അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; യുവതിയുടെ ജീവനെടുത്തത് അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതരുടെ അനാസ്ഥ

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം

Update: 2025-04-06 05:09 GMT

ന്യൂഡല്‍ഹി: തലസ്ഥാനത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍കോസ്റ്ററില്‍ നിന്ന് വീണ് പ്രതിശ്രുത വധു മരിച്ചു. ചാണക്യപുരിയില്‍ സെയില്‍സ് മാനേജറായ പ്രിയങ്കയ്ക്കാണ് (24) ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. പ്രതിശ്രുത വരനായ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്. വാര്‍ട്ടര്‍ തീം പാര്‍ക്കിലെ റൈഡിനു ശേഷമാണ് ഇരുവരും അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

റോളകോസ്റ്റര്‍ ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ അതിന്റെ സ്റ്റാന്റ് തകര്‍ന്ന് പ്രിയങ്ക താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ നിഖില്‍ വിവരം പ്രിയങ്കയുടെ കുടുംബത്തെ അറിയിച്ചു. സംഭവത്തില്‍ നിഖിലിന്റെ മൊഴി അടിസ്ഥാനമാക്കി പൊലീസ് കേസെടുത്തു. പ്രിയങ്കയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതരുടെ അനാസ്ഥയാണ് സഹോദരിയുടെ ജീവനെടുത്തത് എന്നാരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ മോഹിത് രംഗത്തുവന്നു. വീണ് ഗുരുതര പരിക്കേറ്റ സഹോദരിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും മോഹിത് ആരോപിച്ചു. അപകടത്തിന് ശേഷം പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

Tags:    

Similar News