കാലിക്കടത്ത് പരിശോധനയ്ക്കിടെ നിര്‍ത്താതെ വാഹനം ഓടിച്ച് പോയി; മലയാളിയെ വെടിവച്ച് കീഴ്‌പ്പെടുത്തി കര്‍ണാടക പൊലീസ്

മലയാളിയെ വെടിവച്ച് കീഴ്‌പ്പെടുത്തി കര്‍ണാടക പൊലീസ്

Update: 2025-10-22 06:26 GMT

മംഗളൂരു: കര്‍ണാടകയില്‍ മലയാളിക്ക് വെടിയേറ്റു. കാലിക്കടത്തിനിടെയാണ് സംഭവം. കര്‍ണാടക പുത്തൂരിന് സമീപം പൂത്തൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ ആള്‍ക്ക് നേരെയാണ് കര്‍ണാടക പോലീസ് വെടിയുതിര്‍ത്തത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്ള (40)യെയാണ് കര്‍ണാടക പൊലീസ് വെടിവച്ചത്. ഇയാളുടെ കാലിനാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കന്നുകാലികളെ വഹിച്ചുകൊണ്ടുള്ള മിനി ട്രക്ക് ഓടിക്കുകയായിരുന്നു അബ്ദുള്ള. പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ വാഹനം ഓടിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് പത്ത് കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്തുടരുന്നതിനിടെ വാഹനം പൊലീസ് ജീപ്പില്‍ ഇടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുള്ളയുടെ കാലില്‍ വെടിയേറ്റത്.

മിനി ട്രക്കില്‍ അബ്ദുള്ളയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരുക്കേറ്റ അബ്ദുള്ളയെ ചികിത്സയ്ക്കായി മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബെല്ലാരെ പൊലീസ് സ്റ്റേഷനില്‍ ഗോവധ നിയമപ്രകാരം അബ്ദുള്ളയ്‌ക്കെതിരെ മുമ്പ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News