വാഹനാപകടങ്ങളില്‍ പെട്ടവര്‍ക്ക് പണമടയ്ക്കാതെ അടിയന്തര ചികിത്സ; ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ 1.5 ലക്ഷം രൂപ വരെ സൗജന്യം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

വാഹനാപകടം: പണമടയ്ക്കാതെ അടിയന്തര ചികിത്സ; 1.5 ലക്ഷം വരേ സൗജന്യം

Update: 2025-05-07 03:34 GMT

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് തുടക്കമായി. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെട്ട ആശുപത്രികളിലായിരിക്കും പദ്ധതിയുടെ പൂര്‍ണ സേവനം ലഭിക്കുക. മറ്റ് ആശുപത്രികളില്‍ അപകട നില തരണം ചെയ്യുംവരെയും ഇളവ് ലഭിക്കും.

മേയ് അഞ്ച് മുതല്‍ പദ്ധതി നിലവില്‍ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്ക് ഈ തുക ക്ലെയിം ചെയ്യാന്‍ പ്രത്യേക പോര്‍ട്ടലും സജ്ജീ കരിക്കും. 2024 ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം വരുന്നതിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചതോടെയാണ് ഗസറ്റ് വിജ്ഞാപനമിറക്കിയത്.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ (എബിപിഎവൈ) എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂര്‍ണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതല്‍ 7 ദിവസത്തേക്കോ അല്ലെങ്കില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയ്ക്കാണ് സൗജന്യം. മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് അപകടനില തരണം ചെയ്യുന്നതു വരെയുള്ള ചികിത്സയുടെ ചെലവ് സൗജന്യമായി ലഭിക്കും.

പദ്ധതി നടത്തിപ്പിന്റെ ചുമതല ദേശീയ ആരോഗ്യ അതോറിറ്റിക്കാണെങ്കിലും സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സിലുകളാണ് നോഡല്‍ ഏജന്‍സികള്‍. ആശുപത്രികളുടെ ക്ലെയിമുകളില്‍ തീരുമാനം എടുക്കുന്നതും ഇവരാകും. ക്ലെയിമുകള്‍ 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി ആശുപത്രികള്‍ക്കു പണം കൈമാറും. മോട്ടര്‍ വാഹന അപകട ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണം. ഓരോ ചികിത്സയ്ക്കുമുള്ള പരമാവധി ചെലവ് എത്രയാണെന്നും ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന ചികിത്സകളേതാണെന്നും ദേശീയ ആരോഗ്യ അതോറിറ്റി നിശ്ചയിച്ച് ആശുപത്രികള്‍ക്ക് കൈമാറും. ഈ പട്ടിക പ്രകാരമാകും ക്ലെയിമുകള്‍ അനുവദിക്കുക.

Tags:    

Similar News