തിരുപ്പതി ലഡ്ഡു വിവാദം: ചന്ദ്രബാബു നായിഡുവിന്റെ പാപങ്ങള്‍ കഴുകിക്കളയാന്‍ പൂജ ചെയ്യാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്

'ചന്ദ്രബാബു നായിഡുവിന്റെ പാപങ്ങള്‍ കഴുകിക്കളയാന്‍ പൂജ'

Update: 2024-09-25 17:59 GMT

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ പാപങ്ങള്‍ കഴുകിക്കളയാന്‍ പൂജ ചെയ്യാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആഹ്വാനം. ആന്ധ്രയിലെ മുഴുവന്‍ ഭക്തരെയുമാണ് പൂജയിലേക്കായി ജഗന്‍ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ശനിയാഴ്ച സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലാണ് പൂജ.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നശിപ്പിച്ച, തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ പവിത്രത തിരിച്ചുകൊണ്ടുവരുന്നതിനാണ് പൂജ ചെയ്യുന്നതെന്ന് ജഗന്‍ അറിയിച്ചു. ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പായിരുന്നു ഉപയോഗിച്ചിരുന്നതെന്ന നായിഡുവിന്റെ ആരോപണം ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വാദം. നായിഡുവിന്റെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഉറച്ച് നില്‍ക്കാനും ജഗന്‍ ജനങ്ങളോട് എക്‌സിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ സംസ്‌കാരം തന്നെ തകര്‍ക്കുന്നതാണ് നായിഡുവിന്റെ വാക്കുകളെന്നും ജഗന്‍ ആരോപിച്ചു.

'തിരുമലയുടെ പവിത്രത, സ്വാമിയുടെ പ്രസാദത്തിന്റെ പ്രാധാന്യം, വെങ്കടേശ്വരന്റെ മാഹാത്മ്യം, തിരുമല തിരുപ്പതി ദേവസ്വത്തിന്റെ ഖ്യാതി, ലഡ്ഡു പ്രസാദത്തിന്റെ പരിശുദ്ധി എല്ലാം ചന്ദ്രബാബു നായിഡു മലിനമാക്കി. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പ്രസാദത്തില്‍ മൃദക്കൊഴുപ്പ് ചേര്‍ത്തെന്ന കള്ളം നായിഡു പ്രചരിപ്പിച്ചു. ഇതുവഴി തങ്ങള്‍ കഴിച്ചത് അശുദ്ധമായ പ്രസാദമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു'; വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി എക്‌സില്‍ കുറിച്ചു.

ചന്ദ്രബാബു നായിഡു ചെയ്ത ഈ പാപം കഴുകിക്കളയാന്‍ സംസ്ഥാനവ്യാപകമായി ക്ഷേത്രങ്ങളില്‍ സെപ്റ്റംബര്‍ 28ന് ശുദ്ധികലശം നടത്താനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ കള്ളപ്രചാരണം ലക്ഷക്കണക്കിന് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജഗന്‍ പറഞ്ഞു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉടന്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല, തിരുമല ക്ഷേത്രത്തില്‍ നിലവാരം കുറഞ്ഞ നെയ് ഉപയോഗിക്കുന്നില്ലെന്ന് തിരുമല തിരുപ്പതി ദേവസ്വവും അറിയിച്ചു.

Tags:    

Similar News