ബംഗളൂരുവില്‍ വാടക ഷെഡിനുള്ളില്‍ അസം സ്വദേശികളായ നാല് തൊഴിലാളികള്‍ മരിച്ച നിലയില്‍

Update: 2026-02-01 09:50 GMT

ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടില്‍ അസമില്‍ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്‌കോട്ട് താലൂക്കിലെ മുത്സന്ദ്ര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ജോലി ആവശ്യത്തിനായി അസമില്‍ നിന്നും എത്തിയവരാണ് മരിച്ച നാലുപേരും. സമീപത്തുള്ള ഒരു ഗോഡൗണില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിക്കാരായിരുന്നു ഇവര്‍.

ജയന്ത് സിന്ധെ (25), നിരേന്ദ്രനാഥ് തായിദ് (24), ഡോക്ടര്‍ തായിദ് (25), ധനഞ്ജയ് തായിദ് (20) എന്നിവരാണ് മരിച്ചത്. സമീപത്തുള്ള കൊക്കകോള ഗോഡൗണിലെ ജീവനക്കാരായിരുന്നു ഇവര്‍. ഗ്രാമവാസിയായ ചോട്ടാസാബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

അടുപ്പില്‍ അരി പാകം ചെയ്യുന്നതിനിടെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടിഞ്ഞുകൂടി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ വെന്റിലേഷന്‍ സംവിധാനമില്ലെന്നും ഒരേയൊരു ജനല്‍ അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

തണുപ്പ് കാരണം, അവര്‍ വാതിലുകളും ജനലുകളും അടച്ചിട്ടിരുന്നു, ഇത് വീട് വായുസഞ്ചാരമില്ലാത്തതാക്കി എന്നാണ് അനുമാനം. ബെംഗളൂരു റൂറല്‍ എസ്പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കി.

Similar News