നീറ്റ് പിജി ഒറ്റ ഷിഫ്റ്റില്‍ നടത്തണം; എന്‍ടിഎയ്ക്ക് സുപ്രീംകോടതി നിര്‍ദേശം; കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഫലം ജൂലൈ 15ന് പ്രഖ്യാപിക്കും

നീറ്റ് പിജി ഒറ്റ ഷിഫ്റ്റില്‍ നടത്തണം; എന്‍ടിഎയ്ക്ക് സുപ്രീംകോടതി നിര്‍ദേശം

Update: 2025-05-30 09:24 GMT

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തവിട്ടു. നീറ്റ്-പിജി 2025 പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടത്തുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ്ഉത്തരവ്. രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് സ്വേഛാപരമാണെന്ന് കോടതി പറഞ്ഞു. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചു.

നീറ്റ്- പിജി പരീക്ഷ ജൂണ്‍ 15ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ അതിന് ഏക സ്വഭാവം ഉണ്ടാവില്ല. രണ്ടു ചോദ്യപ്പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ നടത്തുന്നതില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്ന് എന്‍ടിഎയോട് കോടതി ആവശ്യപ്പെട്ടു.

കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഫലം ജൂലൈ 15ന് പ്രഖ്യാപിക്കും. രാജ്യത്തൊട്ടാകെയുള്ള 52,000 പിജി മെഡിക്കല്‍ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിനായി രണ്ട് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നാണ് കണക്കു കൂട്ടല്‍.

Tags:    

Similar News