വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍

ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍

Update: 2025-09-30 10:32 GMT

റായ്പൂര്‍: വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വച്ചാണ് കൊല നടന്നത്. കൊലപാതകം നടത്തിയ ശേഷം പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ദാരുണസംഭവം പുറത്തറിയുന്നത്.

ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരി സെപ്റ്റംബര്‍ 28നാണ് ആണ്‍സുഹൃത്ത് മൊഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. എംഎസ് എഞ്ചിനീയറിങ് ഓഫീസറായി ജോലി ചെയ്യുന്ന സദ്ദാം ബിഹാര്‍ സ്വദേശിയാണ്. രാമന്‍ മന്ദിര്‍ വാര്‍ഡിലെ ലോഡ്ജില്‍ ശനിയാഴ്ച്ച മുതല്‍ ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു.

ഇതിനിടെയിലാണ് മൂന്നുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് ഗര്‍ഭം അലസിപ്പിക്കാനായി സദ്ദാം ആവശ്യപ്പെടുന്നത്. വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവം നടന്നദിവസം രാത്രി കിടന്നുറങ്ങുകയായിരുന്ന സദ്ദാമിനെ അതേ കത്തി ഉപയോഗിച്ച് പെണ്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഇതിനു ശേഷം സദ്ദാമിന്റെ മൊബൈല്‍ ഫോണെടുത്ത് മുറിക്കു പുറത്തിറങ്ങിയ പെണ്‍കുട്ടി മുറി പൂട്ടി താക്കോല്‍ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേദിവസം രാവിലെ ബിലാസ്പൂരിലെത്തിയ പതിനാറുകാരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പിന്നാലെ അമ്മ മകളേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Tags:    

Similar News