മെഡിക്കല്‍ റെപ്പുകള്‍ക്ക് ഡോക്ടര്‍മാരെ കാണുന്നതില്‍ വിലക്ക്; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍

മെഡിക്കല്‍ റെപ്പുകള്‍ക്ക് ഡോക്ടര്‍മാരെ കാണുന്നതില്‍ വിലക്ക്;

Update: 2025-06-04 06:19 GMT

ന്യൂഡല്‍ഹി: മരുന്ന് കമ്പനികളുടെ മെഡിക്കല്‍ പ്രതിനിധികളെ ഡോക്ടര്‍മാരെ കാണുന്നതില്‍നിന്ന് വിലക്കി. രോഗികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും ധാര്‍മ്മിക നിലവാരം ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആശുപത്രി പരിസരത്ത് മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരെ അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) എല്ലാ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കി ഉത്തരവായി.

'ആശുപത്രി പരിസരത്ത് മെഡിക്കല്‍ പ്രതിനിധികളെ പ്രവേശിപ്പിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ചാണ് ഇത്. ഇക്കാര്യത്തില്‍, ആശുപത്രി പരിസരത്ത് മെഡിക്കല്‍ പ്രതിനിധികളെ അനുവദിക്കരുതെന്ന് ഒരിക്കല്‍ കൂടി നിര്‍ദ്ദേശിക്കുന്നു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപന മേധാവി ആവശ്യമായ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കണം.' മെയ് 28-ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ചികിത്സ, പരിശോധന, നടപടിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങള്‍ ഇ-മെയില്‍ വഴിയോ മറ്റ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയോ പങ്കുവെക്കാന്‍ മെഡിക്കല്‍ പ്രതിനിധികളോട് ആവശ്യപ്പെടാമെന്ന് ഉത്തരവില്‍ പറയുന്നു. 'മെഡിക്കല്‍ പ്രതിനിധികള്‍ ആശുപത്രി സമുച്ചയത്തിനുള്ളില്‍ ഡോക്ടര്‍മാരെ അവരുടെ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അനാവശ്യമായി സ്വാധീനിക്കുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.' ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News