വാഹനാപകടത്തെത്തുടർന്ന് തർക്കം; പിന്നാലെ വിരമിച്ച സൈനികനെ ഇടിച്ചിട്ട് ബോണറ്റിൽ കിടത്തി പാഞ്ഞ് കാർ; ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം റോഡിൽ തള്ളിയിട്ട് കടന്ന് യുവാക്കൾ
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനെ കാറിടിച്ച് ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. കല്യാൺ കിഷോർ കാന്ത് ശർമ എന്നയാളാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെയായിരുന്നു സംഭവം.
ഭിന്ദ് റോഡിലെ ഒരു ഹോട്ടലിൽ നിന്ന് ബന്ധുവായ അദ്വേഷ് ശർമയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കല്യാൺ കിഷോർ കാന്ത് ശർമയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തെത്തുടർന്ന് മറുകാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ കല്യാൺ കിഷോർ കാന്ത് ശർമയുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് അക്രമാസക്തരാവുകയുമായിരുന്നു.
സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടിയതോടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമം തടയാൻ കല്യാൺ കിഷോർ കാന്ത് ശർമ ശ്രമിക്കവെ, അക്രമികൾ അദ്ദേഹത്തെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി അതിവേഗം മുന്നോട്ട് പാഞ്ഞു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഇദ്ദേഹത്തെ വലിച്ചിഴച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് യുവാക്കൾ വാഹനവുമായി കടന്നുകളയുകയായിരുന്നു.