പരീക്ഷയ്ക്ക് പോകുമ്പോൾ വെപ്രാളം പിടിച്ച് ബസ് മാറി കയറി; പിന്നാലെ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം; ലൈംഗിക ചുവയോടെ സംസാരിച്ചും സ്പർശിച്ചും ക്രൂരത; റോഡിലേക്ക് എടുത്ത് ചാടി പെൺകുട്ടികൾ
ഭോപ്പാല്‍: പരീക്ഷയ്ക്ക് പോകുമ്പോൾ ബസ് മാറി കയറിയതിന് പിന്നാലെ പെൺകുട്ടികൾ നേരിട്ടത് വൻ ക്രൂരത. ബസിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിലുണ്ടായിരുന്നവര്‍ ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ എടുത്തുചാടി. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ബസില്‍ മോശം അനുഭവം ഉണ്ടായത്.
തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക് പോവുകയായിരുന്നു. എന്നും കയറാറുള്ള ബസിലല്ല കുട്ടികള്‍ കയറിയത്. ഡ്രൈവറേയും കണ്ടക്ടറേയും കൂടാതെ രണ്ടുപേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ നാലുപേരും ചേര്‍ന്ന് കുട്ടികളോട് മോശമായി സംസാരിക്കുകയും വൃത്തികെട്ട ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. പേടിച്ചുപോയ കുട്ടികള്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ഡോര്‍ ലോക്ക് ചെയ്യുകയാണുണ്ടായത്. സാഹചര്യം വഷളായതിനെ തുടര്‍ന്ന് കുട്ടികള്‍ ബസില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീഴ്ചയില്‍ പരിക്കു പറ്റിയ പെണ്‍കുട്ടികളെ ദാമോ ജില്ലാ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും തലയ്ക്ക് പരിക്കേറ്റതായി ദാമോ ജില്ലാ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.