താലിബാന്‍ മന്ത്രി ഇന്ത്യയിലെത്തി; ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ താലിബാന്‍ നേതാവ്; ജയശങ്കറെയും ഡോവലിനെയും കണ്ടേക്കും

Update: 2025-10-09 11:30 GMT

ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യാത്രാ ഇളവ് അനുവദിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. ആമിര്‍ ഖാന്‍ മുത്തഖിയാണ് ഇന്ത്യയിലെത്തിയത്. യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന്, 2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഉന്നത താലിബാന്‍ നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ സന്ദര്‍ശനമാണിത്. അഫ്ഗാന്‍ മന്ത്രി വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. താലിബാന്‍ സര്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനാല്‍ ചര്‍ച്ചയെ പാകിസ്ഥാന്‍ സസൂക്ഷ്മം നിരീക്ഷിക്കും. താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ അതത് വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്താന്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, ഉദ്യോഗസ്ഥര്‍ പതാകയുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നു. നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം, സന്ദര്‍ശന നേതാവിന്റെ രാജ്യത്തിന്റെ പതാകയ്ക്കൊപ്പം അവരുടെ പിന്നിലോ അല്ലെങ്കില്‍ മേശപ്പുറത്തോ ഫോട്ടോ എടുക്കുന്നതിനായി ഇന്ത്യന്‍ പതാക വയ്ക്കണം. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണത്തെ ഇന്ത്യ അംഗീകരിക്കാത്തതിനാല്‍, താലിബാന്‍ പതാകയ്ക്കും ഔദ്യോഗിക പദവി നല്‍കുന്നില്ല. ദില്ലിയിലെ അഫ്ഗാന്‍ എംബസിയില്‍ ഇസ്ലാമിക വിശ്വാസ പ്രഖ്യാപനമായ ഷഹാദയുടെ വാക്കുകള്‍ ആലേഖനം ചെയ്ത വെളുത്ത തുണിയിലുള്ള താലിബാന്റെ പതാക പറത്താന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല. പുറത്താക്കപ്പെട്ട പ്രസിഡന്റ് അഷ്റഫ് ഗനിയുടെ കാലത്ത് ഔദ്യോഗികമായിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ പഴയ പതാകയാണ് എംബസി ഇപ്പോഴും ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരും മുത്തഖിയും തമ്മിലുള്ള മുന്‍ കൂടിക്കാഴ്ചകളില്‍, താലിബാന്‍ പതാക പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ദുബായില്‍ വെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, പശ്ചാത്തലത്തില്‍ പതാകയും വയ്ക്കാതെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചു. ചരിത്രപരമായി, ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ സൗഹൃദപരമായ ബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ 2021-ല്‍ യുഎസ് പിന്‍വാങ്ങുകയും താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തതോടെ ഇന്ത്യ കാബൂളിലെ എംബസി അടച്ചു. എന്നാല്‍ വ്യാപാരം, വൈദ്യസഹായം, മാനുഷിക സഹായം എന്നിവ സുഗമമാക്കുന്നതിനായി ഒരു വര്‍ഷത്തിനുശേഷം ഇന്ത്യ ദൗത്യം ആരംഭിച്ചു.

താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുമെന്ന് മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം പ്രതീക്ഷിക്കുന്നു. തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം കൈമാറണമെന്ന് താലിബാന്‍ ഭരണകൂടത്തോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, അഫ്ഗാനിസ്ഥാനില്‍ വിദേശ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കാന്‍ റഷ്യ, ചൈന, തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയും ചേര്‍ന്നതിന് പിന്നാലെയാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ നിര്‍ബന്ധം പിടിക്കുന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച താലിബാന്‍, ഓപ്പറേഷന്‍ സിന്ദൂരിനെയും പിന്തുണച്ച് മെയ് 15 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് മുത്തഖിയുടെ സന്ദര്‍ശനം.

Similar News