'കളി കാര്യമാകും..'; കൊടുംമഞ്ഞത്ത് കാറിൽ യാത്ര; വഴി കാണിക്കാൻ ബോണറ്റിലിരുന്ന് മറ്റൊരാളും; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

Update: 2026-01-02 08:45 GMT

ഡൽഹി: ഉത്തരേന്ത്യയിലെ കനത്ത മഞ്ഞുവീഴ്ചക്കിടെ കാഴ്ചാപരിമിതിയിൽ കാറോടിച്ച സുഹൃത്തിന് വഴി കാട്ടാനായി വാഹനത്തിൻ്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരുകോടിയിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, റോഡ് സുരക്ഷാ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

മഞ്ഞുവീഴ്ച കാരണം മുന്നിലെ റോഡ് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് യുവാവ് കാറിൻ്റെ ബോണറ്റിൽ ഇരിപ്പുറപ്പിച്ചത്. മെല്ലെ നീങ്ങുന്ന കാറിൻ്റെ മുന്നിലിരുന്ന് ഇയാൾ കൈകൾ കൊണ്ട് ഡ്രൈവർക്ക് ദിശാസൂചനകൾ നൽകുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, ജീവൻ പണയപ്പെടുത്തിയുള്ള ഈ സാഹസികത സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാലോ വാഹനം തെന്നിമാറിയാലോ ബോണറ്റിലിരിക്കുന്നയാൾ തെറിച്ചു വീഴാനും ജീവൻ നഷ്ടപ്പെടാനും സാധ്യതയേറെയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മൂടൽമഞ്ഞുള്ളപ്പോൾ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനും വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിടുന്നതിനും പകരം ഇത്തരത്തിലുള്ള പ്രവൃത്തികൾ മരണം വരെ സംഭവിക്കാവുന്ന അപകടങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. അപകടകരമായ ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് മറ്റുള്ളവരെയും അനുകരിക്കാൻ പ്രേരിപ്പിക്കുമെന്നും സൈബർ ലോകം മുന്നറിയിപ്പ് നൽകുന്നു. ഹരിയാന പോലീസും മറ്റ് അധികാരികളും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News