മധ്യപ്രദേശില്‍ മലിനജലം കുടിച്ച് 7 പേര്‍ മരിച്ചു; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് 7 പേര്‍ മരിച്ചു; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Update: 2025-12-31 14:12 GMT

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മലിനജലം കുടിച്ച് ഏഴുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഇന്‍ഡോര്‍ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

മരിച്ചവരില്‍ നന്ദലാല്‍ പാല്‍(70), ഊര്‍മ്മിള യാദവ് (60), താര(65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് 2,703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ഒട്ടേറെ മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആംബുലന്‍സുകളും സജ്ജമാക്കി. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതായാണ് പ്രാഥമികമായി വിലയിരുത്തുന്നത്. വെള്ളം കുടിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി രോഗികള്‍ പറഞ്ഞു.

ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ്‌ലൈനില്‍ ഒരു ചോര്‍ച്ച കണ്ടെത്തിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈപ്പ് ലൈനിന് മുകളില്‍ ഒരു ടോയ്ലറ്റ് നിര്‍മ്മിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

Tags:    

Similar News