രാസവസ്തുക്കൾ കലർത്തി മാതള ജ്യൂസ് വിൽപന; നാട്ടുകാർ ചേർന്ന് മർദ്ദിച്ചു; ജോലിക്കാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-09-25 08:22 GMT

ദില്ലി: ദില്ലിയിലെ രജീന്ദര്‍ നഗര്‍ പ്രദേശത്ത് രാസവസ്തുക്കൾ കലർത്തി മാതള ജ്യൂസ് വിൽപന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ വിൽക്കുന്ന ജ്യൂസിൽ രാസവസ്തു കലർത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പിയിൽ നിറച്ച രാസവസ്തു കണ്ടെത്തി. ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടറെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ കുൽദീപ് സ്ഥലത്തെത്തി ജ്യൂസിൻ്റെ സാമ്പിളുകൾ എടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ സാമ്പിൾ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കടയിലെ ജോലിക്കാരായ അയൂബ് ഖാൻ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടെ ഉടമ ഷോയിബ് നിർദ്ദേശിച്ചുവെന്നാണ് അറസ്റ്റിലായ ജോലിക്കാരുടെ മൊഴി. പൊലീസിൽ വിവരമറിയിക്കുന്നതിന് മുമ്പ് അയൂബിനെയും രാഹുലിനെയും നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. 

Tags:    

Similar News