യുവതിയെയും മക്കളെയും കാണാതായ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ; മാനസിക പീഡന ആരോപണം നിഷേധിച്ച് പോലീസ്; ഭര്‍ത്താവ് നിരവധി കേസുകളില്‍ പ്രതിയെന്നും യുവതിയും മക്കളും വീടുവിട്ടത് പീഡനം സഹിക്കാതെയെന്നും വിശദീകരണം

യുവതിയെയും മക്കളെയും കാണാതായ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ; മാനസിക പീഡന ആരോപണം നിഷേധിച്ച് പോലീസ്; ഭര്‍ത്താവ് നിരവധി കേസുകളില്‍ പ്രതിയെന്നും യുവതിയും മക്കളും വീടുവിട്ടത് പീഡനം സഹിക്കാതെയെന്നും വിശദീകരണം

Update: 2025-09-02 05:19 GMT

തിരുവല്ല: നിരണത്ത് നിന്നും യുവതിയെയും മക്കളെയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മാനസിക പീഡനാരോപണം നിഷേധിച്ച് പോലീസ്. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32) നെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ നിരണം അഞ്ചാം വാര്‍ഡില്‍ കാടുവെട്ടില്‍ വീട്ടില്‍ റീന കെ. ജെയിംസ് മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് കാണാതായത്.

തുടര്‍ന്ന് റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്. റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്.

പരാതി നല്‍കിയതിന് പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഈ ആരോപണമാണ് പോലീസ് നിഷേധിക്കുന്നത്. അനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ മാനസിക ശാരീരിക ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് ഭാര്യയും മക്കളും നാടുവിട്ടത്. തൃശൂരിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇവരെ അവസാനം കണ്ടത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News