വ്യാജ ഗുളിക നിര്‍മാണം, കൊറിയര്‍ വഴി വിതരണം; ഉത്തര്‍പ്രദേശില്‍ മാഫിയാ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ മാഫിയാ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍

Update: 2026-02-12 12:18 GMT

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വ്യാജ ഗുളികകള്‍ നിര്‍മിച്ച് വിതരണം ചെയ്ത എട്ട് പേര്‍ പിടിയില്‍. ജോണി സിങ്, ഫര്‍മാന്‍, മുസമ്മില്‍, മായങ്ക്, നിതിന്‍ ത്യാഗി, അനൂപ് ഗാര്‍ഗ്, തുഷാര്‍, ആകാശ് എന്നിവരെയാണ് മുറാദ്നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമാലയ വെല്‍നസ് കമ്പനിയുടെ വ്യാജ ഗുളികകളാണ് ഇവര്‍ നിര്‍മിച്ച് വിതരണം ചെയ്തത്.

മോദിനഗര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍. 85,000 വ്യാജ ഗുളികകളാണ് കണ്ടെത്തിയത്. കൂടാതെ ഇവ വിതരണം ചെയ്യാനായി പ്രിന്റ് ചെയ്ത റാപ്പറുകളും ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളും കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ (റൂറല്‍) സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു.

ഹരിയാനയിലെ സോണിപത്ത് ജില്ലയില്‍ നിന്നാണ് സംഘം ടാബ്ലെറ്റുകള്‍ നിര്‍മിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം പ്ലാസ്റ്റിക് പാത്രങ്ങളും പ്രിന്റ് ചെയ്ത റാപ്പറുകളും മീററ്റിലാണ് തയ്യാറാക്കിയത്.

കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഇവര്‍ വ്യാജ മരുന്നുകള്‍ വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ എല്ലാ പ്രതികളെയും ജയിലിലേക്ക് അയച്ചതായും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News