12,000 രൂപയും, ബലിദാനവും, കുട്ടിയുടെ രക്തവും വേണമെന്ന് മന്ത്രവാദി; വീടുവിട്ട് പോയ ഭാര്യയെ തിരികെയെത്തിക്കാൻ അഞ്ചു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സിറിഞ്ച് കൊണ്ട് രക്തമെടുത്ത ശേഷം കുട്ടിയെ വൈക്കോലിൽ ഒളിപ്പിച്ചു; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ
ഖൈർത്താൽ: വീടുവിട്ട് പോയ ഭാര്യയെ തിരികെകൊണ്ട് വരാനുള്ള ദുരാചാരത്തിനായി അഞ്ചു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കുട്ടിയുടെ അമ്മാവനായ മനോജും, മന്ത്രവാദിയുമായ സുനിൽ കുമാറുമാണ് പിടിയിലായത്. രാജസ്ഥാനിലെ ജയ്പുരില്‍ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സരായ് ഗ്രാമത്തിൽ മൂന്നു ദിവസം മുന്‍പാണ് അഞ്ചു വയസുകാരന്‍റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മനോജ് കുട്ടിയെ കൊലപ്പെട്ടുത്തിയത്. മിഠായി നല്‍കി കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളില്‍ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചില്‍ രക്തം ശേഖരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി. ഈ സമയം മനോജും സംഭവസ്ഥലത്തുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോെടയാണ് ക്രൂരത പുറത്ത് വരുന്നത്. മനോജുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
ഭാര്യയെ തിരികെ വീട്ടിലെത്തിക്കാന്‍ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും, ഒരു കുട്ടിയുടെ ബലിദാനവും, മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ മനോജ് തീരുമാനിക്കുന്നത്. രക്തം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.