ത്രപരമായ വിജയങ്ങള്‍ നേടി. അറബ് സൈന്യങ്ങള്‍ ചിതറിപ്പോകാന്‍ തുടങ്ങി. ഓരോ വിജയവും ഇസ്രായേല്‍ സൈനികര്‍ക്ക് പുതിയ ആത്മവിശ്വാസം നല്‍കി.
ജറുസലേമിനായുള്ള പോരാട്ടം യുദ്ധത്തിലുടനീളം തീവ്രമായി തുടര്‍ന്നു. കിഴക്കന്‍ ജറുസലേമും പഴയ നഗരവും ജോര്‍ദാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇസ്രായേല്‍ സൈന്യം പടിഞ്ഞാറന്‍ ജറുസലേം സംരക്ഷിക്കുകയും പഴയ നഗരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കനത്ത പോരാട്ടങ്ങള്‍ക്ക് ശേഷം, വെസ്റ്റേണ്‍ വാള്‍ ഉള്‍പ്പെടുന്ന പഴയ നഗരം ജോര്‍ദാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെ തുടര്‍ന്നു. ഇത് ഇസ്രായേലിന് ഒരു വേദനയായി അവശേഷിച്ചു.
യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, അറബ് രാജ്യങ്ങള്‍ കനത്ത നഷ്ടങ്ങള്‍ നേരിട്ടു. അവരുടെ സൈനികരെ പുനഃസംഘടിപ്പിക്കാനോ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനോ കഴിഞ്ഞില്ല. ഐക്യരാഷ്ട്രസഭയുടെ ഇടപെടലില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തലുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഒടുവില്‍, 1949-ഓടെ ഓരോ അറബ് രാജ്യങ്ങളുമായും ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറുകളില്‍ ഒപ്പുവെച്ചു.
ഈ യുദ്ധം ഇസ്രായേലിന് അതിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ വിജയം നേടിക്കൊടുത്തു. എന്നാല്‍, ഈ വിജയം വലിയൊരു വില നല്‍കിയാണ് നേടിയെടുത്തത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വന്നു. യുദ്ധം പശ്ചിമേഷ്യന്‍ ഭൂപടത്തില്‍ പുതിയ അതിരുകള്‍ വരയ്ക്കുകയും ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് വിത്ത് പാകുകയും ചെയ്തു.
67ലും 73ലും അതിജീവനം
അതുപോലെ ഏറെ എഴുതപ്പെട്ടതാണ് ഇസ്രയേലിന്റെ 67-ലെ സിക്ഡേ വാര്‍. 11 ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ചുവന്നിട്ടും ഇസ്രയേലിന്റെ വ്യോമ ശക്തിക്കുമുന്നില്‍ വെറും 6 ദിവസംകൊണ്ട് ഈജിപ്ത അടക്കമുള്ള വന്‍ സൈനിക ശക്തികള്‍ കൂപ്പുകുത്തി. അക്കാലത്ത് ഇസ്ലാമിക ലോകത്തിന്റെ സുല്‍ത്താനായി വാണിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന്റെ സകല ഇമേജുകളും തകര്‍ന്നുപോയത് ഇസ്രയേലിന് മുന്നിലാണ്.
ഇസ്രയേല്‍ അതിജീവിക്കാന്‍ ഏറെ പണിപ്പെട്ട യുദ്ധമായിരുന്നു 73-ലെ യോം കിുര്‍ യുദ്ധം. ഒക്ടോബര്‍ 6, 1973. യഹൂദ കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ദിവസമായ യോം കിപ്പൂര്‍ ദിനമായിരുന്നു അന്ന്. പാപപരിഹാര ദിനമായതുകൊണ്ട് തന്നെ ഇസ്രായേല്‍ ജനത ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായിരുന്നു. റോഡുകള്‍ വിജനമായിരുന്നു, റേഡിയോ നിലയങ്ങള്‍ നിശബ്ദമായിരുന്നു. എങ്ങും ഒരുതരം നിശബ്ദത തളംകെട്ടിനിന്നു. ആരും ഒരു യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷെ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, പെട്ടെന്ന് ആകാശത്ത് യുദ്ധവിമാനങ്ങളുടെ ഇരമ്പം കേട്ടുതുടങ്ങി. പിന്നാലെ ഭീകരമായ സ്ഫോടനങ്ങളും. ഈജിപ്ഷ്യന്‍ സേന സൂയസ് കനാലിന്റെ മറുകരയിലേക്ക് ഇരച്ചുകയറി.
1967-ലെ യുദ്ധത്തിനുശേഷം ഇസ്രായേല്‍ നിര്‍മ്മിച്ചതും, അജയ്യമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നതുമായ ബാര്‍-ലെവ് ലൈന്‍ എന്ന പ്രതിരോധ നിരയെ ഈജിപ്ഷ്യന്‍ സൈന്യം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ത്തെറിഞ്ഞു. ശക്തമായ ജലപ്പീരങ്കികള്‍ ഉപയോഗിച്ച് അവര്‍ മണ്‍തിട്ടകള്‍ ഇടിച്ചുനിരത്തി. ആയിരക്കണക്കിന് സൈനികര്‍ കനാല്‍ കടന്നു. സോവിയറ്റ് നിര്‍മ്മിത മിസൈലുകള്‍ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ആകാശത്തും മണ്ണിലും നിഷ്‌കരുണം വേട്ടയാടി. ഇസ്രായേലി സൈനികര്‍ ഞെട്ടിത്തരിച്ചു. എന്ത് സംഭവിച്ചുവെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ പോലും കഴിഞ്ഞില്ല.
അതേസമയം, വടക്ക്, സിറിയന്‍ സൈന്യം ഗോലാന്‍ കുന്നുകളില്‍ അതിശക്തമായ ആക്രമണം ആരംഭിച്ചു. പാറക്കെട്ടുകളും കുത്തനെയുള്ള കയറ്റങ്ങളുമുള്ള ഗോലാന്‍ കുന്നുകളില്‍ ഇസ്രായേലിന്റെ പ്രതിരോധം താരതമ്യേന കുറവായിരുന്നു. സിറിയന്‍ ടാങ്കുകളും കാലാള്‍പ്പടയും മുന്നോട്ട് കുതിച്ചു. ചില സിറിയന്‍ യൂണിറ്റുകള്‍ ഗലീലി കടലിന്റെ അടുത്തുവരെ എത്തി. ഇസ്രായേലിന് മുന്നില്‍ രണ്ട് വന്‍ സൈന്യങ്ങള്‍, അപ്രതീക്ഷിതമായി, ഒന്നിച്ചുനിന്ന് ആഞ്ഞടിക്കുകയായിരുന്നു. ഇസ്രായേലിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിമിഷങ്ങളായിരുന്നു അത്.
യുദ്ധത്തിന്റെ ആദ്യ 48 മണിക്കൂറുകള്‍ ഇസ്രായേലിന് പേടിസ്വപ്നമായിരുന്നു. അവരുടെ വ്യോമസേനയ്ക്ക് സോവിയറ്റ് നിര്‍മ്മിത ടഅ6 മിസൈലുകള്‍ ഒരു വലിയ വെല്ലുവിളിയായി. ആകാശത്ത് അവരുടെ ആധിപത്യം നഷ്ടപ്പെട്ടു. ടാങ്ക് യുദ്ധങ്ങളിലും അവര്‍ക്ക് തിരിച്ചടി നേരിട്ടു. ഈജിപ്ഷ്യന്‍ സൈന്യം ഉപയോഗിച്ച അഠ3 സ്ട്രെല ആന്റി ടാങ്ക് മിസൈലുകള്‍ ഇസ്രായേലിന്റെ ഏറ്റവും മികച്ച ടാങ്കുകളെ പോലും നിഷ്പ്രഭമാക്കി. നഷ്ടങ്ങളുടെ കണക്കുകള്‍ വര്‍ദ്ധിച്ചു. ഈജിപ്ഷ്യന്‍ സൈന്യം സിനായ് ഉപദ്വീപിലേക്ക് കൂടുതല്‍ ആഴത്തില്‍ മുന്നേറി. ഗോലാന്‍ കുന്നുകളില്‍, സിറിയന്‍ സൈന്യം പല തന്ത്രപ്രധാനമായ സ്ഥാനങ്ങളും പിടിച്ചടക്കി. ഇസ്രായേല്‍ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പോലും പ്രയാസമായി. പലരും വിശ്വസിച്ചു, ഇസ്രായേല്‍ തകരാന്‍ പോകുന്നു.
ഈ ഞെട്ടലില്‍ നിന്ന് ഇസ്രായേല്‍ അതിവേഗം കരകയറി. അവരുടെ സൈനിക നേതൃത്വം അതിവേഗം പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ലോകമെമ്പാടുമുള്ള യഹൂദ സമൂഹത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും അടിയന്തര സഹായം എത്തി. സൈനികരെ അതിവേഗം സജ്ജീകരിച്ചു. വടക്ക്, ഗോലാന്‍ കുന്നുകളില്‍ ഇസ്രായേല്‍ സൈന്യം അതിശക്തമായി തിരിച്ചടിച്ചു. ഒരാഴ്ച നീണ്ട രക്തരൂഷിതമായ പോരാട്ടത്തിന് ശേഷം, സിറിയന്‍ സൈന്യത്തെ തുരത്തി ഗോലാന്‍ കുന്നുകള്‍ തിരിച്ചുപിടിക്കുകയും സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് 40 കിലോമീറ്റര്‍ അടുത്തുവരെ ഇസ്രായേല്‍ സൈന്യം എത്തുകയും ചെയ്തു. ഇത് സിറിയന്‍ സര്‍ക്കാരിനെ പരിഭ്രാന്തരാക്കി.
തെക്ക്, ജനറല്‍ ഏരിയല്‍ ഷാരോണിന്റെ ധീരമായ നേതൃത്വത്തില്‍ ഇസ്രായേല്‍ സൈന്യം സൂയസ് കനാലിലേക്ക് ഒരു പ്രത്യാക്രമണം നടത്തി. ഈജിപ്ഷ്യന്‍ സൈന്യം തങ്ങളെ തകര്‍ക്കുമെന്ന ഭയത്തില്‍ ഇരിക്കുമ്പോള്‍, ഇസ്രായേല്‍ ഒരു പുതിയ വഴി കണ്ടെത്തി. കനാലില്‍ ഈജിപ്ഷ്യന്‍ സൈന്യം നിര്‍മ്മിച്ച പാലങ്ങള്‍ക്കിടയിലൂടെ അവര്‍ ഒരു വിടവ് കണ്ടെത്തി. ആ വിടവിലൂടെ ഇസ്രായേലിന്റെ ഒരു ബ്രിഗേഡ് അതിവേഗം സൂയസ് കനാലിന്റെ പടിഞ്ഞാറന്‍ തീരത്തേക്ക് കടന്നു. ഇത് യുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു. കനാലിന്റെ പടിഞ്ഞാറന്‍ തീരത്തേക്ക് കടന്ന ഇസ്രായേല്‍ സൈന്യം, ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ആശയവിനിമയ ശൃംഖലകള്‍ തകര്‍ക്കുകയും, കനാലിന്റെ കിഴക്ക് ഭാഗത്തുള്ള ഈജിപ്ഷ്യന്‍ മൂന്നാം ആര്‍മിയെ പൂര്‍ണ്ണമായും വളയുകയും ചെയ്തു. ഈജിപ്ഷ്യന്‍ സൈനികര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതെയായി. അവര്‍ കെയ്‌റോയിലേക്ക് മുന്നേറാന്‍ തുടങ്ങി. അറബ് ലോകം ഞെട്ടി. ഇസ്രായേലിന്റെ ഈ അപ്രതീക്ഷിത നീക്കം അവര്‍ക്ക് വലിയ പ്രഹരമായി.
മൂന്നാഴ്ചയോളം നീണ്ടുനിന്ന കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍, ഇരുപക്ഷത്തും വലിയ ആള്‍നാശവും നാശനഷ്ടങ്ങളുമുണ്ടായി. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് അമേരിക്കയും സോവിയറ്റ് യൂണിയനും, ഇടപെട്ടു. ഒടുവില്‍, ഒക്ടോബര്‍ 25-ഓടെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. നോക്കുക, ഇങ്ങനെ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് ഇസ്രയേല്‍ അതിജീവിക്കുന്നത്.
അസാധാരണമായ അതിജീവനം
ജൂതനെ നിലനില്‍ക്കാന്‍ അനുവദിക്കില്ല എന്ന മത കഥ വിശ്വസിച്ചിറങ്ങിയവര്‍, ഇസ്രയേലിനെ നിരന്തരം ആക്രമിച്ചു. മ്യുണിച്ച് കൂട്ടക്കൊല, എന്റബേ ആക്രമണം, തൊട്ട ഹമാസിന്റെ എത്രയെത്ര ആക്രമണങ്ങള്‍. മൊസാദ് എന്ന കിടയറ്റ ചാര സംഘടനയെയുണ്ടാക്കി പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന രീതിയിലാണ് ഇസ്രയേല്‍ അതിനോട് തിരിച്ചടിച്ചത്. നാലുപാടും ശത്രുക്കളുടെ നടുവില്‍ ഒരു രാജ്യം അതിജീവിക്കുന്നുവെന്നത് തന്നെ ലോകമഹാത്ഭുതമാണ്.
'ഇസ്രായേല്‍ പൂക്കുകയും തളിര്‍ക്കുകയും ലോകത്തിന്റെ മുഖം നിറയ്ക്കുകയും ചെയ്യും' എന്ന ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയാലായിരുന്നു അവരുടെ കാര്‍ഷിക വളര്‍ച്ച. വരണ്ട മണ്ണിനും, പ്രതികൂല കാലാവസ്ഥയോടും പൊരുതി നേടിയ വിജയഗാഥയാണ് ഇസ്രായേലിലെ കൃഷി. ഭൂപ്രദേശത്തിന്റെ പകുതിയിലധികവും മരുഭൂമിയാണ്. കാലാവസ്ഥയും ജലസ്രോതസ്സുകളുടെ അഭാവവും കൃഷിക്ക് അനുകൂലമല്ല. വെറും 20 ശതമാനം ഭൂമി കൃഷിയോഗ്യമായുള്ളത്. അതിലും ഉപ്പുരസമുള്ള മണ്ണാണ്. വര്‍ഷത്തില്‍ 5-6 തവണയേ മഴ ലഭിക്കുകയുള്ളു. എന്നിട്ടും ആ ഊഷരഭൂമിയെ ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ശരിക്കും തേനും പാലുമൊലിക്കുന്ന മണ്ണാക്കുകയാണ് ആ നാട് ചെയ്തത്.
1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ അവിടെ എത്തിയവര്‍ വരണ്ട മണ്ണ് കണ്ട് അന്തം വിടുകയായിരുന്നു. പുക്ഷ കഠിനാധ്വാനത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും ആ രാജ്യം വളര്‍ന്നു. കൃഷിക്ക് ഉപയോഗിക്കുന്ന പ്രദേശം മൂന്നിരട്ടിയായിക്കി ഉയര്‍ത്തി. ഉല്‍പ്പാദനം 16 മടങ്ങ് വര്‍ദ്ധിച്ചു. വെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളതിനാല്‍ ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ചാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രിപ്പ് ഇറിഗേഷന്‍, ചോര്‍ച്ചയ്ക്കുള്ള കംപ്യൂട്ടറൈസ്ഡ് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, വിള-ജല സമ്മര്‍ദ്ദം കണ്ടെത്തുന്നതിനുള്ള തെര്‍മല്‍ ഇമേജിംഗ്, ജൈവ കീട നിയന്ത്രണം, അത്യല്‍പ്പാദനശേഷിയുള്ള വിത്തുകള്‍, എന്നിവ ഈ രാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. വിപുലമായ ജലപുനരുപയോഗത്തിലൂടെയും, ഡീസാലിനേഷന്‍ പ്ലാന്റുകളിലൂടെയും ജലക്ഷാമം പരിഹരിക്കപ്പെടുന്നു.
ഇസ്രായേലി ഡ്രിപ്പ്, മൈക്രോ ഇറിഗേഷന്‍ സൊല്യൂഷനുകള്‍ ലോകമെമ്പാടും അതിവേഗം വ്യാപിച്ചു. ഇസ്രയേലി കമ്പനിയായ നെറ്റാഫിം ഡ്രിപ്പ് ഇറിഗേഷനില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആണ്. എതിര്‍ പ്രാണികളെയും മൂങ്ങകളെയും മറ്റും ഉപയോഗിച്ചുള്ള ജൈവ കീടനിയന്ത്രണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ബജറ്റിന്റെ 17 ശതമാനം കാര്‍ഷിക ഗവേഷണത്തിനാണ് ഈ രാജ്യം ചെലവിടുന്നത്. ജനിതക സാങ്കേതിക വിദ്യയിലും രാജ്യം നമ്പര്‍ വണ്‍ ആണ്. ഇസ്രായേല്‍ ലോകത്തിന് അതിശയകരമായ ചില പുതിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഈ നല്‍കി. ഉദാഹരണത്തിന്, വിത്തില്ലാത്ത ഹാര്‍ഡി ബെറ്റ് ആല്‍ഫ കുക്കുമ്പര്‍, സ്വാദിഷ്ടമായ വലിയ തണ്ണിമത്തന്‍, വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ കറുത്ത തക്കാളി, വിത്തില്ലാത്ത കുരുമുളക് തുടങ്ങിയ നിരവധി കാര്‍ഷിക അത്ഭുതങ്ങള്‍ ഇവിടെയുണ്ടായി.
ലോകത്തിലെ ഏറ്റവും പാലുതരുന്ന പശുക്കള്‍ ഇസ്രയേലിലാണ്.മാംസ ഉല്‍പ്പാദനത്തിലും ഇന്ന് യഹൂദ രാഷ്ട്രം ഏറെ മുന്നിലാണ്.
കണ്ടുപിടുത്തങ്ങളിലെ രാജാക്കന്‍മ്മാരാണ് യഹൂദര്‍. എല്ലായിടത്തും ശാസ്ത്രത്തിന്റെയും സാങ്കേതിവിദ്യയുടെയും സാധ്യകള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ മുന്നേറിയത്്.ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ക്ക് വാട്സാപ്പ് തൊട്ട് എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ല. ഗസ്സയിലടക്കം യുദ്ധം മൂര്‍ഛിക്കുന്ന സമയത്തൊക്കെ ഇടക്കിടെ ഉയര്‍ന്നവരുന്ന ഒരു കാര്യമാണ് ഇസ്രയേല്‍ ഉല്‍പ്പന്ന ബഹിഷ്‌ക്കരണം. മക്ഡോണള്‍ഡ്സ് മുതല്‍ പ്യൂമ വരെ പ്രമുഖ സ്ഥാപനങ്ങും, സ്റ്റാര്‍ബക്‌സ് കോഫിയുമൊക്കെ ഇങ്ങനെ ലോകവ്യാപകമായി ഇസ്ലാമിക ഗ്രൂപ്പുകളുടെ ബഹിഷ്്ക്കരണ ഭീഷണി നേരിടുന്നവയാണ്. പക്ഷേ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട്, നമുക്ക് ജീവിക്കാന്‍ കഴിയില്ല.
അതായത് കേരളത്തില്‍ മൗദൂദികള്‍ മീഡിയാ വണ്‍ കണ്ട് തള്ളുന്നതുപോലെ അത്ര എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയുന്നതല്ല, ഇസ്രയേലിനെ. ഇറാനൊക്കെ അതിനായി ഇനിയും ഒരു ജന്‍മം കൂടി ജനിക്കേണ്ടതുണ്ട്.
ഇറാന്റെ ഭീഷണി അതിജീവിക്കുന്നു
ഇസ്രയേല്‍ കക്ഷിയായ എന്ത് സംഭവം ഉണ്ടായാലും കേരളത്തില്‍ വല്ലാത്ത വ്യാജ വാര്‍ത്തകളുടെ ബഹളമാണ്. അതില്‍ എറ്റവും ഒടുവിലത്തേതാണ് ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഇസ്രയേല്‍ ലോകത്തോടു തെണ്ടുന്നു എന്ന രീതിയിലുളള പ്രചാരണം. ഒന്നാമതായി ഇറാന്റെ ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിച്ച അത്രപോലും വന്നില്ല എന്നാണ് വസ്തുത. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ തന്നെ അവര്‍ തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നു. തുടര്‍ച്ചയായി ആയിരം മിസൈലുകള്‍ വന്നാല്‍ രണ്ടെണ്ണം, വലയം ഭേദിച്ച് രാജ്യത്ത് പതിക്കും എന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ തങ്ങളുടെ കണക്കുകൂട്ടലുകളേക്കാള്‍ കുറഞ്ഞ പതന നിരക്കും, മരണ നിരക്കുമാണ് ഇസ്രയേലില്‍ ഉണ്ടായത് എന്നാണ് ഐഡിഎഫിന്റെ വിലയിരുത്തല്‍ എന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ യുദ്ധത്തില്‍ കോടികളുടെ നഷ്ടം ഉണ്ടാവുമെന്നും ഇസ്രയേലിന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ഈ കളിക്ക് നിന്നത്. ഇപ്പോള്‍ ഇറാെന ആക്രമിച്ചില്ലെങ്കില്‍ ഈ കഥപറയാന്‍ അടുത്ത തലമുറ ഉണ്ടാവില്ലെന്ന് ബഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും നന്നായി അറിയാം. 300 കോടി ഡോളറിന്റെ നഷ്ടമാണ് ഇറാന്‍ ആക്രമണം വഴി ഇസ്രയേലിന് ഉണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കുള്ള ചെലവും പ്രാദേശിക ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ചെലവുകളും അടക്കമാണ് ഈ തുക. ഇറാന്‍ ആക്രമണത്തില്‍ 9000 ത്തിലധികം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നതായി ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ആക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മൊത്തം യുദ്ധ ചെലവ് 12 ബില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസാലെല്‍ സ്മോട്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലില്‍ ബിസിനസുകള്‍ക്ക് നല്‍കപ്പെടുന്ന നഷ്ടപരിഹാരം ഏകദേശം 500 കോടി ഷെക്കലാണ്. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ സ്തംഭിച്ചിരുന്നു. അതേസമയം ഇസ്രയേല്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അമിര്‍ യറോണ്‍ വിലയിരുത്തുന്നത് 600 കോടി ഡോളറിന്റെ ചെലവാണ്. പക്ഷേ അപ്പോഴും ഓര്‍ക്കണം, ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള ചെലവ് ഇസ്രയേല്‍ സമ്പദ്വ്യവസ്ഥയുടെ ഒരു ശതമാനംവരെ മാത്രമാണ്. ഇതുകൊണ്ട് എന്നും തകര്‍ന്നുപോകുന്ന രാജ്യമല്ല ഇസ്രയേല്‍.
യുദ്ധഫണ്ട് പിച്ച തെണ്ടലല്ല
യുദ്ധാനന്തരം ഇസ്രായേല്‍ ഫണ്ട് നല്‍കുന്നതിന് ആഹ്വാനം നല്‍കിയിട്ടുണ്ട് എന്നത് സത്യമാണ്. അത് ഒരു പുതിയ കാര്യമല്ല. മുമ്പും ഓരോ യുദ്ധങ്ങളുടെ സമയത്തും യഹൂദര്‍ ഇങ്ങനെ തുക സമാഹരിച്ചിട്ടുണ്ട്. യുദ്ധഫണ്ട് എന്നത് ഏകദേശം 60 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമാണ്. ഓരോ ഭീകരാക്രമണത്തിനും ശേഷം 'സോളിഡാരിറ്റി ഫണ്ടുകള്‍', അടിയന്തര സഹായ കാമ്പെയ്‌നുകള്‍, ഡയസ്‌പോറ മാരത്തണുകള്‍ മുതലായവയിലൂടെ പണം ശേഖരിക്കുകയും അതില്‍ നിന്നുള്ള ഭാഗം നഷ്ടപരിഹാര ഫണ്ടിലേക്ക് തിരിച്ചുവിടുകയുമാണ് ഇസ്രയേലിന്റെ രീതി. ഇത് നിയന്ത്രിക്കുന്നത് ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങള്‍ ആണ്. 2023-2024 ഗാസ യുദ്ധത്തിനുശേഷം 25,000-30,000 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചു. ഇതിലുപരി വീടുകളുടെ പുനര്‍നിര്‍മാണം, ബിസിനസ്സുകളുടെ നഷ്ടപരിഹാരം എന്നിവയ്ക്കായി പ്രത്യേക വകുപ്പുകള്‍ വഴിയും പണം വിതരണം ചെയ്തു.
ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ യുദ്ധസാധ്യതയുള്ള മേഖലകളില്‍, അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്ന യുദ്ധ അപകട ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. അതിനോടൊപ്പം 'നഷ്ടപരിഹാര ഫണ്ടും ഏതാണ്ട് അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അല്ലാതെ കേരളത്തിലെ ഇസ്ലാമോ-ലെഫ്റ്റ് പറയുന്നതുപോലെ ഇത് തെണ്ടിപ്പിരിവോ, പാട്ടപ്പിരിവോ അല്ല.
കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകളും, (സമൂഹിക സുരക്ഷാ ഫണ്ടുകള്‍) ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന ലോക വ്യാപകമായ തീരുവകള്‍, സെസുകള്‍ എന്നിവ ഇസ്രയേല്‍ ഈ ഫണ്ടിന് ഉപയോഗിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ പെട്രോള്‍ സെസ് കൊണ്ട്, ഉത്പന്നങ്ങള്‍ക്ക് പെന്‍ഷന്‍ അടക്കം ഉള്ള സാമൂഹിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് സമാനമായ രീതി തന്നെയാണിത്. കൂടാതെ, ലോകത്ത് പ്രവര്‍ത്തിക്കുന്ന യഹൂദ കൂട്ടായ്മകള്‍, യു എസ്, യൂറോപ്യന്‍ കമ്പനികള്‍, യഹൂദ ഉടമസ്ഥതയിലുള്ളതും, ഷെയര്‍ ഉള്ളതുമായ കമ്പനികള്‍, വിവിധ സര്‍ക്കാരുകള്‍, സൗഹൃദ ബിസിനസ് രാജ്യങ്ങള്‍ എന്നിവയും ഇതിനായി സംഭാവന ചെയ്യുന്നു. ഇത്തരം ഫണ്ട് സ്വരൂപിച്ച് കൈകാര്യം ചെയ്യുന്ന ഏക രാജ്യമല്ല ഇസ്രായേല്‍. ജര്‍മ്മനിയും ബ്രിട്ടനും, ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ അടിയന്തിരഘട്ടങ്ങളില്‍ ഇങ്ങനെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. മാത്രമല്ല ഇറാനും, ഹമാസുമൊക്കെ ലോകമെമ്പാടുനിന്നും സാമ്പത്തിക സഹായം കിട്ടിക്കൊണ്ടാണ്. അപ്പോഴൊന്നും അത് പിച്ചതെണ്ടലായി മാറുന്നില്ല.
ഇറാനും ഇസ്രയേലിനുമിടയില്‍ വെടിനിര്‍ത്തല്‍ വന്നതിന് ശേഷം ഇറാന്‍ തലയുയര്‍ത്തി ജഗജില്ലിയായി നില്‍ക്കുകയാണെന്നാണ് നമ്മുടെ നാട്ടിലെ മൗദൂദികള്‍ പറയുന്നത്. പക്ഷേ കണക്കുകള്‍ നോക്കുക. ഓപ്പറേഷന്‍ 'റൈസിംഗ് ലയണി'ല്‍ ഇറാനില്‍ ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങള്‍ ഇവയാണ്-നഥാന്‍സ് ആണവ കേന്ദ്രം, എസ്ഫവാന്‍ ന്യൂക്ലിയര്‍ ടെക്നോളജി സെന്റര്‍, അരാക് ന്യൂക്ലിയര്‍ കോംപ്ലക്സ്, എസ്ഫഹാന്‍ ന്യൂക്ലിയര്‍ ടെക്നോളജി സെന്റര്‍, പാര്‍ച്ചില്‍ മിലിറ്ററി കോംപ്ലക്സ്, ഇറാന്‍ സെന്‍ട്രിഫ്യൂജ് ടെക്നോളജി കമ്പനി, ടെഹ്റാന്‍ ആണവ ഗവേഷണ കേന്ദ്രം, ഇമാം ഹുസൈന്‍ യൂണിവേഴ്സിറ്റി, ഷാഹിദ് മെയ്സാമി ഗ്രൂപ്പ്.
കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക തലവന്മാരുരുടെ പേരുകള്‍ നോക്കുക.-
മുഹമ്മദ് ബഗേരി, ഹുസൈന്‍ സലാമി, ഘോലം അലി റാഷിദ്, അമീര്‍ അലി ഹാജി സാദെ, ദാവൂദ് ഷെയ്ഖിയാന്‍, ഘോലം റേസ മെഹറാബി, മെഹദി റബ്ബാനി, ഹസ്സന്‍ മൊഹാഖെക്, മുഹമ്മദ് കസേമി, അലി ഷദ്മാനി.
കൊല്ലപ്പെട്ട ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ ഇവരാണ്-ഫെറൈഡൂണ്‍ അബ്ബാസി, സയീദ് ബോര്‍ജി, അഹമ്മദ് റെസ സോള്‍ഫാഘരി ദര്യാനി, അബ്ദുല്‍ ഹമീദ് മിനുച്ചര്‍, മുഹമ്മദ് മെഹദി ടെഹ്റാന്‍ചി,
സയ്യിദ് അമീര്‍ ഹുസൈന്‍ ഫഖി,അക്ബര്‍ മോട്ട്ലെ ബിസാദെ, മന്‍സൂര്‍ അസ്ഗരി, അലി ബഗായ് കരീമി. ബോംബിങ്ങില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പട്ടിക പിന്നെയും നീളുകയാണ്. എന്നിട്ടും കേരളത്തിലെ മീഡിയ പറയുന്ന ഇറാന്‍ ജയിച്ചുവെന്നും ഇസ്രയേല്‍ തകര്‍ന്നുവെന്നും!
വാല്‍ക്കഷ്ണം: ഇതുകൊണ്ട് ഒന്നും കാര്യങ്ങള്‍ ഇസ്രയേല്‍ അവസാനിപ്പിച്ചിട്ടില്ല. മാളത്തില്‍ ഒളിച്ച ആയത്തുള്ള അലി ഖാമനേയിക്കായുള്ള തെരച്ചില്‍ അവര്‍ തുടരുകയാണ്. ഇസ്രയേല്‍ ആയുധം താഴെ വെച്ചാല്‍ അവര്‍ തീരും. നെതന്യാഹു പറഞ്ഞതുപോലെ ഈ പോരാട്ടം അടുത്ത തലമുറക്ക് വിട്ടുകൊടുക്കാമെന്ന് വെച്ചാല്‍, ഇറാന്‍ ആണവശക്തിയായാല്‍ പിന്നെ യഹുദന്റെ അടുത്ത തലമുറ ഉണ്ടാവാന്‍ തന്നെ സാധ്യതയില്ല.
കടപ്പാട്- ജറുസലോം പോസ്റ്റ്, ദ ഗാര്‍ഡിയന്‍
ഫേസ്ബുക്ക് പോസ്റ്റ്- നിശാന്ത് കെ ടി പെരുമന, ബഷീര്‍ പേങ്ങാട്ടിരി, കെ എ നസീര്‍