മരിച്ച കുട്ടിയുടെ മൃതദേഹം വീണ്ടും കുഴിച്ചെടുത്തു; വീണ്ടും പോസ്റ്റ്മോട്ടം നടത്താൻ തീരുമാനം; പിന്നിൽ ആ കഫ് സിറപ്പാണോ എന്നുറപ്പിക്കാൻ വ്യാപക പരിശോധന
ഭോപ്പാൽ: ചുമ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിക്കുന്നതിൻ്റെ ഭാഗമായി, മരിച്ച രണ്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് വിശദമായ പോസ്റ്റ്‌മോർട്ടം നടത്തി. മധ്യപ്രദേശിലെ ചിന്ത്വാരയിൽ നടന്ന സംഭവത്തിൽ, 'കോൾഡ്രിഫ്' എന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് വൃക്കകൾ തകരാറിലായി മരിച്ച കുട്ടികളിൽ ഒരാളാണ് ഈ രണ്ട് വയസ്സുകാരി.
സെപ്റ്റംബർ മാസത്തിൽ ചിന്ത്വാരയിൽ മാത്രം ഈ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഏകദേശം 10 കുട്ടികളെങ്കിലും മരിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സിറപ്പിൽ അപകടകരമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷ രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ നടത്തിയ ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ, കുട്ടികൾക്ക് സിറപ്പ് നൽകിയ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, സിറപ്പ് നിർമ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ശ്രെസൺ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരിച്ച കുട്ടികൾക്ക് സിറപ്പ് നൽകുന്നതിന് മുമ്പ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും, മരണകാരണം ചുമ സിറപ്പ് തന്നെയാണോ എന്നും ഉറപ്പുവരുത്താനായാണ് നിലവിൽ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വിശദമായ പോസ്റ്റ്‌മോർട്ടം നടപടികൾ ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പുരോഗമിക്കുന്നത്.