ട്രയല്‍ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഫ്‌ലാഗ് ഓഫ് ചെയ്യാനിരിക്കെ കേടുപാടുകള്‍; പ്രതികള്‍ പിടിയില്‍

വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ ബാഗ്ബഹാര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കല്ലേറുണ്ടായത്

Update: 2024-09-14 08:28 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ട്രയല്‍ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്ക് സര്‍വീസ് നടത്തേണ്ട ട്രെയിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും.

വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ ബാഗ്ബഹാര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ മള്‍ട്ടി ലെയര്‍ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ശിവ് കുമാര്‍ ബാഗേല്‍, ദേവേന്ദ്ര കുമാര്‍, ജീതു പാണ്ഡെ, സോന്‍വാനി, അര്‍ജുന്‍ യാദവ് എന്നിവരാണ് പോലീസ് അറസ്റ്റിലായത്. ബാഗ്ബഹാര നിവാസികളാണിവര്‍. 1989ലെ റെയില്‍വേ ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദുര്‍ഗ് മുതല്‍ വിശാഖപട്ടണം വരെയുള്ള വന്ദേ ഭാരത് ട്രെയിനിന് പുറമേ, ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോയും, വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആദ്യത്തെ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനും തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യും .

ടാറ്റാനഗര്‍ മുതല്‍ പട്ന, നാഗ്പൂര്‍-സെക്കന്ദരാബാദ്, കോലാപ്പൂര്‍-പൂനെ, ആഗ്ര കാന്റ്-ബനാറസ്, പൂനെ-ഹുബ്ബള്ളി എന്നീ റൂട്ടുകളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായുള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് നടക്കുന്ന റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ റെയില്‍വേ സെപ്റ്റംബര്‍ 15-ന് 10 പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News