പോക്‌സോ കേസുകളില്‍ അതിജീവിത ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ മാത്രം വൈദ്യ പരിശോധന മതി; മദ്രാസ് ഹൈക്കോടതി

പോക്സോ കേസുകളിൽ ഗൗരവമനുസരിച്ചു മാത്രം വൈദ്യപരിശോധന മതി: മദ്രാസ് ഹൈക്കോടതി

Update: 2025-03-16 02:06 GMT

ചെന്നൈ: പോക്‌സോ കേസുകളില്‍ അതിജീവിത ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ മാത്രമേ വൈദ്യപരിശോധനയ്ക്കു കോടതികള്‍ ഉത്തരവിടാന്‍ പാടുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, അനുമതിയില്ലാതെ ചുംബിക്കല്‍ തുടങ്ങിയ കേസുകളില്‍പോലും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ വിശദ വൈദ്യപരിശോധനയ്ക്ക് നിര്‍ദേശിക്കുന്നതു ഞെട്ടിക്കുന്നു. കേസിന്റെ സ്വഭാവം പരിഗണിക്കാതെയുള്ള ഇത്തരം ഉത്തരവുകള്‍ അതിജീവിതയുടെ മാനസികനിലയെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, ആക്രമണവും പരുക്കും വിലയിരുത്തി പരിശോധനക്കാര്യം ഡോക്ടര്‍ക്കു തീരുമാനിക്കാമെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള പ്രണയവും ലൈംഗികബന്ധവും സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവങ്ങളില്‍ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News