യുഎഇയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്‍; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്‍മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!

ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!

Update: 2025-06-26 08:36 GMT

2016 ഒക്ടോബര്‍ 30. ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികള്‍ നടുങ്ങിയ ദിനമായിരുന്നു അത്. മക്കയെയും മദീനയെയും ലക്ഷ്യമാക്കി അന്ന് പാഞ്ഞുവന്ന മിസൈലുകള്‍, സദ്ദാമിന്റെ വജ്രായുധമായ സ്‌കഡിന്റെ ഗണത്തില്‍പെടുന്നവയായിരുന്നു. അയച്ചതാവട്ടെ യമനിലെ ഹൂതികളും. യെമന്റെ വടക്കുപടിഞ്ഞാറുള്ള സഅദ പ്രവിശ്യയില്‍ നിന്ന് തൊടുത്ത മിസൈല്‍ മക്കയിലെത്തുന്നതിന് 65 കിലോമീറ്റര്‍ അകലെ വെച്ച് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. അതിന് അവരെ സഹായിച്ചതാവട്ടെ ഇസ്രയേലിന്റെ ടെക്ക്നോളജിയം!

ബുര്‍ഖാന്‍ 1 എന്ന സ്‌കഡിന്റെ ഉപവിഭാഗമായ ബാലിസ്റ്റിക് മിസൈലാണ് ഹൂതികള്‍ ഉപയോഗിച്ചത്. 900 കിലോമീറ്റര്‍ അകലെനിന്ന് പ്രയോഗിച്ച് മക്കയ്ക്ക് 65 കിലോമീറ്റര്‍ അടുത്തുവരെ എത്താന്‍ ഈ മിസൈലിന് സാധിച്ചുവെന്നത് അറബ് രാജ്യങ്ങളെ ഞെട്ടിച്ചു. എങ്ങനെ ഹൂതി വിമതര്‍ക്ക് ഇത്രയും മാരകമായ ബാലിസ്റ്റിക്ക് മിസൈലുകള്‍ കിട്ടിയെന്ന്, സൗദി അന്വേഷിച്ചപ്പോഴാണ് അത് ഷിയ രാജ്യമായ ഇറാനിലേക്ക് വിരല്‍ ചൂണ്ടിയത്. സോവിയറ്റ് കാലത്തെ സ്‌കഡ് മിസൈലുകളും അതിന്റെ പ്രാദേശിക പതിപ്പുകളുമാണ് ഹൂതികള്‍ക്ക് കൊടുത്തത് ഇറാനാണ്. സുന്നി രാജ്യങ്ങളുടെ പുക കാണുകയാണ്, ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാന്റെ ലക്ഷ്യം.

ഈ ഞെട്ടിക്കുന്ന ആക്രമണത്തിനു ശേഷമാണ് സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണ്ണമായും ഇറാനെതിരെ തിരിയുന്നത്. ഇന്ന് ഇസ്ലാമിക ലോകത്ത് തുര്‍ക്കി ഒഴികെയുള്ള ഒരു രാജ്യവും ഇറാനെ പിന്തുണക്കുന്നില്ല. കാരണം അവരുടെ കളി ഭീകരത കൊണ്ടാണ്. ഹൂതികള്‍, ഹിസ്ബുള്ള, ഹമാസ് എന്നീ മൂന്ന് പ്രോക്സികളെ വെച്ച് ലോകമാകെ ഭീകരത പരത്തുകയാണ് ഇറാന്‍ ചെയ്യുന്നത്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ഇതിനായി ഇറാന് ഒരു കില്ലര്‍ സ്‌ക്വാഡ് തന്നെയുണ്ടെന്നാണ്. ഇപ്പോള്‍ ഇസ്രയേല്‍- അമേരിക്കന്‍ ആക്രമണത്തിനുശേഷമുള്ള ഭീതി ഈ കില്ലര്‍ സ്‌ക്വാഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറി അട്ടിമറി നടത്തുമോ എന്നതാണ്. കഴിഞ്ഞ ദിവസം അമേരിക്കയില്‍നിന്ന് 11 ഇറാനിയന്‍ പൗരന്‍മ്മാരെ അറസ്റ്റ്ചെയ്തതോടെ ഈ ഭീതി വര്‍ധിച്ചിരിക്കയാണ്.

ഇറാന്‍ കില്ലര്‍ സ്‌ക്വാഡ് യുഎസില്‍?

ഇസ്രയേലിലെ മൊസാദിന്റെയൊന്നും ഏഴയലത്ത് എത്തില്ലെങ്കിലും ഇറാനുമുണ്ട് ഒരു ചാരസംഘടന. ഇതിന് 'സവമന്ദ്' എന്നാണ് വിളിക്കുന്നത്. ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുക, രാജ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ സംഘടന ചെയ്യുന്നത് എന്നാണ് പുറമേക്ക് പറയുക. പക്ഷേ ലോകവ്യാപകമായി ഇസ്ലാമിക ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ഇസ്രയേലിനെ നടുക്കിയ മ്യൂണിക്ക് കൂട്ടക്കൊലക്കും, എന്റബേ തട്ടിക്കൊണ്ടുപോകലിനുമെല്ലാം, സായം ചെയ്തവരില്‍ ഇറാന്റെ കില്ലര്‍ സ്‌ക്വാഡുകളും ഉണ്ടായിരുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.


 



കഴിഞ്ഞ ദിവസം അമേരിക്കയില്‍നിന്ന് പുറത്തുവന്ന ഒരു വാര്‍ത്തയും ഞെട്ടിക്കുന്നതായിരുന്നു. തീവ്രവാദ ആക്രമണ സംശയത്തെ തുടര്‍ന്ന്, 11 ഇറാനിയന്‍ പൗരന്മാര്‍ യുഎസില്‍ അറസ്റ്റിലായിരിക്കയാണ്. യുഎസിലെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറാനിയന്‍ പൗരന്മാരെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (ഐആര്‍ജിസി) സ്‌നൈപ്പര്‍ ആയിരുന്നുവെന്നാണ്, പ്രമുഖ മാധ്യമമായ ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ഇറാന്‍ കില്ലര്‍ സ്‌ക്വാഡ് ആണോ ഈ സംഘമെന്ന് സംശയം ഉയര്‍ന്നത്. അറസ്റ്റിലായ മറ്റുള്ളവര്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ നേരിടുന്നത്. മറിച്ച് മയക്കുമരുന്ന് കൈവശം വയ്ക്കല്‍, മോഷണം, ആയുധക്കടത്ത് എന്നിവയാണവ. ഇവര്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്ന സമയത്താണ് ഈ ഇറാനികളുടെ അറസ്റ്റ്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം, ആണവ പദ്ധതികളെക്കുറിച്ചുള്ള പാശ്ചാത്യ ആശങ്കകള്‍, സമീപകാല സൈബര്‍ ആക്രമണങ്ങള്‍ എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റ ആഴം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അന്തരീക്ഷത്തില്‍ ഈ അറസ്റ്റുകളെ കുടിയേറ്റ നിയമങ്ങളുടെ ലംഘനമായി മാത്രം കാണാന്‍ കഴിയില്ലെന്ന് യുഎസ് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ അറസ്റ്റുകളിലെ ഏറ്റവും ആശങ്കാജനകമായ കാര്യം ഇവരില്‍ ഒരാള്‍ ഇറാനിയന്‍

സ്‌നൈപ്പറായിരുന്നുവെന്നും മറ്റ് ചിലരുടെ പേരുകള്‍ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നുമാണ്. ഇത് അമേരിക്കയില്‍ ഒരു ആക്രമണം നടത്താന്‍ ഈ ആളുകള്‍ പദ്ധതിയിട്ടിരുന്നോ എന്ന സംശയത്തിന് കാരണമാകുന്നുവെന്നാണ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഇറാനികളില്‍ ചിലര്‍ അവരുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് അമേരിക്കയുടെ വിസ സ്‌ക്രീനിംഗ് സിസ്റ്റത്തിന്റെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇറാനിയന്‍ പൗരന്മാരെന്ന് സംശയിക്കപ്പെടുന്നവരുടെ അറസ്റ്റ് യുഎസ്-ഇറാന്‍ ബന്ധത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. അറസ്റ്റിലായ ഇറാനിയന്‍ പൗരന്മാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാരുമായോ ഐആര്‍ജിസിയുമായോ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അന്താരാഷ്ട്ര വേദിയില്‍ ഇറാനെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് നിര്‍ബന്ധമാകും..

അതേസമയം, ഇറാന്‍ ഇതിനെ ഏകപക്ഷീയമായ നടപടിയായി കണക്കാക്കുകയും ഒരു പ്രതിരോധ തന്ത്രം സ്വീകരിക്കുകയും ചെയ്തേക്കാം. ഇത് പ്രാദേശിക അസ്ഥിരതയെ കൂടുതല്‍ വര്‍ധിപ്പിക്കും. ഇത്തരം അറസ്റ്റുകള്‍ അമേരിക്കയില്‍ താമസിക്കുന്ന ഇറാനിയന്‍ പൗരന്മാരുടെ എണ്ണത്തെയും ബാധിച്ചേക്കാം. കൂടാതെ അറസ്റ്റിലായ ഈ വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ കരാര്‍ കൊലയാളികള്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍, അത് അന്താരാഷ്ട്ര നിയമങ്ങളുടെയും പരമാധികാരത്തിന്റെയും ഗുരുതരമായ ലംഘനമായി കണക്കാക്കും. ഇത് യുഎസ്-ഇറാന്‍ ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുക മാത്രമല്ല ആഗോള സുരക്ഷയുടെയും നയതന്ത്രത്തിന്റെയും കാര്യത്തില്‍ ഗുരുതരമായ സൂചന നല്‍കുകയും ചെയ്യുമെന്നാണ് ന്യൂസ് വീക്ക് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ വന്നത് ഇറാന്‍ കില്ലര്‍ സ്‌ക്വാഡ് ആണെന്നതിന് ഇപ്പോഴും കൃത്യമായ തെളിവില്ല. പക്ഷേ ചതിയും കൊലകളും ഇറാന്റെ ജനിതക സ്വഭാവമാണ്. ലക്ഷണമൊത്ത ഒരു തെമ്മാടി രാഷ്്ട്രം എന്ന് വിളിക്കാവുന്ന രീതിയിലാണ് അതിന്റെ പ്രവര്‍ത്തനം!

സുന്നികളും കമ്മികളും തീരുന്നു!

സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്ന നാടായിരുന്നു ഇറാന്‍. 18,000 വര്‍ഷം മുമ്പേ തന്നെയുള്ള ലോകത്തിലെ ഏറ്റവും പുരാതമായ സംസ്‌ക്കാരങ്ങളുടെ നാടയി ഇത് അറിയപ്പെട്ടു. പേര്‍ഷന്‍-ബാബിലോണിയന്‍ സംസ്‌ക്കാരങ്ങളുടെ കേദരാമയ ഈ നാട് ഒരുകാലത്ത് സമ്പല്‍ സമൃദ്ധമായിരുന്നു. ജൂതര്‍ക്കും, സൗരാഷ്ട്രയന്‍സിനും, ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഇവിടെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞു. പക്ഷേ 79-ല്‍ ഇസ്ലാമിക ഭരണം വന്നതോടെ കാര്യങ്ങള്‍ മാറി. ആയത്തൊള്ള ഖുമേനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് കമ്യൂണിസ്റ്റുകളുടെ പിന്തുണയുണ്ടായിരുന്നു.


 



പക്ഷേ വിപ്ലവ വിജയിച്ചതിനു ശേഷം, ഖൊമേനി പറഞ്ഞത് ' മതവിരുദ്ധതയോ, മതപരമായ വിമര്‍ശനമോ ഒരിക്കലും അനുവദിക്കില്ല' എന്നായിരുന്നു. വിപ്ലവത്തിനു ശേഷം പത്രങ്ങള്‍ അടച്ചുപൂട്ടി, ലിബറല്‍ എഴുത്തുകാരെ ജയിലില്‍ അടച്ചു. 1981-ഓടെ ഇറാനില്‍ നിലനിന്നിരുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ തീര്‍ത്തും ഇല്ലാതായി. സ്ത്രീകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതായി. 1983-ല്‍ നിയമം മൂലം ഹിജാബ് നിര്‍ബന്ധമാക്കി, സ്ത്രീകള്‍ക്ക് കോടതികളില്‍ അവകാശങ്ങള്‍ കുറഞ്ഞു. വിവാഹവും വിവാഹ മോചനവും പൂര്‍ണ്ണമായി ഇസ്ലാമിക നിയമത്തില്‍പെടുത്തി. സ്ത്രീകളെ നിരീക്ഷിക്കാന്‍ മതകാര്യ പോലീസ് ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ചു. മത നിയമം തെറ്റിക്കുന്നവരെ പിടികൂടി ക്രൂരമായി ശിക്ഷിച്ചു. ഇതിനെതിരായ പ്രക്ഷോഭങ്ങളില്‍ നൂറ് കണക്കിന് സ്ത്രീകള്‍ കൊല്ലപ്പെട്ടു.

ഇറാനിലെ ലൈഗിക ന്യൂനപക്ഷങ്ങള്‍ ലിംഗപരവും ലൈംഗികപരവുമായ സ്വാതന്ത്ര്യം ഇപ്പോഴും തീവ്രമായി അടിച്ചമര്‍ത്തപ്പെടുന്നു. ഇത് ഖൊമൈനിയുടെ രാഷ്ട്രീയ മതഭരണത്തിന്റെ ഭാഗമായി ശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു. അവര്‍ കൊല ചെയ്യപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗം വധശിക്ഷ കിട്ടുന്ന കുറ്റമായി മാറി. ലിബറലിസിനും കമ്യൂണിസത്തിനും ഭീഷണികള്‍ നേരിട്ടു. 1983-ല്‍ അവരെ മുഴുവനായി നിരോധിച്ചു. 'അല്ലാഹുവില്‍ വിശ്വാസമില്ല' എന്ന കാരണം പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളെ പിടിച്ചു, അറസ്റ്റുചെയ്തു, വധശിക്ഷ വിധിച്ചു. ഇസ്ലാമിക-മാര്‍ക്‌സിസ്റ്റ് സംഘടനയായ മെക്കിനെ ഖൊമൈനി ഭീകരരായി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഇടതുപക്ഷക്കാര്‍ 1988-ല്‍ കൂട്ടക്കൊലക്ക് ഇരയായി. ആയിരക്കണക്കിന് സുന്നികളും കൊല്ലപ്പെട്ടു. എത്രപേര്‍ മരിച്ചുവെന്ന് ഇന്നും കണക്കില്ല. 70കളില്‍ പാരീസിനെ അമ്പരപ്പിക്കുന്ന രീതിയില്‍ ഫാഷന്‍ പരേഡുകളും, ഷോകളും നടന്നിരുന്ന ടെഹ്റാനിലെ തെരുവികളില്‍, സ്വതീകള്‍ ചാക്കുകെട്ടുകള്‍ പോലെ നടക്കാന്‍ തുടങ്ങി.

ഒന്നരലക്ഷം പേര്‍ കൊല്ലപ്പെട്ട ഇറാഖ് യുദ്ധം

വിപ്ലവാനന്തരമുള്ള ഇറാന്റെ യാത്ര രക്തരൂഷിതമായിരുന്നു. അയല്‍ രാജ്യങ്ങളോടും മുസ്ലീം ലോകത്തോടും പോലും അവര്‍ പലപ്പോഴും ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാനും, ഷിയാ ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാനും വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് തിരികൊളുത്തിയത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇറാന്‍- ഇറാഖ് യുദ്ധവും.

1980 സെപ്റ്റംബര്‍ 22-ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് ഇറാനെ ആക്രമിച്ചതോടെയാണ് എട്ട് വര്‍ഷം നീണ്ടുനിന്ന ഒരു ദുരന്തം ആരംഭിക്കുന്നത്. ഒരു ദശാബ്ദത്തോളം നീണ്ട ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഏകദേശം 5,00,000 മുതല്‍ 1,000,000 വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇതില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇറാന്റെ ഔദ്യോഗിക കണക്കുകള്‍ ഏകദേശം 1,23,000-1,60,000 സൈനികര്‍ കൊല്ലപ്പെട്ടു എന്നും 60,000 പേരെ കാണാതായി എന്നുമാണ്. ഇറാഖിന്റെ ഭാഗത്തും സമാനമായ നഷ്ടങ്ങളുണ്ടായി.


 



രാസായുധങ്ങളും മിസൈലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും പരസ്പരം പോരടിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടു. 'വിശുദ്ധ പ്രതിരോധം' എന്ന് ഇറാന്‍ വിശേഷിപ്പിച്ച ഈ യുദ്ധം, യഥാര്‍ത്ഥത്തില്‍ ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ മാത്രമാണ് വരുത്തിവെച്ചത്.

യുഎഇയുടെ ദ്വീപുകള്‍ തട്ടിയെടുക്കുന്നു

ഗള്‍ഫ് രാജ്യങ്ങളോടും എന്നും ശത്രുതാപരമായ സമീപനമാണ് ഇറാന്‍ സ്വീകരിച്ചത്. 1971-ല്‍ ബ്രിട്ടീഷ് സംരക്ഷണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, അതായത് യുഎഇ രൂപീകൃതമാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, യുഎഇയുടെ ഭാഗമായ അബു മൂസ, ഗ്രേറ്റര്‍ തംബ്, ലെസ്സര്‍ തംബ് എന്നീ മൂന്ന് തന്ത്രപ്രധാനമായ ദ്വീപുകള്‍ ഇറാന്‍ ബലമായി പിടിച്ചെടുത്തു. ഈ നടപടി അറബ് ലോകത്ത് വലിയ രോഷമുണ്ടാക്കി. ഈ ദ്വീപുകള്‍ ഇപ്പോഴും ഇറാന്റെ നിയന്ത്രണത്തിലാണ്. ഈ കടന്നുകയറ്റം മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരു പ്രധാന കാരണമായി ഇന്നും തുടരുന്നു. യുഎഇ ഈ ദ്വീപുകളുടെ ഉടമസ്ഥാവകാശം ഉന്നയിക്കുമ്പോള്‍, ഇറാന്‍ തങ്ങളുടെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കും നയതന്ത്രബന്ധങ്ങളിലെ വിള്ളലിനും ഇത് കാരണമായിട്ടുണ്ട്. ( നോക്കുക, ഇവിടെ യഥാര്‍ത്ഥ അധിനിവേശ ശക്തി ഇറാനാണ്. ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച രാജ്യങ്ങളെ രക്തം ചിന്തി തോല്‍പ്പിച്ചശേഷം ആ ഭൂമി പിടിക്കയാണ് ചെയ്തത്. എന്നിട്ട് ലാന്‍ഡ് ഫോര്‍ പീസ് എന്ന കരാര്‍ അനുസരിച്ച് തങ്ങളോട് സന്ധി ചെയ്യുന്നവരോട് അവര്‍ ഒത്തുതീര്‍പ്പാവുന്നു. ഭൂമി തിരിച്ചുനല്‍കുന്നു)

അതുപോലെ, സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇറാന്റെ ഇടപെടല്‍ ലോകമെമ്പാടും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ഇറാന്‍ വന്‍തോതില്‍ സൈനിക സഹായവും സാമ്പത്തിക പിന്തുണയും നല്‍കി. ആയിരക്കണക്കിന് ഇറാനിയന്‍ സൈനികരും ലെബനനിലെ ഹിസ്ബുള്ള പോലുള്ള സഖ്യകക്ഷികളും സിറിയയില്‍ വിമതര്‍ക്കെതിരെ പോരാടി. ഈ ഇടപെടല്‍ സിറിയയിലെ സാധാരണക്കാരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, ആഭ്യന്തര യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെയും മറ്റ് മനുഷ്യാവകാശ സംഘടനകളുടെയും കണക്കനുസരിച്ച്, സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 500,000-ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ സൈനികരും സായുധ സംഘാംഗങ്ങളും സാധാരണക്കാരും ഉള്‍പ്പെടുന്നു.


 



ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. സിറിയയുടെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്വ്യവസ്ഥയും പൂര്‍ണ്ണമായി തകര്‍ന്നു, നാശനഷ്ടങ്ങള്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, സിറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 13 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

ഖമനേയി പുതിയ ഹിറ്റ്ലറെന്ന് സൗദി

ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഷിയാ തീവ്രവാദം കയറ്റിയക്കുക എന്ന പണിയാണ് വിപ്ലവത്തിനുശേഷം ഖൊമേനി ചെയ്തത്. ഇതു പല സുന്നി ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഭീഷണിയായി. ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന, ഹൂത്തി വിമതര്‍ യമനില്‍ ഇറാന്റെ സഹായത്താലാണ് വളര്‍ന്നത്. യമനിലെ ഇസ്ലാമിക ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഹൂത്തികള്‍ സമാന്തര ഭരണകൂടം സ്ഥാപിച്ചു. ലബനോണ്‍ എന്ന ലിബറല്‍ രാജ്യം കീഴടക്കി്ഹിസ്ബുള്ള എന്ന പ്രോക്‌സിയെ ഉണ്ടാക്കി ക്രിസ്ത്യാനികളെ തുരത്തി, സുന്നി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇറാന്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ഈ ഹിസ്ബുള്ള നിരന്തരം ഇസ്രയേലിനെ ആക്രമിച്ചു. ഹമാസിനും നിര്‍ലോഭമായ പിന്തുണയാണ് ഇറാന്‍ കൊടുക്കുന്നത്. ഇറാന്‍ ആയുധം നല്‍കി ഭീകരരെ പറഞ്ഞു വിടുമ്പോള്‍ ഇസ്രായേല്‍ പൊരുതുന്നത് അവരുടെ അതിജീവനത്തിനാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം മറന്നുപോവുന്നു.

സൗദിയ്ക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ അയച്ചവരാണ് ഹൂത്തികള്‍. ഇതൊക്കെ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും അറിയാം. അതു കൊണ്ടാണവര്‍ യഹൂദന്റെ സാങ്കേതിക വിദ്യയായ എയര്‍ ഡിഫന്‍സ് സിസ്റ്റം മക്കയില്‍ അടക്കം സ്ഥാപിച്ചത്. സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ പോലും ഹൂത്തികളാല്‍ ആക്രമിക്കപ്പെട്ടു. നിരവധി മലയാളികള്‍ക്കുവരെ ജോലി കൊടുക്കുന്ന കമ്പനിയാണിത്. ബഹ്‌റൈനിലെ ഷിയാ തീവ്രവാദ കൂട്ടായ്മ ഇറാന്‍ നിയന്ത്രിക്കുന്നതാണ്. ഈജിപ്ത് മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടങ്കിലും, ഇറാന്റെ തീവ്ര ഷിയാ ആശയങ്ങളുടെ പ്രചാരം അവിടെ വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. ഇറാന്റെ പ്രോക്‌സികള്‍ ഇന്ത്യക്കും ഭാവിയില്‍ സുരക്ഷാ ഭീഷണിയാകും. കശ്മീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വേദികളില്‍, ഇറാന്റെ ആശയങ്ങള്‍ പരോക്ഷ സ്വാധീനം ചെലുത്തുന്നുണ്ട്.


 



ഇതുകൊണ്ടൊക്കയായിരിക്കണം സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന എംബിഎസ്, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തത്. ഹിറ്റ്‌ലര്‍ യൂറോപ്പില്‍ അധികാരം വ്യാപിപ്പിക്കാന്‍ ശ്രമിച്ചതുപോലെ, ഖമേനി മിഡില്‍ ഈസ്റ്റില്‍ ഇറാനിയന്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എംബിഎസ് പറയുന്നു. ഇത് മേഖലയില്‍ വലിയ അസ്ഥിരതയ്ക്കും അപകടങ്ങള്‍ക്കും വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 'പുതിയ ഹിറ്റ്‌ലര്‍' എന്ന ഈ വിശേഷണം, ഇറാന്റെ നീക്കങ്ങള്‍ അപകടകരമാണെന്ന സൗദി അറേബ്യയുടെ കാഴ്ചപ്പാടിനെ ഊന്നിപ്പറയുന്നു. ഇറാന്‍ മേഖലയില്‍ ഒരു 'അവിശുദ്ധ സഖ്യം' കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണെന്നും, അതിനെ തടഞ്ഞില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും സൗദി അറേബ്യ പലപ്പോഴും വാദിച്ചിട്ടുണ്ട്. എംബിഎസിന്റെ ഈ പ്രസ്താവനകള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.

സ്വന്തം ജനതയെ കൊല്ലാനും രഹസ്യസംഘം

ഈ മതംശ്വാസം മുട്ടലിനെതിരെ ഇറാനില്‍ ഇടക്കിടെയുണ്ടാവുന്ന പ്രക്ഷോഭങ്ങുണ്ടാവാറുണ്ട്. 99-ലും 2009-ലും 2022-ലുമുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഐആര്‍ജിസിയെയും ബസിജ് സായുധസേനയെയുമാണ് ഖമനേയി ഇറക്കിയത്. 2022-ല്‍ നുറുകണക്കിന് സ്ത്രീകളെ വെടിവെച്ചുകൊന്നാണ് പ്രക്ഷോഭത്തെ അടക്കിയത്. 24കാരിയായ മഹ്സ അമിനി ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി, പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചതാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടയാക്കിയത്. ഇതിനെയാക്കെ ഇറാന്‍ അടിച്ചമര്‍ത്തിയത്, 'ടീം 12' സംഘം എന്ന ക്രൂരന്‍മ്മാരെവെച്ചാണ്.

ഇവര്‍ ചെയ്യാത്ത അതിക്രമങ്ങളിലല്ല. 2022-ല്‍ ഹിജാബ് ശരിക്കും ധരിച്ചില്ല എന്നു പറഞ്ഞ്, മഹ്സ അമിനി എന്ന യുവതിയെ പൊലീസ് തല്ലിക്കൊന്നപ്പോള്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ അടിച്ചൊതുക്കിയത് ഇവരാണ്. മഹ്‌സയുടെ മരണംത്തെ തുടര്‍ന്ന് മാസളോളം നീണ്ട സംഘര്‍ഷത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 71 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം സ്്വത്രീകള്‍ തടവറയില്‍ അടക്കപ്പെട്ടു. 2022-ലെ പ്രക്ഷോഭത്തില്‍, കാണാതായ നിക ഷകറാമി എന്ന പെണ്‍കുട്ടിയുടെ മരണം, ക്രൂരമായ കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞൂ. അതിനുപിന്നില്‍ ഈ ടീം ആയിരുന്നു. കാല്ലപ്പെടുന്നതിനു മുമ്പ് നിക ലൈംഗിക പീഡനത്തിനും ഇരയായിരുന്നു. പുറത്തുവന്ന ചില രഹസ്യ രേഖകള്‍ പ്രകാരം നികയോട് ക്രൂരത കാണിച്ചത് ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാപത്തിനിടയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒമ്പത് ദിവസത്തിനുശേഷമാണ് കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച് കൊന്നതിന് പിന്നിലും 'ടീം 12' സംഘമായിരുന്നുവെന്ന്, ബിബിസി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.


 



അതിക്രൂരമാണ് ഇറാനിലെ ശിക്ഷകള്‍. കഴിഞ്ഞ വര്‍ഷം ഇറാന്‍ 900-ലധികം വധശിക്ഷ നടപ്പാക്കിയയാണ് കണക്ക്. 2024 ഡിസംബറിലെ ഒരു ആഴ്ചയില്‍ ഏകദേശം 40 പേരെയാണ് തൂക്കിക്കൊന്നത്. വധശിക്ഷ നല്‍കിയ സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ആഗോള വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കല്ലെറിഞ്ഞ് കൊല്ല ശിക്ഷ നിര്‍ത്തിവെച്ചിരിക്കയാണ്.പക്ഷേ ഇന്നും പ്രാകൃത ശിക്ഷകള്‍ക്ക് പേരുകേട്ടതാണ് ഇറാന്‍. ചാട്ടവാറടി, വിരലുകള്‍ മുറിച്ച് മാറ്റുക തുടങ്ങിയ പരിപാടികള്‍ ഇന്നും ആ നാട്ടിലുണ്ട്.

ഈ പീഡനങ്ങള്‍ എല്ലാം ചെയ്യാന്‍ ഇറാന് ഒരു കുപ്രസിദ്ധമായ സ്ഥലമുണ്ട്.

അതാണ്, ടെഹ്റാനിലെ, ഇറാന്റെ ഗോണ്ട്വനാമോ എന്ന പേരില്‍ കുപ്രസിദ്ധമായ എവിന്‍ ജയില്‍. 1972-ല്‍ സ്ഥാപിച്ച എവിന്‍ ജയില്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ നേരത്തെതന്നെ അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച തടങ്കല്‍ കേന്ദ്രമാണ്. വധശിക്ഷകള്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, ഏകാന്ത തടവ്, നിര്‍ബന്ധിത കുറ്റസമ്മതം നടത്തിക്കല്‍, ജയില്‍ സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ അതിക്രൂര പീഡനങ്ങള്‍ ജയിലില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടേക്കും ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ ഇറാന്‍ കില്ലര്‍ സ്‌ക്വാഡ് അമേരിക്കയിലും എത്തിയെന്നത് ഞെട്ടലോടെയാണ് ലോകം കാണുന്നത്. ലോകം മുഴുവന്‍ ഭീകരത പരത്തുകയാണ് ഇറാന്‍ ചെയ്യുന്നത്.

വാല്‍ക്കഷ്ണം: ചരുക്കിപ്പറഞ്ഞാല്‍ സ്വന്തം ജനതക്കും, വിദേശരാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ് ഇറാന്‍. എന്നിട്ടും നാം തെമ്മാടി രാഷ്ട്രം എന്ന് വിളിക്കുന്നതാവട്ടെ, നിലനില്‍പ്പിനായി പോരാടുന്ന ഇസ്രയേലിനെയും!

റഫറന്‍സ്- ന്യൂസ് വീക്ക്, ജറുസലേം പോസ്റ്റ്- ലേഖനങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റുകള്‍- ബഷീര്‍ പേങ്ങാട്ടിരി, നിശാന്ത് കെ ടി പെരുമന

Tags:    

Similar News