ചെറുപ്പകാലത്ത് രാമങ്കരിയിലെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍; ജീവിതം പച്ച പിടിച്ചത് ബെംഗളൂരുവിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയതോടെ; വല്ലപ്പോഴും ആഡംബര കാറുകളില്‍ രാമങ്കരിയില്‍ വന്നിറങ്ങിയത് പൊടിപൂരമാക്കിയ പളളിയിലെ ചടങ്ങുകള്‍ക്ക്; നാട്ടില്‍ സിപിഎമ്മുമായി മുറിയാത്ത ബന്ധം; ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ ടോമിയും ഭാര്യയും നയിച്ചിരുന്നത് അടിപൊളി ജീവിതം

ടോമിയും ഭാര്യയും നയിച്ചിരുന്നത് അടിപൊളി ജീവിതം

Update: 2025-07-07 16:35 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി ഒട്ടേറെപ്പേരില്‍ നിന്ന് കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാര്‍ മുങ്ങിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി( ടോമി എ വര്‍ഗ്ഗീസ്) ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി. ഇവരുടെ പേരില്‍ രാമമൂര്‍ത്തി നഗര്‍ പോലീസ് കേസെടുത്തു. 2005 മുതല്‍ നടക്കുന്ന ചിട്ടി കമ്പനിയാണ് പൊളിഞ്ഞത്.

ചങ്ങനാശേരി- ആലപ്പുഴ റോഡിലെ( എ സി) രാമങ്കരിയിലാണ് എ വി ടോമിയുടെ കുടുംബവീട്. ഈ വീട് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഇയാളുടെ സഹോദരന്‍ ചെത്തിപ്പുഴയില്‍ താമസിക്കുന്നുണ്ട്. ടോമി വര്‍ഷങ്ങള്‍ക്ക് മുമ്പേ ബെംഗളുരുവിലേക്ക് കുടിയേറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.



വല്ലപ്പോഴും മാത്രമാണ് നാട്ടില്‍ എത്താറുള്ളത്. ആരുമായും പ്രത്യേക അടുപ്പമൊന്നും സൂക്ഷിക്കാറില്ല. ചെറുപ്പകാലത്ത് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഒരു തിരഞ്ഞെടുപ്പിനിടെ ബൂത്തിലെ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടോമിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ചില നാട്ടുകാര്‍ ഓര്‍ത്തെടുത്തു.

ബെംഗളൂരുവില്‍ ജോലിക്ക് പോയ ശേഷം ടോമിയുടെ വിവരമൊന്നും കിട്ടിയിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേതെങ്കിലും, ബെംഗളൂരുവിലേക്ക് പോയതോടെ, ജീവിതം പച്ച പിടിച്ചു. ആഡംബര കാറില്‍ വന്ന ടോമിക്ക് അസൂയാവഹമായ മാറ്റമായിരുന്നു പിന്നീട്. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് ടോമി വന്നിരുന്നത്. ചടങ്ങുകളെല്ലാം ആഡംബരമായാണ് നടത്തിയിരുന്നത്. സഹോദരന്‍ പിന്നീട് ചങ്ങനാശേരിയില്‍ ബിസിനസ് ആരംഭിച്ചു. ടോമിക്കും ബെംഗളൂരുവില്‍ ബിസിനസ് ആണെന്നാണ് വിചാരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാട്ടില്‍ വരുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകരുമായി ടോമിക്ക് ബന്ധമുണ്ടായിരുന്നു. ടോമിയുടെ പിതാവ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ടോമി അവസാനമായി രാമങ്കരിയില്‍ വന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

പരാതി പ്രളയം

2005 മുതല്‍ നടക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സാണ് പൊളിഞ്ഞത്. ബുധനാഴ്ച മുതല്‍ ദമ്പതികളെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ല. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നല്‍കിയത്. 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു. ഈ പണവുമായാണ് ഉടമകള്‍ മുങ്ങിയതെന്ന് ആരോപിച്ചു. കൂടുതല്‍ നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തി.

ഞായറാഴ്ച വൈകീട്ടോടെ 265 പേര്‍ പരാതിയുമായെത്തി. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വിലയിരുത്തല്‍. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിശ്വാസം നേടിയെടുത്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. അതു കൊണ്ടാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. ജൂലൈ അഞ്ചു മുതലാണ് ഇവരെ കാണാതായത് എന്നാണ് പരാതി. മൊബൈലും സ്വിച്ച് ഓഫാണെന്ന് മനസ്സിലായതോടെ പരാതിക്കാര്‍ കേസ് കൊടുക്കുകയായിരുന്നു.

1982ലെ ചിട്ട് ഫണ്ട് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിയമ വിരുദ്ധ ചിട്ടിയായിരുന്നു ഇതെന്നാണ് പോലീസ് നിഗമനം. ഇതിനൊപ്പം ചതി, വിശ്വാസ വഞ്ചന തുടങ്ങിയ ഭാരതീയ നീതി സംഹിതയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദമ്പതികള്‍ പണവുമായി മുങ്ങിയതാണെന്ന് തന്നെയാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

Tags:    

Similar News