അസമില്‍ മനുഷ്യക്കടത്ത്: 24 സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികെളയും രക്ഷപ്പെടുത്തി

അസമില്‍ മനുഷ്യക്കടത്ത്: 24 സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികെളയും രക്ഷപ്പെടുത്തി

Update: 2025-08-01 11:57 GMT

ഗുവാഹതി: അസമിലെ ടിന്‍സുകിയയില്‍ മനുഷ്യക്കടത്ത് റാക്കറ്റില്‍നിന്ന് 24 സ്ത്രീകളെയും മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. സംഘാംഗങ്ങളെന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്) റെയില്‍വേ പൊലീസും (ജിആര്‍പി) സംയുക്തമായി നടത്തിയ ഓപറേഷനില്‍ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനിലെത്തിയ വിവേക് എക്സ്പ്രസില്‍ നടത്തിയ പതിവ് പരിശോധനക്കിടെയായിരുന്നു സംഭവം.

എസ്-വണ്‍ കോച്ചിലെ യാത്രികരെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോഴാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയാണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള രതിനം അറുമുഖന്‍ റിസര്‍ച് ആന്‍ഡ് എജുക്കേഷനല്‍ ഫൗണ്ടേഷന്‍ എന്ന ഏജന്‍സി അസമിലെ ടിന്‍സുകിയ ബ്രാഞ്ച് ഓഫിസുമായി ചേര്‍ന്ന് ജോലിക്കെന്ന വ്യാജേന പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് കടത്തുകയായിരുന്നു.

പൊലീസിന്റെയും ചൈല്‍ഡ് ഹെല്‍പ് ലൈനിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ യാത്രാ രേഖകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. 27 യാത്രക്കാരില്‍ ഒരാള്‍ക്ക് മാത്രമേ സാധുവായ രേഖകള്‍ ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ള 26 പേര്‍ മനുഷ്യക്കടത്തിന് ഇരകളാണെന്ന സംശയം ഉയര്‍ത്തുന്നുണ്ട്.

യാത്രക്കായി വ്യാജ രേഖകളുണ്ടാക്കിയതായ കണ്ടെത്തലുകളെത്തുടര്‍ന്ന്, ആര്‍.പി.എഫ് റെയില്‍വേ പൊലീസിന് പരാതി നല്‍കി. പിടിയിലാഗയ നാല് പുരുഷന്മാരെയും സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെ വീടുകളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്.

Similar News