അംഗപരിമിതയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും സമ്മതിച്ചില്ല; മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കാണിക്കാനും കാറിന് പുറത്ത് ഇറങ്ങി നടക്കാനും ആവശ്യപ്പെട്ട് ജീവനക്കാര്‍; അംഗപരിമിതര്‍ക്കുള്ള പ്രത്യേക വാഹനത്തില്‍ പോയ യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കി; ദേശീയപാത അതോറിറ്റിക്ക് 17000 രൂപ പിഴ

Update: 2025-02-01 14:30 GMT

ചാന്ദിമന്ദിര്‍: അംഗപരിമിതര്‍ക്കുള്ള പ്രത്യേക വാഹനത്തില്‍ പോയ യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കിയ ദേശീയ അതോറിറ്റിക് പിഴ ഈടാക്കി കോടതി. അസ്ഥിരോഗ വൈകല്യമുള്ള യുവതിക്കാണ് ടോള്‍ പ്ലസയില്‍ ഈ ദുരനുഭവം നേരിട്ടത്. 40 രൂപയാണ് യുവതിയില്‍ നിന്നും ടോളായി ദേശീയ പാത അതോറിറ്റി അധികൃതര്‍ പിരിച്ചത്. യുവതിക്ക് 17000 രൂപ നല്‍കാനാണ് ഛണ്ഡിഗഡിലെ ജില്ല ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

ചണ്ഡിഗഡിലെ സെക്ടര്‍ 27ലെ താമസക്കാരിയായ ഗീത എന്ന യുവതിയുടെ പരാതിയിലാണ് നടപടി. അംഗപരിമിതര്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങളോട് കൂടിയ പുതിയ കാറുമായി ടോള്‍ പ്ലാസയിലെത്തിയ യുവതിയില്‍ നിന്ന് നിര്‍ബന്ധിതമായ ടോള്‍ ഈടാക്കുകയായിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതില്‍ ഇളവുള്ളപ്പോഴാണ് ടോള്‍ നല്‍കാനായി നിര്‍ബന്ധിച്ച് പ്ലാസയില്‍ വച്ച് ജീവനക്കാര്‍ പരിഹസിച്ചത്. അംഗപരിമിതര്‍ക്കുള്ള വാഹനമെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കള്‍ അടക്കമുള്ളതായിരുന്നു യുവതിയുടെ കാര്‍.

2024 ഏപ്രില്‍ 28നാണ് സംഭവം. ഹിമാചല്‍പ്രദേശിലെ കസോളിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാനായി പോയ സമയത്തി യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കിയിരുന്നില്ല. എന്നാല്‍ തിരികെ ചണ്ഡിഗഡിലേക്ക് വരുമ്പോള്‍ ചാന്ദിമന്ദിര്‍ ടോള്‍ പ്ലാസയില്‍ വച്ചാണ് യുവതിയില്‍ നിന്ന് 40 രൂപ ടോള്‍ ഈടാക്കിയത്. അംഗപരിമിതയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും കാണിച്ച ശേഷവും യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കുകയായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനും കാറിന് പുറത്തിറങ്ങി നടന്ന് കാണിക്കാനുമായിരുന്നു ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ യുവതിയോട് ആവശ്യപ്പെട്ടത്. അംഗപരിമിതര്‍ക്ക് ആനുകൂല്യമുള്ള ലൈനില്‍ കൂടി സഞ്ചരിച്ച ശേഷവും ഫാസ്റ്റ് ടാഗില്‍ നിന്ന് പണം പിടിച്ചതോടെയാണ് യുവതി കോടതിയിലെത്തിയത്.

ടോള്‍ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനും യുവതി നേരിട്ട അപമാനത്തിനും അനീതിക്കുമാണ് ദേശീയ പാതാ അതോറിറ്റിക്ക് പിഴയിട്ടിരിക്കുന്നത്. ദേശീയ പാതാ അതോറിറ്റിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ലാതെ പരാതി അധികൃതര്‍ തള്ളുകയായിരുന്നു. ഉപഭോക്തൃ കമ്മീഷന്റെ നോട്ടീസ് ലഭിച്ച ശേഷവും വിഷയത്തില്‍ ദേശീയ പാതാ അതോറിറ്റി പ്രതികരിക്കാതെ കൂടി വന്നതോടെയാണ് കോടതി ഉത്തരവ്.

Tags:    

Similar News