ജയിലിലെ ഇരുട്ടറയിൽ കിടന്ന് നൂറ് വയസായി; അപ്പീൽ തീർപ്പാക്കുന്നതിലും കാലതാമസം; ഒന്നും ചെയ്യാൻ പറ്റാതെ ഒരു കൊലക്കേസ് പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി
By : സ്വന്തം ലേഖകൻ
Update: 2026-02-05 14:56 GMT
ഡൽഹി: 42 വർഷം പഴക്കമുള്ള കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. നിലവിൽ നൂറ് വയസ്സുള്ള ധനീറാം എന്നയാളെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നൽകിയും, അപ്പീൽ തീർപ്പാക്കുന്നതിലുണ്ടായ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് കോടതിയുടെ സുപ്രധാന വിധി.
ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984-ൽ ഹമീർപൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ കിടന്നിരുന്നു. പ്രായാധിക്യത്തിലും പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലും ലഭിച്ച ഈ മോചനം നിയമലോകത്ത് ഏറെ ശ്രദ്ധേയമാകുന്നു.