മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; യു.പി സര്‍ക്കാറിനെ വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി

യു.പി സര്‍ക്കാറിനെ വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി

Update: 2025-06-08 11:56 GMT

അലഹബാദ്: പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് യു.പി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സമയബന്ധിതവും മാന്യവുമായി അത് നല്‍കിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കോടതി ഓര്‍മിപിച്ചു.

ദുരന്തത്തിലെ ഇരകളില്‍ ഒരാളായ ഉദയ് പ്രതാപ് സിങ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ജസ്റ്റിസ് സന്ദീപ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സംഭവം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ഹരജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു.

മരിച്ച സ്ത്രീയുടെ മൃതദേഹം 2025 ഫെബ്രുവരി 5ന് പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്താതെ മകന് കൈമാറിയതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് കുടുംബത്തിന് അവരുടെ സ്വന്തം ജില്ലയായ ബീഹാറിലെ കൈമൂരില്‍ ആ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവന്നു.

'ഹര്‍ജിക്കാരന്റെ ഭാര്യയുടെ മൃതദേഹം മകന് കൈമാറിയെന്നത് ആശങ്കാജനകമാണ്. നാലു മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തില്‍ ഒരു വിഹിതംപോലും നല്‍കിയിട്ടില്ല' -കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ വിശദീകരണത്തെ 'നിസ്സംഗത' എന്ന് പറഞ്ഞ് കോടതി നിരസിച്ചു. വാദം കേള്‍ക്കുന്നതിനിടെ ഹര്‍ജിക്കാരന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ പരിഗണനക്കുള്ള ഘട്ടം എത്തിയിട്ടില്ലെന്നും ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ വാദിച്ചു.

എന്നാല്‍, ഇത് കോടതി നിരാകരിച്ചു. പ്രഥമദൃഷ്ടിയില്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവാത്തതും പൗരന്റെ ദുരവസ്ഥയോടുള്ള നിസ്സംഗതയുമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പരമാവധി മാന്യതയോടെ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ് എന്നും പറഞ്ഞു.

ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്ന ദുരിതബാധിത കുടുംബത്തോട് 'പണം യാചിക്കാന്‍' ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭാഗത്തുനിനുള്ള നാട്യവും ഒഴികഴിവുമാണ്. മരിച്ചയാള്‍ ചെയ്ത ഏതെങ്കിലും തെറ്റിന്റെ പേരിലല്ല അത് സംഭവിച്ചതെന്നും കോടതി വിമര്‍ശിച്ചു.

Similar News