ഓപ്പറേഷന്‍ അഖാല്‍! കുല്‍ഗാം ജില്ലയില്‍ രാത്രിയിലുടനീളം ശക്തമായ വെടിവയ്പ്പ്; ഭീകരനെ വധിച്ച് സൈന്യം

Update: 2025-08-02 07:12 GMT

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. അഖാല്‍ മേഖലയിലെ വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇന്നലെ വിവരം ലഭിച്ചിരുന്നു. തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. അഖാല്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

'രാത്രിയിലുടനീളം ശക്തമായ വെടിവയ്പ്പ് തുടര്‍ന്നു. ട്രൂപ്പ് ജാഗരൂകരാവുകയും കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഓപ്പറേഷന്‍ അഖാല്‍ പുരോഗമിക്കുകയാണ്'- എന്നാണ് സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്പ്സ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി വധിച്ചു. ജൂലായ് 28ന് പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ ജമ്മു കാശ്മീരില്‍ പഹല്‍ഗാം ഭീകരനെ കാട്ടില്‍ കയറി സുരക്ഷാ വധിച്ചിരുന്നു.

പഹല്‍ഗാമില്‍ ഹിന്ദു നാമധാരികളെ മാറ്റിനിര്‍ത്തി പോയിന്റ് ബ്ലാങ്കില്‍ കൊലപ്പെടുത്തിയ ലഷ്‌കറെ ത്വയ്ബ ഉന്നത കമാന്‍ഡര്‍ ഹാഷിം മൂസ എന്ന സുലൈമാന്‍ ഷായെയാണ് സേന വധിച്ചത്. 'ഓപ്പറേഷന്‍ മഹാദേവ്' എന്നു പേരിട്ട സംയുക്ത സേനാ നീക്കമാണ് ലക്ഷ്യം കണ്ടത്. ഹാഷിം മൂസ ഉള്‍പ്പെടെ മൂന്നു ഭീകരരെയാണ് രാവിലെ ശ്രീനഗര്‍ ഹാര്‍വാനില്‍ ദച്ചിഗാം ദേശീയ പാര്‍ക്കിനു സമീപമുള്ള മുള്‍നാര്‍ വനമേഖലയില്‍ വധിച്ചത്.

Similar News