ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി കേന്ദ്രം

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം

Update: 2025-06-04 05:17 GMT

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അഴിമതി ആരോപണം നേരിടുന്ന ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിലെ അപൂര്‍വവും സെന്‍സിറ്റീവുമായ നടപടിക്രമങ്ങളില്‍ ഒന്നാണ് ഒരു സിറ്റിങ് ജഡ്ജിയുടെ ഇംപീച്ച്‌മെന്റ്.

യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് വൃത്തങ്ങള്‍ പറയുന്നു. പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചനകള്‍ നടത്തും. ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നതിന് (ഇംപീച്ച്‌മെന്റ്) ആവശ്യമായ ഭരണഘടനാ പരിധി കണക്കിലെടുക്കുമ്പോള്‍ വിവിധ കക്ഷികളുടെ സമവായം നിര്‍ണായകമാകുമെന്ന് വൃത്തങ്ങള്‍ പറയുന്നു.

ഡല്‍ഹിയിലെ 30 തുഗ്ലക്ക് ക്രസന്റ് വസതിയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത തുക കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ഉടന്‍ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ വിരലിലെണ്ണാവുന്ന ജഡ്ജിമാര്‍ മാത്രമേ പുറത്താക്കല്‍ നടപടികള്‍ നേരിട്ടിട്ടുള്ളൂ. അവരില്‍ ഭൂരിഭാഗവും പ്രമേയം പാസാകുന്നതിന് മുമ്പ് രാജിവച്ചു.

Tags:    

Similar News