നിലത്ത് കിടന്ന ബീഡിക്കുറ്റിയെടുത്ത് വിഴുങ്ങി; തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ; കൃത്യമായി അന്വേഷിക്കുമെന്ന് പോലീസ്
മെംഗളൂരു: പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം നടന്നത്. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് ദാരുണമായി മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. അതിഥി തൊഴിലാളികളായ ദമ്പതികൾ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചത്. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി ഒടുവിൽ മരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.