ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു; അന്ത്യം തിരഞ്ഞെടുപ്പിന് പിന്നാലെ; പാര്‍ട്ടിക്ക് കനത്ത നഷ്ടമെന്ന് ബിജെപി

Update: 2024-10-02 06:01 GMT

ഡല്‍ഹി: ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി (75) ഹൃദയാഘാതം മൂലം മരിച്ചതായി വിവരം. പൂഞ്ച് ജില്ലയിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അദ്ദേഹം കുറച്ച് ദിവസമായി അസുഖ ബാധിതനായി ഇരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തോടെ ജമ്മു-കശ്മീരില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന വ്യക്തമാക്കി. സൂരന്‍കോട്ട് മണ്ഡലത്തിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സെപ്റ്റംബര്‍ 25-നാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്.

നാല്പത് വര്‍ഷത്തോളമായി നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തനകനും മുന്‍മന്ത്രിയുമായിരുന്ന ബുഖാരി പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ എം.എല്‍.എ യും ആയിട്ടുണ്ട്. 2023-ലാണ് ബി.ജെ.പി.യില്‍ അംഗമായത്.

ജമ്മു-കശ്മീരിലെ പഹാടി വിഭാഗത്തില്‍പെട്ടവരെ പട്ടിക വര്‍ഗമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു ഇത്. പഹാടി വിഭാഗത്തില്‍പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി.

പട്ടിക വര്‍ഗത്തില്‍പെട്ടവരുടെ അവകാശ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായി ഉണ്ടായ സ്വരചേര്‍ച്ചകള്‍ക്ക് പിന്നാലെ 2022-ലാണ് ബുഖാരി ഒടുവിൽ പാര്‍ട്ടി വിട്ടത്.

പൂഞ്ചിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ബുഖാരിക്ക് ഉള്ളത്.

Tags:    

Similar News