പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം; പ്രതിരോധ സാങ്കേതിക സ്ഥാപനത്തിലെ ജൂനിയര്‍ എഞ്ചിനീയറായ യുവാവ് അറസ്റ്റില്‍
പാകിസ്താനുവേണ്ടി ചാരവൃത്തി; യുവ എൻജിനിയർ അറസ്റ്റില്‍
മുംബൈ: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവ എഞ്ചിനിയറെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. താനെയില്‍നിന്നുള്ള ജൂനിയര്‍ എന്‍ജിനിയറായ രവീന്ദ്ര മുരളീധര്‍ വര്‍മ(27)യാണ് പിടിയിലായത്. സുരക്ഷാ ഏജന്‍സികളുടെ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ പ്രതിരോധവിവരങ്ങള്‍ നല്‍കിയെന്നാണ് വര്‍മയ്‌ക്കെതിരേയുള്ള ആരോപണം. ഹണിട്രാപ്പില്‍ കുടുക്കിയായിരുന്നു പാകിസ്താന്‍ ഏജന്‍സികള്‍ ഇയാളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു.
ഒരു പ്രതിരോധ സാങ്കേതിക സ്ഥാപനത്തില്‍ ജൂനിയര്‍ എന്‍ജിനിയറായിരുന്നു വര്‍മ. ഇതിനാല്‍ത്തന്നെ നേവല്‍ ഡോക്ക്യാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഇത് മനസ്സിലാക്കി ഫെയ്‌സ്ബുക്കില്‍ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്റ് വര്‍മയെ ഹണിട്രാപ്പില്‍ കുടുക്കി പല രഹസ്യവിവരങ്ങളും കൈമാറാന്‍ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ചാരപ്രവര്‍ത്തനം നടത്തിയ പലരും പിടിയിലാകുന്നതിനിടയ്ക്കാണ് ഇയാളും വലയിലായത്. 2024 നവംബര്‍ മുതല്‍ 2025 മാര്‍ച്ചുവരെ വര്‍മ വാട്‌സാപ്പ് വഴി പാകിസ്താന്‍ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തല്‍. വര്‍മയുടെയും ഇയാളുമായി ബന്ധംപുലര്‍ത്തിയിരുന്ന മറ്റുരണ്ടു വ്യക്തികളുടെയുംപേരില്‍ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ചാരവൃത്തിക്ക് കേസെടുത്തു.