ബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു; മാതാവ് ഷെമിയെ കൊണ്ടും പെണ്‍കുട്ടിയില്‍ നിന്നും മാല വാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല; പക മനസ്സില്‍ കരുതിയ അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴി

ബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു

Update: 2025-03-13 05:27 GMT

തിരുവനന്തപുരം: വെഞ്ഞാറമൂടം കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴികള്‍ പുറത്തുവരുമ്പോള്‍ കേരളം കൂടുതല്‍ നടുങ്ങുന്ന അവസ്ഥയാണ്. അഫാന്റെ ക്രിമിനല്‍ മനസ്സ് ചോരക്കൊതി കൂടുതലുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരെ കൊലപ്പെടുത്തിയത് കൂടാതെ മറ്റു ചിലരും അഫാന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചനകള്‍. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നു പറഞ്ഞെങ്കിലും കടം നല്‍കാന്‍ പറ്റില്ല എന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.

മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയുടെ മാല തട്ടിയെടുക്കാന്‍ അഫാന്‍ ലക്ഷ്യമിട്ടത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി.

അതേ സമയം കുടുംബത്തിനു സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നു നിരന്തരം കുറ്റപ്പെടുത്തിയതാണു പിതാവിന്റെ സഹോദരനോടു വൈരാഗ്യം തോന്നാന്‍ കാരണമെന്നു കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പറഞ്ഞു. എസ്എന്‍പുരം ജസ്ല മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് അഫാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമ്പത്തികബാധ്യതയില്‍നിന്നു കരകയറാന്‍ ലത്തീഫ് തനിക്കു പണം നല്‍കിയിരുന്നതായി അഫാന്‍ മൊഴിനല്‍കി. എന്നാല്‍, പിന്നീട് പണം തിരികെ ചോദിച്ചു.പേരുമലയില്‍ താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ തന്നെ അപമാനിച്ചു. വിവാഹം കഴിച്ചാല്‍ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു പരിഹസിച്ചു. ഇവയെല്ലാം അദ്ദേഹത്തോടുള്ള വൈരാഗ്യത്തിനു കാരണമായി.

ലത്തീഫിന്റെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പിനെത്തിച്ച അഫാന്‍ കൊലപാതകം ചെയ്ത രീതി വിവരിച്ചു. രക്തം പുരണ്ട ചുറ്റിക കഴുകി വൃത്തിയാക്കി സ്വീകരണ മുറിയിലെ കസേരയിലിരുന്ന് 3 സിഗരറ്റ് വലിച്ചു. ഇറങ്ങാന്‍ നേരം ലത്തീഫിന്റെ ഫോണ്‍ അടിച്ചപ്പോള്‍ അതു കയ്യിലെടുത്തു. കാറിന്റെ താക്കോലുമെടുത്തു. ബൈക്ക് ഓടിച്ചു തന്നെ ഫോണും താക്കോലും ലത്തീഫിന്റെ വീടിന്റെ മുന്നിലുള്ള കുഴിയിലേക്കെറിഞ്ഞു. പൊലീസ് ഇവ കണ്ടെടുത്തു. ലത്തീഫിന്റെയും ഭാര്യയുടെയും കൊലപാതകം അന്വേഷിക്കുന്ന കിളിമാനൂര്‍ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുത്തത്.

ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പിനു ശേഷം അഫാനെ പേരുമലയിലെ വീട്ടിലും സിഗരറ്റ്, മുളകുപൊടി,എലിവിഷം എന്നിവ വാങ്ങിയ കടകളിലുമെത്തിച്ചു തെളിവെടുത്തു. മുത്തശ്ശിയുടെ കൊലപാതകം അന്വേഷിക്കുന്ന പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം അഫാനെ ഇവിടെയെത്തിച്ച് തെളിവെടുത്തിരുന്നു.

അതേസമയം കടുത്ത പ്രതിസന്ധിയിലാണ് അഫാന്റെ പിതാവ് റഹീം. കുടുംബത്തില്‍ ആരും സപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് റഹീം പറയുന്നത്. ഞങ്ങള്‍ക്ക് ഇതെല്ലാം സത്യമാണെന്ന് വിശ്വസിക്കാന്‍ ആവില്ലാ, കൊച്ചുമോന്‍ മരിച്ചെന്ന് അവള്‍ക്ക് അറിയാം, മക്കള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് കൊടുത്തു, ആവശ്യത്തിനുള്ള പണം എല്ലാം ഞാന്‍ അയച്ചു െകാടുത്തതാണ്, 15 ലക്ഷം ബാങ്കില്‍ നിന്ന് ഞാന്‍ കടം എടുത്തിരുന്നു, അഫാന്‍ വഴിതെറ്റുമെന്ന് കരുതിയില്ലെന്നാണ് വിങ്ങിപ്പൊട്ടി റഹീം പറയുന്നത്.

അതിനിടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍ചികിത്സ വേണ്ട ഷെമിയെ, വെഞ്ഞാറമൂട് പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലേക്കു മാറ്റി. മകനും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയുമായ അഫാന്‍ ഗുരുതരമായി ആക്രമിച്ചു പരുക്കേല്‍പിച്ചതിനെ തുടര്‍ന്നാണു ഷെമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Tags:    

Similar News