ബിഹാറിൽ വ്യാജമദ്യ ദുരന്തം; 20 പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ ; എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു; മദ്യം നിരോധിച്ചിട്ടും കുഴപ്പം തന്നെയെന്ന് ജനങ്ങൾ

Update: 2024-10-17 11:05 GMT

ബിഹാർ: ബിഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം. സംഭവത്തിൽ 20 പേർക്ക് ദാരുണാന്ത്യം. നിരവധി പേർ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. വ്യാജമദ്യ ദുരന്തത്തിൽ സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ കേസ് എടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു. ഇനി ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി തുറന്നടിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. 2016ലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News