ഗ്രാമത്തില്‍ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കില്‍ക്കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; വിധവയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-10-09 10:40 GMT

അഹമ്മദാബാദ്: ഗ്രാമത്തില്‍ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് 50-കാരിയായ വിധവയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇരയുടെ പരാതിയില്‍ പ്രതികളായ മൂന്ന് മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 24 മണിക്കൂറിനിടെ രണ്ടു തവണയാണ് പ്രതികള്‍ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ തീരദേശ പട്ടണമായ ഉനയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച കുടുംബം സ്ത്രീയെ ഉനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്. ബലാത്സംഗം നടന്ന കാര്യം സ്ത്രീ ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി മെഡിക്കോ-ലീഗല്‍ കേസ് (എംഎല്‍സി) രജിസ്റ്റര്‍ ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ മൂന്നു പേര്‍ക്കുനെതിരേ സ്ത്രീ നവബന്ധര്‍ മറൈന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികളെ ബുധനാഴ്ച തന്നെ പോലീസ് പിടികൂടി.

കഴിഞ്ഞയാഴ്ച മാണ്ഡവി ചെക്ക്‌പോസ്റ്റില്‍നിന്ന് തന്റെ ഗ്രാമത്തിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. രണ്ട് ബൈക്കുകളിലായി എത്തിയ മൂവര്‍ സംഘം ഗ്രാമത്തില്‍ ഇറക്കാമെന്നു പറഞ്ഞ് സ്ത്രീയെ ഒരു ബൈക്കില്‍ കയറ്റുകയായിരുന്നു. എന്നാല്‍, കുറച്ചു ദൂരം സഞ്ചരിച്ചശേഷം ഇവര്‍ സ്ത്രീയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം പ്രതികളില്‍ ഒരാളുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Similar News