ആറടി പൊക്കം, ഒത്ത വണ്ണം, കൊമ്പന്‍ മീശ, ചോരക്കണ്ണുകള്‍; ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മുടി വെട്ടിക്കുക ഹോബി; വെള്ളത്തിന് പകരം പ്രതികള്‍ക്ക് കൊടുക്കുക മൂത്രം; രാജനെ കൊന്നത് ഒറ്റച്ചവിട്ടിന്; ഒടുവില്‍ താടിയും മുടിയും നീട്ടി ഗീതാ പ്രഭാഷകനായി; കേരളത്തിലെ ഏറ്റവും ക്രൂരനായ പൊലീസ് ഓഫീസര്‍ 'പുലിക്കോടന്റെ' കഥ!
കേരളത്തിലെ ഏറ്റവും ക്രൂരനായ പൊലീസ് ഓഫീസര്‍ 'പുലിക്കോടന്റെ' കഥ!
ഭൂതം വരുന്നുണ്ട്, കോക്കാച്ചി വരുന്നുണ്ട് എന്നൊക്കെപ്പറഞ്ഞ് കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയും, ഉറക്കുകയുമൊക്കെ ചെയ്തിരുന്നു, പണ്ടുകാലത്തെ രക്ഷിതാക്കള്‍. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരു പൊലീസുകാരന്റെ പേര് പറഞ്ഞാല്‍ കുട്ടികള്‍ മാത്രമല്ല, ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും നിമിഷങ്ങള്‍ കൊണ്ട് സ്ഥലം കാലിയാക്കും! അതായിരുന്നു പുലിക്കോടന്‍ നാരായണന്‍ എന്ന കേരളാ പൊലീസിന്റെ ചരിത്രത്തിന്റെ ഏറ്റവും നൊട്ടോറിയസ് എന്ന വിശേഷിപ്പിക്കാവുന്ന എസ്ഐ. 70കളിലൊക്കെ ഒരു പ്രദേശത്ത് 'പുലി'യിറങ്ങിയെന്ന് പറഞ്ഞാല്‍ ( പുലിക്കോടന്റെ ഷോര്‍ട്ട് നെയിമാണ് പുലി) അവിടം നിമിഷങ്ങള്‍ക്കുള്ളില്‍, യഥാര്‍ത്ഥ പുലി ഇറങ്ങിയതുപോലെ വിജനമാവും.
ആറടി പൊക്കം, ഒത്ത വണ്ണം, കൊമ്പന്‍ മീശ, ചോരക്കണ്ണുകള്‍.... പുലിക്കോടന്‍ നാരായണന്‍ എന്ന എസ്ഐയുടെ രൂപം കണ്ടാല്‍ തന്നെ ആരും നടുങ്ങും. അടിയന്തരാവസ്ഥാക്കാലത്തിന് മുമ്പേ തന്നെയുണ്ട് പുലിക്കോടന് ആവശ്യത്തിലേറെ കുപ്രസിദ്ധി. വെറും സിമ്പിളായിരുന്നു അദ്ദേഹത്തിന്റെ കേസ് അന്വേഷണ രീതി. ഒരു സ്ഥലത്ത് ഒരു പ്രശ്നം ഉണ്ടായി എന്നിരിക്കട്ടെ. അതില്‍ സംശയിക്കപ്പെടുന്ന എല്ലാവരുടെയും ലിസ്റ്റ് എടുക്കുക. എന്നിട്ട് അവരെയെല്ലാം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇടിയോടിയാണ്. ഭേദ്യം ചെയ്യല്‍ എന്നാല്‍ ഇതുപോലെ ഒന്നില്ല. ബൂട്ടിട്ട കാലുകൊണ്ട് നാഭിക്ക് ചവിട്ടിയും, ഈര്‍ക്കിലി പഴുപ്പിച്ച് നഖത്തിനുള്ളില്‍ കുത്തിയുമൊക്കെയുള്ള അതി ക്രൂരമായ നടപടികള്‍. ഗരുഡന്‍ തൂക്കം, തലമുടി പറിച്ച് റോഡ് വെട്ടല്‍ തുടങ്ങിയ കലാപരിപാടികള്‍ വേറയെും. തല്ല് കിട്ടി വീണവര്‍ വെള്ളം ചോദിക്കുമ്പോള്‍, മൂത്രം ഒഴിച്ച് കൊടുക്കുന്നതും പുലിക്കോടന്‍ സ്റ്റെല്‍ ആണ് എന്നാണ് അദ്ദേഹം കസ്റ്റഡിയിലെടുത്തവര്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയത്.
അങ്ങനെ അടിയന്തരാവസ്ഥക്ക് മുമ്പേ തന്നെ കുപ്രസിദ്ധനാണ് പുലിക്കോടന്‍. പ്രധാന കൊലപാതക കേസുകളൊക്കെയുണ്ടാവുമ്പോള്‍, ക്രൂരമായി മര്‍ദിക്കാനായി മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പുലിക്കോടനെ വിളിച്ചുകൊണ്ടുപോവുമെന്നാണ് കേട്ടിരുന്നത്. മര്‍ദനത്തില്‍ ആനന്ദം കണ്ടെത്തിയിരുന്ന സാഡിസ്റ്റായിരുന്നു, പുലിക്കോടന്‍ നാരായണന്‍ എന്നാണ് അദ്ദേഹവുമായി ഇടപെട്ടവര്‍ പറയുന്നത്. യുക്തിപൂര്‍വം ചോദ്യം ചെയ്യാനോ, സാഹചര്യങ്ങള്‍ പഠിച്ച് ശാസ്ത്രീയമായി കേസ് തെളിയിക്കുകയോ ഒന്നുമല്ലായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്തിനും എതിനും മര്‍ദനം മാത്രം. ഒരു അവകാശം പോലെ അദ്ദേഹം ജനങ്ങളെ തല്ലിച്ചതച്ചു.
അടിയന്തരാവസ്ഥക്കാലമായതോടെ ഈനംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന് പറഞ്ഞപോലെ, പുലിക്കോടന് ജയറാം പടിക്കലിന്റെ കൂട്ടുകിട്ടി. ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന, ജയാറം പടിക്കല്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡില്‍ വരെ പോയി പഠിച്ച, കേരളാ പൊലീസിനെ മിടുക്കനായ പൊലീസ്് ഓഫീസറാണ്. പക്ഷേ അടിയന്തരവാസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി കെ കരുണാകരനില്‍ നിന്ന് കിട്ടിയ നിര്‍ലോഭമായ പിന്തുണ മൂലം പടിക്കല്‍ ശരിക്കും ഒരു ഫാസിസ്റ്റായി. പടിക്കലിന്റെ കൈയിലെ വെറുമൊരു ഉലക്ക മാത്രമായിരുന്നു പുലിക്കോടന്‍ നാരായണ്‍ എന്നാണ്, അവര്‍ കക്കയം ക്യാമ്പിലിട്ട് ഭേദ്യം ചെയ്ത, മൂന്‍ നക്സല്‍ നേതാവ് സോമശേഖന്‍ പറയുന്നത്. കക്കയം ക്യാമ്പിലിട്ട് ഒറ്റച്ചവിട്ടിനാണ്, പുലിക്കോടന്‍ രാജനെ കൊന്നത് എന്നാണ് സാക്ഷിമൊഴികള്‍!
പന്ന്യന്റെ നീട്ടിയ മുടിക്ക് പിന്നില്‍
കണ്ണൂര്‍ എസ്ഐ എന്ന നിലയിയാണ്, പുലിക്കോടന്‍ ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. എസ്ഐ ഏമാന്റെ പ്രധാന ഹോബികളില്‍ ഒന്നായിരുന്നു, മുടി വളര്‍ത്തിയ യുവാക്കളുടെ മുടി മുറിക്കല്‍. മുന്‍ എംപിയും മുതിര്‍ന്ന സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍, മുടി നീട്ടി വളര്‍ത്തിയതിന് കാരണക്കാരന്‍ പുലിക്കോടനാണ്. ഒരു ദിവസം ജീപ്പില്‍ കറങ്ങുന്ന പുലിക്കോടന്റെ മുന്നില്‍, ദുരെ എവിടേക്കോ പാര്‍ട്ടി മീറ്റിങ്ങിന് പോവാനായി കണ്ണൂരിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്ന പന്ന്യന്‍ വന്നുപെട്ടു. അന്ന് പന്ന്യന് നീട്ടി വളര്‍ത്തിയ മുടിയില്ല. പക്ഷേ സാമാന്യം തഴച്ച് വളര്‍ന്ന മുടിയുണ്ട്. ' ഈ മുടി ഞാന്‍ കാണാഞ്ഞിട്ടല്ല എന്നായിരുന്നു' പുലിക്കോടന്റെ പ്രതികരണം. എന്നാല്‍ കാണട്ടേ എന്ന മട്ടിലായിരുന്നു പന്ന്യന്‍.
പുലിക്കോടന്റെ ഔദാര്യത്തിലാണ് തന്റെ മുടി എന്ന പരാമര്‍ശം പന്ന്യന് തീരെ പിടിച്ചില്ല. പ്രതിഷേധ സൂചകം എന്നോണം അദ്ദേഹം അന്നുമുതല്‍ തന്റെ മുടി നീട്ടി വളര്‍ത്തുന്നു. തിരുവനന്തപുരം ആര്‍സിസിക്ക് കൊടുക്കാന്‍ വേണ്ടിയല്ലാതെ പിന്നെ ഒരിക്കലും ആ മുടി മുറിച്ചിട്ടില്ല. പൊലീസിനോടുള്ള പ്രതിഷേധമെന്നോണം അത് ഇന്നും പന്ന്യന്‍ നിലനിര്‍ത്തുന്നു. ( പക്ഷേ അടിയന്തരാവസ്ഥയിലെ ഈ ക്രൂരതകള്‍ എല്ലാം നടക്കുമ്പോള്‍ പന്ന്യന്റെ പാര്‍ട്ടിയായ സിപിഐയും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണമെന്നും ഓര്‍ക്കണം!)
അതുപോലെ അടിയന്തരാവസ്ഥയില്‍ അതിക്രൂരമായ പീഡിപ്പിക്കപ്പെട്ട പ്രഭാകരന്‍ പഴശ്ശിയെന്ന അധ്യാപകനും, പുലിക്കോടന്റെ മുടിമുറി അനുഭവം പറയുന്നുണ്ട്. 'അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ പോലീസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും വിളയാട്ടമായിരുന്നു. പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍. നീളന്‍ മുടിയുമായി അപ്പിഹിപ്പി സ്‌റ്റൈലില്‍ പതിവിനു വിപരീതനായ ഒരു സ്‌കൂള്‍ മാസ്റ്ററായി, ബാക്കി സമയം പാര്‍ട്ടി പ്രവര്‍ത്തനവുമായി നടക്കുകയാണ് ഞാന്‍. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ വയ്യ. കെ.എസ്.വൈ.എഫ് മീറ്റിംഗുകള്‍ കഴിഞ്ഞ് റോഡില്‍ കയറാതെ വയലിലൂടെ പോകണം. പകലാണെങ്കിലോ പുലിക്കോടനെ പേടിച്ച് ടൗണിലിറങ്ങാനും വയ്യ. കണ്ണൂര്‍ ജില്ലയിലൊട്ടാകെ ഓടി നടന്ന് മുടി വളര്‍ത്തിയവരെ പിടി കൂടി ബാര്‍ബര്‍ ഷാപ്പിലെത്തിച്ച് സമ്മര്‍ ക്രോപ്പടിപ്പിക്കലാണ് കേവലം എസ്.ഐ. ആണെങ്കിലും അടിയന്തരാവസ്ഥയിലെ ഭീകരജന്തുവായറിയപ്പെട്ട പുലിക്കോടന്‍ നാരായണന്റെ ഒരു വിനോദം.
ഒരു ദിവസം സ്‌കൂള്‍ വിട്ട് മട്ടന്നൂരിലേക്കു പോവുകയാണ് ഞാന്‍. ആനന്ദ് ടാക്കീസ് കടന്ന് ടൗണിലേക്കു കയറുമ്പോള്‍ ചായപ്പീടികക്കാരന്‍ ബാലേട്ടന്റെ വിളി. 'മോനേ ഇങ്ങു വാ.' ഞാനങ്ങോട്ടു ചെന്നു. 'അകത്തോട്ട് കയറിയിരി. പുലിക്കോടനെറങ്ങീട്ട്ണ്ട്. നിന്നെയെങ്ങാന്‍ കണ്ടാല്‍....' മുടി പോകുക മാത്രമല്ല, ഇടി രണ്ട് കിട്ടുകയും ചെയ്യും. ബാലേട്ടന്‍ മേലോട്ടും കീഴോട്ടും രണ്ട് കീച്ചു കീച്ചി ഒരു ചായയടിച്ചു തന്നു. അതും മൊത്തിക്കൊണ്ട് ഞാനിരുന്നു. കുറച്ചു കഴിഞ്ഞ് വഴിയേ പോകുന്നവരോട് ബാലേട്ടന്‍ തിരക്കി. 'പുലിക്കോടന്‍ പോയാ?'
'ഇരിട്ടിക്ക് വിട്ടിട്ട്ണ്ട്....'ഞാന്‍ പതുക്കെ പുറത്തിറങ്ങി.
അടിയന്തരാവസ്ഥയിലെ ഏറ്റവും നല്ല കാര്‍ട്ടൂണ്‍ ബോബനും മോളിയും പംക്തിയിലെ അപ്പിഹിപ്പിയുടെ ഡയലോഗാണ്. പോലീസ് സ്റ്റേഷനില്‍ച്ചെന്ന് ഹിപ്പി ചോദിക്കുകയാണ്: 'കഴിഞ്ഞ തവണ ഇവിടന്നാ വെട്ടിയത്... ഇപ്പോ...' ടോംസിന്റെ വരയും അതിന്റെ പിന്നിലെ എഡിറ്റോറിയല്‍ ടീമിലെ സരസന്റെ ഐഡിയയും അപാരം.''- ഇങ്ങനെയാണ് പ്രഭാകരന്‍ പഴശ്ശി ആ കാലം അനുസ്മരിക്കുന്നത്.
പാവങ്ങളുടെ നേര്‍ക്ക് കുതിര കയറുന്ന പുലിക്കോടന് പക്ഷേ സമ്പന്നരെയും രാഷ്ട്രീയക്കാരെയും നല്ല പേടിയുമായിരുന്നു. അവരെയൊന്നും അയാള്‍ തൊട്ടില്ല. പകരം കേരളത്തിലെ ചിന്തിക്കുന്ന ചെറുപ്പക്കാരുടെ നെഞ്ചിടിച്ച് സൂപ്പാക്കി. 70-കളിലെ വൃത്തികെട്ട പൊലീസിന്റെ എല്ലാ ദു:സ്വഭാവങ്ങളും ഉള്ള ആളായിരുന്നു, പുലിക്കോടന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പീഡനത്തിന് ഇരയാവര്‍ പറയുന്നത്. ഡ്യൂട്ടി സമയത്ത് പരസ്യമായി മദ്യപിക്കാനും, കൈക്കൂലി തട്ടിപ്പറിച്ച് എടുക്കാനുമെന്നും അദ്ദേഹത്തിന് യാതൊരു ജാള്യതയുമില്ലായിരുന്നു.
പിണറായിക്കുമുണ്ട് പുലിക്കോടന്‍ ബന്ധം
അടിയന്തരാവസ്ഥ കാലത്ത് അതി ക്രൂരമായി മര്‍ദനമേറ്റയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂത്തുപറമ്പ് എംഎല്‍എയായിട്ടുകൂടി വിജയന് ഭേദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെടാന്‍ ആയില്ല. പുലിക്കോടന്റെ കൈയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പിന്നീട് പിണറായി തന്നെ പറഞ്ഞിട്ടുണ്ട്.
അറസ്റ്റ് ചെയ്ത കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനുശേഷമുള്ള സംഭവങ്ങള്‍ പിണറായി പറയുന്നത് ഇങ്ങനെ- 'ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം. രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍ മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍ മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.
പിറ്റേന്ന് പ്രഭാതം. രാവിലെ എപ്പഴോ ഓര്‍മ തെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍ തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല.
കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു.''- ഇങ്ങനെയാണ് പിണറായി തന്റെ പുലിക്കോടന്‍ അനുഭവം പറയുന്നത്.
'രാജനെ ഒറ്റച്ചവിട്ടിന് കൊന്നു'
പൊലീസുകാര്‍ക്ക് അമിതമായ സ്വാതന്ത്ര്യം കിട്ടിയ അടിയന്തരാവസ്ഥാക്കാലം ജയറാം പടിക്കല്‍ ശരിക്കും ആഘോഷിച്ചു. നക്സലുകളെ ഉന്‍മൂലനം ചെയ്യാനായി എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അന്നത്തെ അഭ്യന്തര മന്ത്രിയായ കരുണാകരന്‍ പടിക്കലിന് കൊടുത്തു. കായണ്ണ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന നക്സല്‍ ആക്രമണം അന്വേഷിക്കാനായി, കോഴിക്കോട് കക്കയത്ത് അവര്‍ ഉണ്ടാക്കിയ പൊലീസ് ക്യാമ്പ് ഫലത്തില്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയായിരുന്നു. കക്കയം ക്യാമ്പിലേക്ക് വിളിച്ചുവരുത്തിയവരില്‍ ഏറെയും, മര്‍ദകവീരന്‍മാരായ പൊലീസുകാര്‍ ആയിരുന്നു. അപ്പോള്‍ ഉറപ്പായും പുലിക്കോടനും അതില്‍പെടുമല്ലോ? അതല്ലാതെ നേരിട്ടുള്ള ബന്ധമൊന്നും പുലിക്കോടനും പടിക്കലും തമ്മില്‍ ഉണ്ടായിരുന്നില്ല.
പിന്നെ മര്‍ദിച്ച് മര്‍ദിച്ചാണ് അവര്‍ കമ്പനിയായത്. പുലിക്കോടന്‍ കണ്ണില്‍ ചോരയില്ലാതെ തല്ലിച്ചതക്കും. എന്നിട്ട് പടിക്കല്‍ ഒന്നും അറിയാത്തപോലെ വന്ന് 'നിങ്ങളെ ആരാണ് ഇങ്ങനെ ചെയ്തത്' എന്ന് പറഞ്ഞ് നക്സലുകളെ ഇമോഷണല്‍ ബ്ലാക്ക്മെയില്‍ ചെയ്യും. പടിക്കലിന്റെ ഒരു ടുള്‍മാത്രമായിരുന്നു കക്കയം ക്യാമ്പിലെ പുലിക്കോടന്‍.
രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ മകന് വേണ്ടി നടത്തിയ അന്വേഷണത്തില്‍, സാക്ഷിമൊഴികളിനിന്ന് മനസ്സിലായത്, പുലിക്കോടന്‍ നാരായണ്‍ തന്നെയാണ് രാജന്റെ മരണത്തിന് നേരിട്ടുള്ള ഉത്തരവാദിയെന്നതാണ്. 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ഈച്ചരവാര്യര്‍ ഇങ്ങനെ എഴുതുന്നു-'കക്കയം ക്യാമ്പിനെക്കുറിച്ച് കോരു, ബെന്‍ഹാര്‍, ചാത്തമംഗലം രാജന്‍ എന്നിവര്‍ എന്നോട് പറഞ്ഞു, രക്തം കട്ടപിടിക്കുന്ന പീഡനങ്ങളുടെ കഥകള്‍ പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, മറക്കാന്‍ കഠിനമായി ശ്രമിക്കുന്നതുപോലെ. ഞാന്‍ ഒരിക്കലും ചോദിച്ചില്ല; അറിയാന്‍ ആഗ്രഹിച്ചില്ല. എന്നിട്ടും അവര്‍ എല്ലാം എന്നോട് പറഞ്ഞു.
മിസ്റ്റര്‍ ജയറാം പടിക്കല്‍ ഒരു കസേരയില്‍ ഇരുന്ന് ഉത്തരവുകള്‍ കൈമാറും, അതേസമയം പോലീസ് ജീപ്പുകള്‍ പാഞ്ഞുകയറുകയും യുവാക്കളെ വലിച്ചിഴയ്ക്കുകയും ചെയ്യും. അവരെ മര്‍ദ്ദിക്കുകയും പിന്നീട് കൈകളും കാലുകളും താഴ്ത്തി ഒരു മര ബെഞ്ചില്‍ കെട്ടിയിടുകയും ചെയ്യും. ഒരു കനത്ത മര റോളര്‍ അവരുടെ തുടകളില്‍ ചുരുട്ടും; പലരും വേദന സഹിക്കാന്‍ കഴിയാതെ ബോധരഹിതരായി വീഴും. അവര്‍ നിലവിളിക്കുന്നത് തടയാന്‍, പോലീസ് അവരുടെ വായില്‍ തുണി തിരുകിക്കയറ്റും. പിന്നീട്, മിസ്റ്റര്‍ ജയറാം പടിക്കല്‍ അവരെ വാങ്ങും. അവരെ ചോദ്യം ചെയ്യുമ്പോള്‍, അദ്ദേഹം കൈകളില്‍ മൂര്‍ച്ചയുള്ള പെന്‍സില്‍ ഉരുട്ടും. പെട്ടെന്ന് പീഡിപ്പിക്കപ്പെടുന്നവരുടെ തുടകളിലെ അസ്ഥികളില്‍ നിന്ന് അയഞ്ഞ പേശികളിലേക്ക് പെന്‍സില്‍ കുത്തിക്കയറ്റും. ആ നിമിഷം നിങ്ങള്‍ മരിക്കുന്നതാണ് നല്ലതെന്ന് കോരു പറഞ്ഞു. ആ പെന്‍സില്‍ കൊണ്ട് കുത്തുമ്പോള്‍ ഉണ്ടാകുന്ന നിലവിളി ക്യാമ്പിന് പുറത്ത് കേള്‍ക്കാം.
എന്തിനാണ് ഇത്രയധികം പീഡിപ്പിക്കുന്നത്? ഇതെല്ലാം വിവരിക്കുമ്പോള്‍ അവര്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ശരീരത്തിന്റെ വേദനയില്‍ നിന്ന് ഒരാള്‍ക്ക് മുക്തി ലഭിക്കുമ്പോള്‍, മനസ്സില്‍ കൂടുതല്‍ മുറിവുകള്‍ ജനിക്കുന്നു. എന്റെ മകന്‍ രാജനെയാണ് ആദ്യം പീഡിപ്പിച്ചത്. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടെ മോഷ്ടിച്ച തോക്ക് എവിടെയാണെന്ന് അവര്‍ അവനോട് ചോദിച്ചു. ചെറിയ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവനെ തല്ലിയിട്ടില്ല, അതിനാല്‍ ആദ്യത്തെ വട്ട പീഡനത്തോടെ അവന്‍ ക്ഷീണിതനായി. പിന്നെ അവനെ മര ബെഞ്ചില്‍ കെട്ടിയിട്ട് ഉരുട്ടി. അവന്‍ അമ്മയ്ക്കുവേണ്ടി നിലവിളിച്ചു; അവര്‍ അവന്റെ വായില്‍ തുണി തിരുകി. പീഡനത്തിനൊടുവില്‍, അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ റൈഫിള്‍ കണ്ടെത്തുമെന്ന് അവരോട് പറഞ്ഞു. പിന്നെ അവനെ മിസ്റ്റര്‍ ജയറാം പടിക്കലിന്റെ അടുത്തേക്ക് കൊണ്ടുപോയി, രാജനെ ഒരു ജീപ്പില്‍ കൊണ്ടുപോയി റൈഫിള്‍ തിരയാന്‍ പോലീസുകാരോട് പറഞ്ഞു. പിന്നെ അവന്‍ വീണ്ടും കരഞ്ഞു. റൈഫിളിനെക്കുറിച്ച് തനിക്ക് ഒട്ടും അറിയില്ലെന്നും കൂടുതല്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അങ്ങനെ പറഞ്ഞതായും അവന്‍ അവരോട് പറഞ്ഞു. മിസ്റ്റര്‍ പുലിക്കോടന്‍ നാരായണന്‍ തന്റെ കനത്ത പോലീസ് ബൂട്ടുകള്‍ ഉപയോഗിച്ച് അവന്റെ വയറ്റില്‍ ചവിട്ടാന്‍ തുടങ്ങി. ഉച്ചത്തിലുള്ള നിലവിളിയോടെ അവന്‍ പിന്നിലേക്ക് വീണു നിലത്ത് കിടന്നു, പിന്നെ നിശബ്ദനും അനങ്ങാത്തവനുമായി.
രാജന്‍ മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ പോലീസുകാര്‍ ആശങ്കാകുലരായി. പകല്‍ സമയത്ത് ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് ഡ്യൂട്ടി ഗാര്‍ഡുകളില്‍ ചിലര്‍ പിറുപിറുക്കുന്നത് മറ്റ് യുവാക്കള്‍ കേട്ടു. അവര്‍ രാജന്റെ മൃതദേഹം ഒരു ചാക്കില്‍ പൊതിഞ്ഞ് ഒരു ജീപ്പില്‍ കൊണ്ടുപോയി. അസ്ഥികള്‍ പോലും അവശേഷിപ്പിക്കാതിരിക്കാന്‍ അവര്‍ അത് പഞ്ചസാര ചേര്‍ത്ത് കാട്ടില്‍ കത്തിച്ചു, അങ്ങനെ പറയപ്പെട്ടു. ക്യാമ്പില്‍ നിന്ന് ജീവനോടെ പുറത്തുവന്ന കുട്ടികള്‍ പറഞ്ഞ കഥകളാണിവ. അവരുടെ ശരീരത്തിലെ പീഡനത്തിന്റെ ഒരിക്കലും മാഞ്ഞുപോകാത്ത പാടുകള്‍ അവര്‍ എനിക്ക് കാണിച്ചുതന്നപ്പോള്‍, എന്റെ വായില്‍ ഉമിനീര്‍ നിറഞ്ഞു, എന്റെ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. എന്റെ കാതുകളില്‍ ഒരു വിസില്‍ മുഴങ്ങി. എഞ്ചിനീയറിംഗ് ബിരുദവുമായി തിരിച്ചുവരുമായിരുന്ന മകനെ, എന്റെ പ്രതീക്ഷകളുടെ മകനെ, ഒരു നിമിഷം ഞാന്‍ ഓര്‍ത്തു.വെളിച്ചം പോയി. ഇല്ല, അത് പോയില്ല; അത് അടിച്ചുമാറ്റി. പുലിക്കോടന്‍ നാരായണന്‍ ചവിട്ടി കൊല്ലുന്നതിനുമുമ്പ് രാജന്‍ തന്റെ ജീവനുവേണ്ടി യാചിക്കുകയായിരുന്നുവെന്ന് ആരോ പറഞ്ഞു. ''- ഇങ്ങനെയാണ് ഈച്ചരവാര്യര്‍ താന്‍ അറിഞ്ഞ ഭീകര യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുന്നത്.
അറസ്റ്റും ജയില്‍വാസവും
രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ വ്യാപാര സ്ഥാപനമായ പോപ്പുലറിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ പോള്‍ ചാലിയുടെ മകന്‍ ജോസഫ് ചാലിയും ഉണ്ടായിരുന്നു. ചാലിക്കും പുലിക്കോടനില്‍ നിന്ന് ഭീകരമായി മര്‍ദനമേറ്റിട്ടുണ്ട്. ജയാറം പടിക്കല്‍ ഉണ്ടാക്കിയ ഉരുട്ടല്‍ എന്ന പ്രാകൃത ഭേദ്യമുറയുടെ നടത്തിപ്പുകാരന്‍ പുലിക്കോടനായിരുന്നു. പുലിക്കോടനൊപ്പം, വേലായുധന്‍, ജയരാജന്‍, ലോറന്‍സ് എന്നീ പൊലീസുകാരാനാണ് രാജനെ ഉരുട്ടിയത്. ബീരാന്‍ എന്ന പൊലീസുകാരന്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നു. പിന്നീട് രാജന്‍ കേസുതന്നെ പടിക്കലിനും കൂട്ടര്‍ക്കും വിനയായി. വ്യാജ സത്യവാങ്്മൂലം നല്‍കിയതിന് കരുണാകന്‍ രാജിവെക്കേണ്ടിവന്നു.
രാജന്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പടിക്കലും കൂട്ടരും ഒരിക്കലും കരുതിയതല്ല. പക്ഷേ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പടിക്കലിനെയും പുലിക്കോടനനെയും ജനം കല്ലെറിയുകയും തുപ്പുകയും ആയിരുന്നു. നക്സലുകളെ കൈകാര്യം ചെയ്യാനായി ജയറാം പടിക്കല്‍ പറഞ്ഞ് പണിയിച്ചതായിരുന്നു കോഴിക്കോട് ജില്ലാ ജയിലിനെ ഒരു ഇടുങ്ങിയ മുറി. അവിടെ തന്നെ പടിക്കലും പുലിക്കോടനും റിമാന്‍ഡില്‍ കഴിയേണ്ടി വന്നു! അന്ന് പുലിക്കോടന്‍ നാരായണന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ പടിക്കല്‍ ആ ജയില്‍ മുറിയിലും സുഖമായി ഉറങ്ങിയെന്ന്, ജയറാം പടിക്കലിന്റെ ആത്മകഥ എഴുതിയ ഡോ വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നുണ്ട്. പടിക്കല്‍ കിടന്ന ആ സെല്‍ ഇപ്പോഴും കോഴിക്കോട് ജയിലില്‍ ഒഴിച്ചിട്ടിരിക്കയാണെന്നാണ് പറയുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടതോടെ പുലിക്കോടനും പടിക്കലിനും എതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരാതികളുടെ പ്രവാഹമായിരുന്നു. ഇവരുടെ പരാതി കേട്ടാല്‍ ജനം കാറിത്തുപ്പുന്ന അവസ്ഥയെത്തി. കേരളത്തെ വിറപ്പിച്ചിരുന്ന പുലിക്കോടന്‍, പൊലീസ് അധികാരികളുടെ തന്നെ കണ്ണിലെ കരടായി. പുലിക്കോടനെ തട്ടിക്കളാന്‍ പലപ്പോഴും നക്സലുകള്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ ഹൈക്കോടതി ശിക്ഷിച്ചുവെങ്കിലും സുപ്രീകോടതി സംശയത്തിന്റെ അനൂകൂല്യം നല്‍കി വിട്ടയച്ചു.
അതോടെ, പടിക്കലിനൊപ്പം പുലിക്കോടനും സര്‍വീസില്‍ തിരിച്ചെത്തി. പക്ഷേ പിന്നീട് അങ്ങോട്ട് ഇവരെ സംശയത്തോടെയും വെറുപ്പോടെയുമാണ് പൊതുസമുഹവും രാഷ്ട്രീയക്കാരും നോക്കിക്കണ്ടത്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പ്രധാനപ്പെട്ട പോസ്റ്റുകള്‍ ഒന്നും പടിക്കലിന് കൊടുത്തില്ല. 91-ല്‍ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഡിജിപി ആയത്. 94 എപ്രില്‍ 30ന് അദ്ദേഹം വിരമിച്ചു. ഡിജിപിക്ക് വിരമിക്കുമ്പോള്‍ കിട്ടേണ്ട സെറിമോണിയല്‍ പരേഡ് അദ്ദേഹം വേണ്ടെന്നുവെച്ചു. വിരമിച്ച ശേഷവും നിരന്തരം ഭീതിയിലായിരുന്നു പടിക്കലിന്റെ ജീവിതം. നക്സലുകള്‍ തന്നെ ആക്രമിക്കുമെന്ന് അദ്ദേഹം ഭയന്നു. ചെറുപ്പത്തില്‍ കണ്ണിന് പ്രശ്നം ഉണ്ടായിരുന്നു രണ്ടുമക്കളില്‍ ഒരാള്‍ക്ക് ചെറിയ മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നു. അയാള്‍ അകാലത്തിലാണ് മരിച്ചത്. ഈ അരക്ഷിതാവസ്ഥകള്‍ എല്ലാം ചേര്‍ന്ന് കടുത്ത മദ്യപാനത്തിലേക്കാണ് പടിക്കല്‍ നീങ്ങിയത്. അവസാനം ശരീരമാകെ പഴുപ്പുവരുന്ന അപുര്‍വ രോഗം വന്നാണ് പടിക്കല്‍ മരിച്ചത്.
ഒടുവില്‍ ഗീതാ പ്രഭാഷകന്‍
പക്ഷേ, രാജന്‍ കേസിനുശേഷം അഭൂതപുര്‍വമായ മാനസാന്തരമാണ് പുലിക്കോടന് ഉണ്ടായത്. അദ്ദേഹം ഇടി പൂര്‍ണ്ണമായും നിര്‍ത്തി. പക്ഷേ സര്‍വീസിലുള്ളവര്‍ക്കും, പൊതുസമൂഹത്തിനും അദ്ദേഹത്തെ ഒരു വിലയും ഉണ്ടായിരുന്നില്ല. ഒരു പുഴുത്ത പട്ടിയെ കാണുന്നപോലെയായിരുന്ന പുലിക്കോടനോടുള്ള സമീപനം. ഒടുവില്‍ ഡിവൈഎസ്പി റാങ്കിലാണ് പുലിക്കോടന്‍ വിരമിച്ചത്.
വിരമിച്ചശേഷവും വലിയ മാറ്റമാണ് അദ്ദേഹത്തിന് ഉണ്ടായത്. ഒരുകാലത്ത് യുവാക്കളുടെ താടിയും മുടിയും വെട്ടി രസിച്ചിരുന്ന ഈ നരാധമന്‍ വിരമിച്ചശേഷം താടിയും മുടിയും നീട്ടി ആധ്യാത്മിക പ്രഭാഷണങ്ങളിലേക്ക് നീങ്ങി. ഒരു മാധ്യമങ്ങള്‍ക്കും പിടികൊടുക്കാതെ നീണ്ട മൗനത്തില്‍ ആയിരുന്നു വര്‍ഷങ്ങളായി അയാള്‍. പ്രമുഖ ക്ഷേത്രങ്ങളിലൊക്കെ ഗീതാ പ്രഭാഷണം നടത്തിയിുന്ന അദ്ദേഹം പൂര്‍ണ്ണമായി സസ്യാഹാരിയായി. തന്റെ പൂര്‍വാശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും, പുലിക്കോടന് ഇഷ്ടമല്ലായിരുന്നു. അധ്യാത്മിക പ്രഭാഷകന്‍ നാരായണന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നത്.
ഒളിവ്ജീവിതംപോലെയാണ് അദ്ദേഹം പിന്നീട് കഴിഞ്ഞിരുന്നത്. കാരണം താന്‍ പുലിക്കോടനാണ് എന്ന് അറിഞ്ഞാല്‍ അപ്പോള്‍ അടികിട്ടുമെന്ന് അദ്ദേഹത്തിനും നന്നായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ വിശേഷിപ്പിക്കാന്‍ മലയാളി ഉപയോഗിച്ചിരുന്ന വാക്കായി, അപ്പോഴേക്കും പുലിക്കോടന്‍ മാറി! രാജന്റെ ഡെഡ്ബോഡി എന്തുചെയ്തു എന്നറിയാനായി പല മാധ്യമ പ്രവര്‍ത്തകരും പുലിക്കോടനെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആരോടും സംസാരിക്കാന്‍ കൂട്ടാക്കിയില്ല.. രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാന്‍ വയറുകീറി കുറ്റ്യാടി പുഴിയിലേക്കിട്ടു എന്നും, അതല്ല പഞ്ചസാരയിട്ട് പൂര്‍ണ്ണമായി കത്തിച്ചു കളഞ്ഞെന്നും, അതുമല്ല കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിനരികില്‍ കുഴിച്ചിട്ടെന്നും, ശേഷം പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിച്ച് അവശിഷ്ടം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വിവാദങ്ങളും മാധ്യമങ്ങളില്‍നിറയുമ്പോള്‍, അതൊന്നും ശ്രദ്ധിക്കാതെ ആത്മീയ വഴിയിലായിരുന്നു നാരായണന്‍.
എറ്റവും ഒടുവിലായി പുലിക്കോടന്‍ നാരായണന്‍ എന്ന പേര് പൊതുസമൂഹത്തില്‍ കേട്ടത്, 1995-ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത, മോഹന്‍ലാല്‍ ആടുതോമയായി വിലസിയ സ്ഫടികം സിനിമ ഇറങ്ങിയപ്പോഴാണ്. ചിത്രത്തില്‍ സ്ഫടികം ജോര്‍ജ് ചെയ്ത ക്രൂരനായി വില്ലന്‍ പൊലീസുകാരന്റെ പേര് പുലിക്കോടന്‍ എന്നായിരുന്നു. ഇതിനെതിരെ സാക്ഷാല്‍ പുലിക്കോടന്‍ നാരായണന്‍ കോടതിയെ സമീപിച്ചു. അതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പേര് മാറ്റിയാണ് ചിത്രം പുറത്തിറക്കിയത്.അതിനുശേഷം പുലിക്കോടന്‍ നാരായണനെകുറിച്ച് അധികമാരും കേട്ടിട്ടില്ല. പൊലീസിലെ സഹപ്രവര്‍ത്തകരുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നുപോലും ഇപ്പോള്‍ ആര്‍ക്കും അറിയാത്ത അവസ്ഥയാണ്.
വാല്‍ക്കഷ്ണം: അന്നത്തെ, ഓര്‍ഗനൈസ്ഡ് ക്രിമിനല്‍ ഫോഴ്സ് എന്ന നിലയില്‍ നിന്ന് കേരളാ പൊലീസ് എത്രയോ മാറി. ഇന്ന് ഒരു പൊലീസുകാരന്‍ എങ്ങനെ ആവരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ് പുലിക്കോട ചരിതം!