ഡല്‍ഹി വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാറ്റം; എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി മാറ്റുന്നു

Update: 2025-10-05 06:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ടെര്‍മിനലുകള്‍ മാറുന്നു. എയര്‍ ഇന്ത്യയുടെ പ്രതിദിന 180 ആഭ്യന്തര പുറപ്പെടുന്ന വിമാനങ്ങളില്‍ 60 എണ്ണം ടെര്‍മിനല്‍ 3-ല്‍ നിന്ന് നവീകരിച്ച ടെര്‍മിനല്‍ 2-ലേക്ക് മാറ്റും. സമാന്തരമായി, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ എല്ലാ ആഭ്യന്തര വിമാനങ്ങളും നവീകരിച്ച ടെര്‍മിനല്‍ 1-ലേക്ക് മാറ്റും. ടെര്‍മിനല്‍ 3-ലെ വികസന പ്രവര്‍ത്തനങ്ങള്‍ കാരണമാണ് നടപടി.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ അന്താരാഷ്ട്ര യാത്രക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഈ മാറ്റം. പ്രതിവര്‍ഷം 15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനല്‍ 2 ഒക്ടോബര്‍ 26 മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. ഈ ടെര്‍മിനലില്‍ പുതിയ തറ, എയറോബ്രിഡ്ജുകള്‍, ശുചിമുറികള്‍, ഘടനാപരമായ അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ട് എയര്‍ലൈനുകളുടെയും എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ടെര്‍മിനല്‍ 3-ല്‍ നിന്ന് തന്നെയായിരിക്കും സര്‍വീസ് നടത്തുക.

ടെര്‍മിനല്‍ 2-ല്‍ നിന്ന് പുറപ്പെടുന്നതും അവിടെയെത്തുന്നതുമായ യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ തിരിച്ചറിയുന്നതിനായി, എയര്‍ ഇന്ത്യ ഈ സര്‍വീസുകള്‍ക്ക് നാലക്ക നമ്പറുകള്‍ നല്‍കിയിട്ടുണ്ട് (ഉദാഹരണത്തിന്: AI1737 അല്ലെങ്കില്‍ AI1787). കണക്റ്റിംഗ് ഫ്‌ലൈറ്റുകളുള്ള യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ 1, 2, 3 എന്നിവയ്ക്കിടയില്‍ ട്രാന്‍സ്ഫര്‍ സൗകര്യം ലഭ്യമാക്കും. ബാഗുകള്‍ ശേഖരിക്കാതെ തന്നെ അടുത്ത ഫ്‌ലൈറ്റിലേക്ക് മാറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാറ്റങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്ക് നേരിട്ട് അറിയിപ്പ് നല്‍കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഈ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് സുഗമമായ അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Similar News