കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം; വാഹനത്തിരക്കുള്ള സമയം ദേശീയപാതയില്‍ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്‌റ്റൈലില്‍; എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തിച്ചു യാത്രക്കാരും നാട്ടുകാരും; അലുവ അതുലിനെ വെട്ടിനുറിക്കി സംഘം മടങ്ങിയത് അനായാസം

കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം

Update: 2026-03-14 09:14 GMT

കൊല്ലം: നാടിനെയാകെ ഞെട്ടിച്ച കൊലപാതകമാണ് ഇന്ന് കരുനാഗപ്പള്ളി ദേശീയ പാതയില്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ സിസി ടിവികള്‍ക്കു താഴെയാണ് ഒരു സംഘം അക്രമികള്‍ അരുംകൊല നടത്തി മടങ്ങിയത്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി അകത്തു കിടന്നതിന് ശേഷമാണ് അതുല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഈ സമയത്തായിരുന്നു നിര്‍ണായകമായ കൊലപാതകം നടന്നത്. സിനിമാ സ്‌റ്റൈലില്‍ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എല്ലാവര്‍ക്കും ഞെട്ടലാണ്.

സിനിമയിലെ രംഗങ്ങളെ വെല്ലുന്ന വിധത്തിലാണ് കൊലപാതകം നടന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ചീറിപ്പാഞ്ഞ് പോകുന്ന ദേശീയ പാതയില്‍ രണ്ട് കാറുകള്‍ക്ക് പിന്നാലെ ഒരു ഇന്നോവ, അതുല്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചുവീഴ്ത്തുന്നതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്.

ദേശീയപാതക്കായി കുഴിച്ച കിടങ്ങിലേക്ക് അതുലിന്റെ വാഹനം വീഴുന്നു. ഉടന്‍ തന്നെ ഇന്നോവയുടെ നാല് ഡോറുകളും തുറക്കുന്നു. കയ്യില്‍ കരുതിയ ആയുധങ്ങളുമേന്തി സംഘം അതുലിന്റെ കാറിന്റെ അടുത്തേക്ക് നീങ്ങുന്നതും വെട്ടിക്കൊല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരുവേള എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബൈക്കിലും മറ്റും പോകുന്ന യാത്രക്കാര്‍ നില്‍ക്കുന്നതും കാണാം.

കരുനാഗപ്പള്ളി പുതിയകാവ് നയാര പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ വെച്ചാണ് ആക്രമണം. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു വീഴ്ത്തുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. അതുലിന്റെ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. ഇയാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന ഈ ഗുണ്ടാ വിളയാട്ടം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയില്‍ വെച്ച് അതുലിനെ ആക്രമിച്ചത്. തിരക്കുള്ള റോഡില്‍ വെച്ചാണ് അതുലിനെ അക്രമികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നോവയിലെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുല്‍.

2025 മാര്‍ച്ചില്‍ ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാകാം ഇതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട് .പ്രതികള്‍ക്കായി കൊല്ലം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുല്‍. 2025 മാര്‍ച്ച് 27നാണ് പടനായര്‍കുളങ്ങര വടക്ക് കെട്ടിശ്ശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെടുന്നത്.

Tags:    

Similar News