'എന്റെ മരണത്തിന് ഉത്തരവാദികൾ ഇവർ'; ഭാര്യയുടെയും ബന്ധുക്കളുടെയും ക്രൂരമായ പീഡനം; ഇരുപതുകാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി; മരിക്കുന്നതിന് മുൻപ് സുഹൃത്തിന് വീഡിയോ സന്ദേശം; നിഷയടക്കം ഏഴുപേർക്കെതിരെ കേസ്; ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക്

Update: 2026-03-28 00:26 GMT

പൂനെ: നാസിക്കിൽ ഇരുപതുകാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാസിക് മാലേഗാവ് സ്വദേശിയും പൂനെ ജംഭുൽവാടിയിൽ താമസക്കാരനുമായ മുഹമ്മദ് സാദ് ആസിഫ് സയ്യാദ് ആണ് മരിച്ചത്. ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക പീഡനത്തെത്തുടർന്നായിരുന്നു യുവാവ് ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താൻ നേരിട്ട ക്രൂരതകൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാദ് സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.

സംഭവത്തിൽ ഭാര്യയടക്കം ഏഴുപേർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. സാദും ഭാര്യ കരിമുന്നീസ എന്ന നിഷ ഖാനും തമ്മിൽ ദീർഘനാളായി തർക്കങ്ങൾ നിലനിന്നിരുന്നു. നിഷയും ഇവരുടെ ബന്ധുക്കളും ചേർന്ന് സാദിനെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സാദ് ആത്മഹത്യയ്ക്ക് മുമ്പായി തന്റെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത്.

താൻ അനുഭവിക്കുന്ന ദുരിതങ്ങൾ അക്കമിട്ടു നിരത്തിയ സാദ്, നിഷയുൾപ്പെടെ തന്നെ മരണത്തിലേക്ക് തള്ളിവെച്ച ഏഴുപേരുടെ പേരുകളും വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് യുവാവ് എലിവിഷം കഴിച്ചത്. സാദിന്റെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

നിഷ, സർവർ എന്ന കൈഫ് ഖാൻ, രേഷ്മ കമ്രുഖാൻ, ഷമ ജാവേദ് ഷെയ്ഖ്, ജാവേദ് ഷെയ്ഖ്, അഥർവ കാലെ, ഇഷിത എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി സാദിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Tags:    

Similar News